കടലൂർ മത്സ്യബന്ധന തുറമുഖത്ത് വ്യാപാരം ആരംഭിക്കുമ്പോൾ അവർക്ക് വെറും 17 വയസ്സായിരുന്നു. അവരുടെ കൈയിൽ ഉണ്ടായിരുന്നത് 1,800 രൂപയാണ് – ബിസിനസ് തുടങ്ങാനായി അമ്മ നൽകിയ മൂലധനം. ഇന്ന് 62-കാരിയായ വേണി വിജയിയായ ഒരു ലേലക്കാരിയും തുറമുഖത്തെ കച്ചവടക്കാരിയുമാണ്. വലിയ ബുദ്ധിമുട്ട് സഹിച്ചുകൊണ്ട് അവർ അഭിമാനപൂർവ്വം പണിത വീട് പോലെ തന്‍റെ ബിസിനസും അവർ “ഘട്ടം ഘട്ടമായി” നിർമ്മിച്ചു.

മദ്യത്തിനടിമയായിരുന്ന ഭർത്താവ് വിട്ടുപോയതിനു ശേഷം ഒറ്റയ്ക്കാണ് വേണി 4 മക്കളെ വളർത്തിയത്. അവരുടെ പ്രതിദിന വരുമാനം കുറവായിരുന്നു, കഴിഞ്ഞുകൂടാൻ അത് കഷ്ടിച്ചേ തികയുമായിരുന്നുള്ളൂ. റിംഗ് സെയിൻ മത്സ്യബന്ധനത്തിന്‍റെ (ring seine fishing) വരവോടുകൂടി ലക്ഷങ്ങൾ വായ്പ എടുത്ത് അവർ ബോട്ടിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിൽ നിന്ന് ലഭിച്ച വരവ് കൊണ്ട് അവർക്ക് മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാനും വീട് നിർമ്മിക്കാനും സാധിച്ചു.

1990-കളുടെ അവസാനം മുതൽ കടലൂർ തീരത്ത് റിംഗ് സെയിൻ മത്സ്യബന്ധനം പ്രചരിച്ചിരുന്നു. പക്ഷെ 2004-ലെ സുനാമിക്ക് ശേഷം ഇതിന്‍റെ ഉപയോഗം വളരെ വേഗം വർദ്ധിച്ചു. മത്തി, അയല, നെത്തോലി എന്നിങ്ങനെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കടൽ മത്സ്യങ്ങളെ പിടിക്കാൻ റിംഗ് സെയിൻ സംവിധാനത്തിന്‍റെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.

വീഡിയോ കാണുക: ‘കഠിനാദ്ധ്വാനം കൊണ്ടാണ് ഞാനിവിടെ എത്തിയത്’

വലിയ മൂലധന നിക്ഷേപത്തിന്‍റെയും തൊഴിലിന്‍റെയും ആവശ്യകത ചെറുകിട മത്സ്യത്തൊഴിലാളികളെ ചിലവും ആദായവും പങ്കിടുന്ന ഓഹരി ഉടമകളുടെ സംഘങ്ങളാക്കുന്നു. ഇങ്ങനെയാണ് വേണിയൊരു നിക്ഷേപകയായതും അവരുടെ ബിസിനസ് വളർന്നതും. ലേലംവിളിക്കാരും വിൽപനക്കാരും മീൻ ഉണക്കുന്നവരുമായി റിംഗ് സെയിൻ ബോട്ടുകൾ സ്ത്രീകൾക്ക് അവസരം തുറന്നു നൽകി. “റിംഗ് സെയിനിന് നന്ദി, സമൂഹത്തിൽ എന്‍റെ പദവി ഉയർന്നു”, വേണി പറഞ്ഞു. “ഞാനൊരു ധീരയായ സ്ത്രീയായി മാറി, അങ്ങനെ ഞാൻ ഉയർന്നു വന്നു.”

