മറ്റേതൊരു ദിവസവുംപോലെയായിരുന്നു രമയ്ക്ക് 2022 ഏപിൽ 1. രാവിലെ 4.30-ന് എഴുന്നേറ്റ് അടുത്തുള്ള ഗ്രാമക്കിണറിൽ പോയി വെള്ളം പിടിച്ച്, തുണിയലക്കി, വീട് വൃത്തിയാക്കി അമ്മയുടെ കൂടെ കഞ്ഞി കുടിച്ചു. ശേഷം, ഗ്രാമത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ദിണ്ടിഗൽ ജില്ലയിലെ വേദസുന്ദർ താലൂക്കിലുള്ള നാച്ചി അപ്പാരലിലേക്ക് ജോലിക്ക് പോയി. എന്നാൽ അ ദിവസം ഉച്ചയോടെ, 27 വയസ്സുള്ള അവരും കൂടെയുള്ള സ്ത്രീത്തൊഴിലാളികളും ചേർന്ന് ചരിത്രം സൃഷ്ടിച്ചു. തുണിഫാക്ടറിയിലെ ലൈംഗികോപദ്രവങ്ങൾ അവസാനിപ്പിക്കാനുള്ള ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിൽ.
“സത്യസന്ധമായി പറഞ്ഞാൽ, അസാധ്യമായത് ചെയ്തതുപോലെ ഒരു തോന്നലുണ്ടായി എനിക്ക്”, തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഈസ്റ്റ്മാൻ എക്സ്പോർട്ട്സിന്റെ കീഴിലുള്ള ഫാക്ടറികളിൽ നടക്കുന്ന ലിംഗാധിഷ്ഠിത അക്രമവും ഉപദ്രവങ്ങളും അവസാനിപ്പിക്കുന്നതിനുവേണ്ടി ഈസ്റ്റ്മാൻ എക്സ്പോർട്ട്സ് ഗ്ലോബൽ ക്ലോത്തിംഗും (നാച്ചി അപ്പാരലിന്റെ തിരുപ്പൂർ ആസ്ഥാനമായ മാതൃ കമ്പനി) തമിഴ്നാട് ടെക്സ്റ്റൈൽ ആൻഡ് കോമൺ ലേബർ യൂണിയനും (ടി.ടി.സി.യു.) തമ്മിൽ ഒപ്പിട്ട ദിണ്ടിഗൽ ധാരണയെക്കുറിച്ച് രമ പറയുന്നു.
നാഴികക്കല്ലായ ഈ ധാരണയുടെ ഭാഗമെന്ന നിലയ്ക്ക്, ടി.ടി.സി.യു – ഈസ്റ്റ്മാൻ എക്സ്പോർട്ട്സ് ധാരണ പ്രാബല്യത്തിൽ വരുത്തുന്നതിനായി എച്ച് & എം എന്ന ബഹുരാഷ്ട്ര ഫാഷൻ ബ്രാൻഡ് ഒരു ‘നടപ്പാക്കാവുന്ന ബ്രാൻഡ് എഗ്രീമെന്റ്’ (എൻഫോഴ്സ്ഡ് ബ്രാൻഡ് എഗ്രീമെന്റ് അഥവാ ഇ.ബി.എ) ഒപ്പിട്ടു. സ്വീഡനിൽ മുഖ്യ ഓഫീസുള്ള തുണിക്കമ്പനിയ്ക്കുവേണ്ടി വസ്ത്രങ്ങൾ ഉണ്ടാക്കുകയാണ് ഈസ്റ്റമാൻ എക്സ്പോർട്ട്സിന്റെ കീഴിലുള്ള നാച്ചി അപ്പാരൽ ചെയ്യുന്നത്. ഫാഷൻ മേഖലയിലെ ലിംഗാധിഷ്ഠിത അക്രമങ്ങൾ തടയുന്നതിന് എച്ച് & എം ഒപ്പിട്ട ഈ കരാർ ആ മേഖലയിലെ ആഗോളതലത്തിലുള്ള രണ്ടാമത്തെ കരാറാണ്.
