ഒറ്റരാത്രികൊണ്ട് ഒരു ലക്ഷം രൂപയുടെ വരുമാനം നഷ്ടമായതായി തായ്ബയ് ഘുൽ കണക്കുകൂട്ടുന്നു.
അതിശക്തമായ മഴ തുടങ്ങുമ്പോൾ 42 വയസ്സുള്ള അവർ ഗ്രാമത്തിൽനിന്ന് ഒമ്പത് കിലോമീറ്റർ അകലെയുള്ള ഭൽവാനിയിലായിരുന്നു. “വൈകീട്ട് അഞ്ചുമണിയോടെ മഴ പെയ്യാൻ തുടങ്ങി. അർദ്ധരാത്രിയായപ്പോഴേക്കും അത് കനത്തു”, ആടുകളേയും ചെമ്മരിയാടുകളേയും മേയ്ക്കുന്ന അവർ പറയുന്നു. പുതുതായി കിളച്ച പാടം പെട്ടെന്ന് നനഞ്ഞ് ചെളിമയമായി. ആ ചെളിയിൽപ്പുതഞ്ഞ്, അവരുടെ 200-ഓളം മൃഗങ്ങൾക്ക് അനങ്ങാൻ സാധിക്കാതെ വന്നു.
“രാത്രി മുഴുവൻ ഞങ്ങൾ മണ്ണിലിരുന്നു. മൃഗങ്ങളോടൊപ്പം ഞങ്ങളും നനഞ്ഞ് കുതിർന്നു”, മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ (അഹമ്മദ നഗർ എന്നും പറയുന്നു) 2021 ഡിസംബറിലുണ്ടായ കനത്ത മഴയെ ഓർത്തെടുത്ത് അവർ പറയുന്നു.
“ഞങ്ങൾ ശക്തമായ മഴ കണ്ടിട്ടുണ്ട്, എന്നാൽ ഇത്രയധികം നഷ്ടം ഇതിനുമുമ്പ് അനുഭവിച്ചിട്ടില്ല. ആദ്യമായിട്ടായിരുന്നു”, എട്ട് ചെമ്മരിയാടുകളേയും ഒരു പെണ്ണാടിനേയും നഷ്ടപ്പെട്ട, ധാവൽപുരി ഗ്രാമത്തിലെ ആ ആട്ടിടയ പറയുന്നു. “ആ മൃഗങ്ങളെ എങ്ങിനെയെങ്കിലും രക്ഷിച്ചാൽ മതിയെന്ന് ഞങ്ങൾ ആഗ്രഹിച്ചു”.
മഴ ഏറ്റവും കൂടുതൽ പെയ്തത് സത്താറയിലായിരുന്നു. 2021 ഡിസംബർ 2-ന് 100 എം.എം. മഴയാണ് അവിടെയുള്ള മിക്ക താലൂക്കിലും പെയ്തത്.