ബോട്ടുകൾ പുരുഷന്മാരുടെ മാത്രം ഇടമാകുമ്പോൾ തന്നെ അവ തുറമുഖത്തടുക്കുമ്പോൾ സ്ത്രീകൾ കൈയേറുന്നു - പിടിച്ച മത്സ്യങ്ങൾ ലേലത്തിൽ പിടിക്കുന്നതു മുതൽ അവ വിൽക്കുന്നതു വരെയും, മീൻ മുറിക്കുകയും ഉണങ്ങുകയും ചെയ്യുന്നതു മുതൽ അവശിഷ്ടങ്ങൾ കളയുന്നതു വരെയും, ഐസ് മുതൽ ചായയും പാചകം ചെയ്ത ഭക്ഷണവും വിൽക്കുന്നതു വരെയും. മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ പൊതുവെ മീൻകച്ചവടക്കാരാണെങ്കിലും അത്രയും എണ്ണം തന്നെ സ്ത്രീകൾ വിൽപനക്കാരുമായുള്ള പങ്കാളിത്തത്തോടെ മത്സ്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. പക്ഷെ മത്സ്യബന്ധന മേഖലയ്ക്ക് സ്ത്രീകൾ നൽകുന്ന സംഭാവനകളുടെ മൂല്യങ്ങൾക്കും വൈവിധ്യങ്ങൾക്കും കാര്യമായ അംഗീകാരമൊന്നും ലഭിക്കുന്നില്ല.

വീഡിയോ കാണുക: കടലൂരിൽ മത്സ്യങ്ങളെ കൈകാര്യം ചെയ്യുമ്പോൾ

വേണിയെപ്പോലുള്ള, കുറച്ചു കൂടി ചെറുപ്പമായ ഭാനുവിനെപ്പോലെ പോലുമുള്ള, സ്ത്രീകളുടെ വരുമാനമാണ് അവരുടെ കുടുംബത്തിന്‍റെ സാമ്പത്തിക നട്ടെല്ല്. പക്ഷെ തങ്ങളുടെ തൊഴിലിന് മാന്യതയും സാമൂഹ്യമൂല്യവും ഇല്ലാത്തതായി അവർക്ക് തോന്നുന്നു. നേരിട്ടും അല്ലാതെയുമുള്ള അവരുടെ സംഭാവനകൾ അദൃശ്യവൽക്കരിക്കപ്പെടുന്നു.

അമിത മത്സ്യബന്ധനത്തിനും വളർച്ചയെത്താത്ത മീനുകളെ പിടിക്കുന്നതിനും സമുദ്ര പരിസ്ഥിതി നശിക്കുന്നതിനും കാരണമാകുമെന്നതിനാൽ തമിഴ്‌നാട് സർക്കാർ 2018-ൽ റിംഗ് സെയിൽ സംവിധാനങ്ങൾ നിരോധിച്ചു. നിരോധനം വേണിയുടെയും അവരെപ്പോലുള്ള നിരവധി സ്ത്രീകളുടെയും ജീവനോപാധി നശിപ്പിച്ചു. ഒരുലക്ഷം രൂപ എന്നതിൽ നിന്നും 800-1,200 രൂപയിലേക്ക് അവരുടെ പ്രതിദിന വരുമാനം കൂപ്പുകുത്തി. “റിംഗ് സെയിൻ നിരോധിച്ചതു കാരണം ഒരുകോടി രൂപ അടുത്ത് എനിക്കു നഷ്ടമായി”, വേണി പറഞ്ഞു. “എന്നെമാത്രമല്ല, ലക്ഷക്കണക്കിന് ആളുകളെ അത് ബാധിച്ചു.”

എന്നിരിക്കിലും കഠിനകാലങ്ങളിൽ പരസ്പരം തുണച്ചുകൊണ്ട് പരാജിതരാകാതെ ജോലിയില്ലാത്ത സമയം ഐക്യദാർഢ്യം വളർത്താൻ ഉപയോഗിച്ചുകൊണ്ട് സ്ത്രീകൾ ജോലി ചെയ്യുന്നത് തുടരുന്നു.

വേണിയുടെ കഥ പറയുന്ന ചലച്ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് താരാ ലോറൻസ് , നിക്കോളാസ് ബോട്ടെസ് എന്നിവരുമായി സഹകരിച്ചാണ്.

ഇത് കൂടി വായിക്കുക: മത്സ്യാവശിഷ്ടങ്ങളിൽ നിന്നും ജീവിതം തേടുന്ന പുലി

പരിഭാഷ: റെന്നിമോന്‍ കെ. സി.

Nitya Rao

Nitya Rao is Professor, Gender and Development, University of East Anglia, Norwich, UK. She has worked extensively as a researcher, teacher and advocate in the field of women’s rights, employment and education for over three decades.

Other stories by Nitya Rao
Alessandra Silver

Alessandra Silver is an Italian-born filmmaker based in Auroville, Puducherry, who has received several awards for her film production and photo reportage in Africa.

Other stories by Alessandra Silver
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.