ദളിത് സ്ത്രീകൾ നയിക്കുന്ന ടെക്സ്റ്റൈൽ തൊഴിലാളികളുടെ തൊഴിലാളി സംഘടനയായ ടി.ടി.സി.യുവിലെ അംഗമായ രമ, നാലുവർഷമായി നാച്ചി അപ്പാരലിലെ തൊഴിലാളിയാണ്. “മാനേജുമെന്റും എച്ച് & എമ്മും ദളിത് തൊഴിലാളി യൂണിയനുമായി ഒരു കരാറിൽ ഒപ്പിടുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. ഗുരുതരമായ ചില തെറ്റുകൾ ചെയ്തതിനുശേഷം ഇപ്പോളവർ ശരിയായ ഒരു ചുവട് വെച്ചിരിക്കുകയാണ്”, രമ പറയുന്നു. യൂണിയനുമായി എച്ച് & എം, ഒപ്പിട്ട കരാർ ഇന്ത്യയിലെ ആദ്യത്തെ ഇ.ബി.എ (എൻഫോഴ്സ്ഡ് ബ്രാൻഡ് എഗ്രീമെന്റ്) ആണ്. ടി.ടി.സി.യുമായി ഒപ്പിട്ട കരാർ വിതരണക്കാർ ലംഘിച്ചാൽ ഈസ്റ്റ്മാൻ എക്സ്പോർട്ടിനെതിരേ നടപടി എടുക്കാൻ എച്ച് & എമ്മിനെ നിയമപരമായി ചുമതലപ്പെടുത്തുന്ന ഒരു കരാറാണത്.
ജെയശ്രീ കതിർവേൽ എന്ന നാച്ചി അപ്പാരലിലെ 20 വയസ്സുള്ള ഒരു ദളിത് വസ്ത്രത്തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊന്ന്, ഒരുവർഷത്തിനുശേഷമാണ് ഈസ്റ്റ്മാൻ ഇത്തരമൊരു കരാർ ഒപ്പിടാൻ തയ്യാറായത്. 2021 ജനുവരിയിൽ കൊല്ലപ്പെടുന്നതിനുമുൻപ്, ഫാക്ടറി സൂപ്പർവൈസറിൽനിന്ന് മാസങ്ങളോളം ലൈംഗികപീഡനം ജെയശ്രീക്ക് അനുഭവിക്കേണ്ടിവന്നിരുന്നു. സൂപ്പർവൈസർക്കെതിരേ കുറ്റം ചുമത്തുകയും ചെയ്തു.
ജെയശ്രീയുടെ കൊലപാതകത്തെത്തുടർന്ന് തുണിഫാക്ടറിക്കും അതിന്റെ മാതൃകമ്പനിയായ ഈസ്റ്റ്മാൻ എക്സ്പോർട്ടേഴ്സിനുമെതിരേ വലിയ രോഷം പൊട്ടിപ്പുറപ്പെട്ടു. ബഹുരാഷ്ട്രക്കുത്തകക്കമ്പനികളായ എച്ച്& എം, ഗാപ്, പി.വി.എച്ച്. എന്നിവയ്ക്ക് തുണികൾ വിതരണം ചെയ്യുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വസ്ത്രനിർമ്മാണ-കയറ്റുമതി കമ്പനിയാണ് ഈസ്റ്റ്മാൻ എക്സ്പോർട്ട്സ്. മിസ്. കതിർവേലിന്റെ കുടുംബത്തിനുമേൽ സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുന്ന ഈസ്റ്റ്മാൻ എക്സ്പോർട്ടേഴ്സിനെതിരേ നടപടിയെടുക്കണമെന്ന്, യൂണിയനുകളുടേയും തൊഴിലാളിസംഘടനകളുടേയും സ്ത്രീസംഘടനകളുടേയും ആഗോളമുന്നണി ആവശ്യപ്പെട്ടു. ജെയശ്രീക്ക് നീതി ലഭ്യമാക്കുക എന്ന പ്രചാരണവും അതിന്റെ ഭാഗമായി ഉയർന്നുവന്നു.







