വെള്ളയും മഞ്ഞയും നിറമടിച്ച മുഖം, മൂക്കിൻതുമ്പത്തും ഇരുകവിളുകളിലുമായി ഓരോ ചുവന്ന പൊട്ടുകൾ, ആകാശനീലയുടെ നിറമുള്ള പ്ലാസ്റ്റിക് ബാഗ്, തലയിൽ ഒരു കോമാളിത്തൊപ്പി, ചുണ്ടിൽ ഒരു തമാശപ്പാട്ട്, അശ്രദ്ധമായി താളം പിടിക്കുന്ന കൈകാലുകൾ - ഒരു ചിരിക്കുടുക്കപോലെ തോന്നി അയാൾ. പതിവുള്ള ഒച്ചയും ബഹളവുമായിരുന്നു. ജവധു മലകളിലെ ചെറിയ സർക്കാർ സ്കൂളായാലും, ചെന്നൈയിലെ ആഡംബര സ്വകാര്യസ്കൂളായാലും, ആദിവാസിക്കുട്ടികൾക്ക് വേണ്ടിയുള്ള സത്യമംഗലം കാട്ടിലെ വിദൂര വിദ്യാലയമായാലും, ഭിന്നശേഷിക്കുട്ടികൾക്കായുള്ള സ്കൂളായാലും ശരി, ഇങ്ങനെയാണ് എഴിൽ അണ്ണന്റെ കലാ ക്യാമ്പുകൾ ആരംഭിച്ചിരുന്നത്. അണ്ണൻ ഒരു പാട്ടിൽ തുടങ്ങും, ഒരു ചെറിയ നാടകവും. കുട്ടികൾ അവരുടെ നാണവും മടിയുമൊക്കെ മാറ്റി, ചിരിക്കാനും പാട്ടുപാടാനും കളിക്കാനും തുടങ്ങുകയായി.
സ്കൂളിലെ സൌകര്യങ്ങളൊന്നും, പരിശീലനം ലഭിച്ച കലാകാരനായ അണ്ണനെ അലട്ടിയതേയില്ല. അയാളൊന്നും പ്രത്യേകമായി ആവശ്യപ്പെടില്ല. താമസിക്കാൻ സൌകര്യങ്ങളോ ഉപകരണങ്ങളോ ഒന്നും. വൈദ്യുതിയും, വെള്ളവും, ഭംഗിയുള്ള കരകൌശലവസ്തുക്കളും ഒന്നും ആവശ്യപ്പെടില്ല. കുട്ടികളെ കാണണം, അവരുമായി വിനിമയം ചെയ്യണം, അവരോടൊത്ത് ജോലിചെയ്യണം. മറ്റെല്ലാം അപ്രധാനമാണ്. കുട്ടികളെ അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് എടുത്തുകളയാനാവില്ല. കുട്ടികളുടെയടുത്തെത്തുമ്പോൾ അണ്ണൻ എല്ലാം മറന്ന് ഉത്സാഹഭരിതനാവും.
ഒരിക്കൽ സത്യമംഗലത്തെ ഒരു ഗ്രാമത്തിൽവെച്ച്, ഇതിനുമുമ്പൊരിക്കലും നിറങ്ങൾ കണ്ടിട്ടില്ലാത്ത കുട്ടികളോടൊപ്പം അദ്ദേഹം പ്രവർത്തിക്കാൻ ഇടവന്നു. നിറങ്ങളുപയോഗിച്ച്, ഭാവനയിൽനിന്ന് ജീവിതത്തിലാദ്യമായി, പുതിയ വസ്തുക്കളുണ്ടാക്കാൻ അദ്ദേഹം അവരെ സഹായിച്ചു. 22 വർഷം മുമ്പ്, കളിമൺ വിരലുകൾ എന്ന കലാപഠനകേന്ദ്രം സ്ഥാപിച്ചതുമുതൽ ഇന്നോളം അക്ഷീണമായി, കുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ പകർന്നുകൊടുത്തുകൊണ്ടിരിക്കുകയാണ് അണ്ണൻ. രോഗത്തെ ഒരിക്കൽപ്പോലും അദ്ദേഹം വകവെക്കുന്നത് ഞാൻ കണ്ടിട്ടില്ല. കുട്ടികളുടെയിടയിലുള്ള പ്രവർത്തനമാണ് അദ്ദേഹത്തിന്റെ മരുന്ന്. അവർക്കിടയിലേക്ക് ചെല്ലാൻ എപ്പോഴും തയ്യാറായിരുന്നു അദ്ദേഹം.
30 വർഷം മുമ്പ്, 1992-ലാണ് ചെന്നൈ ഫൈൻ ആർട്ട്സ് കൊളേജിൽനിന്ന് അണ്ണൻ ഫൈൻ ആർട്ട്സിൽ ബിരുദമെടുത്തത്. “എന്റെ സീനിയറായിരുന്ന തിരു തമിൾസെൽവൻ, വസ്ത്രാലങ്കാരം നടത്തുന്ന ശ്രീ പ്രഭാകരൻ, ചിത്രകാരനായ ശ്രീ രാജ്മോഹൻ, ഇവരൊക്കെ ബിരുദമെടുക്കുന്നതിൽ, എനിക്ക് എന്റെ കൊളേജ് ജീവിതത്തിൽ വലിയ പിന്തുണ നൽകിയവരാണ്”, അണ്ണൻ ഓർത്തെടുക്കുന്നു. ടെറാക്കോട്ട ശില്പനിർമ്മാണത്തിൽ ഒരു കോഴ്സ് കഴിഞ്ഞതിനുശേഷം ഞാൻ ചെന്നയിലെ ലളിത കലാ അക്കാദമിയിൽ കലാപരീക്ഷണങ്ങൾക്കായി ചേർന്നു” കുറച്ചുകലം സ്വന്തം ശില്പനിർമ്മാണ സ്റ്റുഡിയോവിലും അദ്ദേഹം ജോലി ചെയ്തു.
“പക്ഷേ ചിത്രങ്ങളും ശില്പങ്ങളും വിൽക്കാൻ തുടങ്ങിയപ്പോൾ ഞാനൊരു കാര്യം തിരിച്ചറിഞ്ഞു, എന്റെ കലാപ്രവർത്തനങ്ങൾ ആളുകളിലേക്കെത്തുന്നില്ലെന്ന്. തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലും അഞ്ച് നാടുകളിലുമാണ് (മലമ്പ്രദേശങ്ങൾ, കടൽക്കരകൾ, മരുഭൂമികൾ, കാടുകൾ, പാടങ്ങൾ) ഞാനുണ്ടാകേണ്ടത്. എന്റെ കുട്ടികളോടൊത്ത്, കളിമണ്ണുകൊണ്ടും കരകൌശലവസ്തുക്കൾകൊണ്ടും കളിപ്പാട്ടങ്ങളുണ്ടാക്കാൻ തുടങ്ങി”. കടലാസ്സുകൊണ്ടുള്ള മുഖംമൂടികളും, കളിമൺ മാതൃകകളും, ചിത്രങ്ങളും പെയിന്റിംഗുകളും, ഗ്ലാസ് പെയിന്റിങ്ങുകളും, ഒറിഗാമിയുമുണ്ടാക്കാൻ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു.