“അടിയന്തരഘട്ടങ്ങളിൽ ഞാൻ അവിടെ പോയാണ് ആശ്വാസം തേടുക,” ഇടതൂർന്ന് വളരുന്ന മുള്ളുകളുള്ള തേയിലക്കാടുകൾക്കിടയിലെ ചെറുവിടവ് ചൂണ്ടിക്കാട്ടി ദിവ്യ തോപ്പോ (സാങ്കൽപ്പിക പേര്) പറഞ്ഞു.
ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന സാധരണ തൊഴിലാളികളുടെ തൊഴിൽസാഹചര്യംതന്നെ മോശമാണെങ്കിലും നിങ്ങളൊരു തേയില തോട്ടം തൊഴിലാളിയായ സ്ത്രീയാണെങ്കിൽ ശുചിമുറി ഇടവേളകൾപോലും അജ്ഞാതമായ അപകടങ്ങൾ നിറഞ്ഞതായിരിക്കാം.
“എന്റെ യൗവനകാലത്തു അടിയന്തര സാഹചര്യങ്ങളിൽ ഞാൻ ക്വാർട്ടേഴ്സിലേക്ക് സൈക്കിൾ ഓടിച്ചുപോയാണ് ടോയ്ലറ്റ് ഉപയോഗിച്ചത്”. 53-കാരിയായ ആ തൊഴിലാളിസ്ത്രീ ഓർത്തെടുത്തു. പക്ഷേ അത്തരം യാത്രകൾ തേയില നുള്ള് സമയത്തെ കുറച്ചുകൊണ്ടിരുന്നു. "ദിവസവും എനിക്ക് എന്റെ ടാർഗറ്റ് പൂർത്തിയാക്കണം (തേയിലയുടെ കൊളുന്ത് നുള്ളുന്ന പണി). എനിക്ക് ഇത് കൂലി നഷ്ടപെടുത്താനാകില്ല. "ആകെ രണ്ട് വഴികളാണ് ഞങ്ങൾക്ക് മുന്നിലുള്ളത് - ഒന്നുകിൽ ദിവസം മുഴുവൻ മൂത്രമൊഴിക്കാനുള്ള ത്വര നിയന്ത്രിച്ചുവെക്കണം. അല്ലെങ്കിൽ തുറസ്സായ സ്ഥലത്ത് പോകുക. പക്ഷേ ഇവിടുത്തെ കീടങ്ങളുടെയും അട്ടകളുടെയും എണ്ണം നോക്കുമ്പോൾ അതും അപകടകരമാണ് '"അവളുടെ സഹപ്രവർത്തകയായ സുനിത കിശു (സാങ്കൽപ്പിക പേര്) പറയുന്നു.
ചില തേയിലക്കമ്പനികൾ കുടകൾ, ചപ്പൽ, ടാർപോളിൻ, ജൂരി (ബാഗ്) എന്നിവ നൽകാറുണ്ട്. "ചെടികളിലെ വെള്ളം വീണ് ഞങ്ങളുടെ വസ്ത്രങ്ങൾ നനയാതിരിക്കാൻ ടാർപോളിൻ സഹായിക്കും.പക്ഷേ മറ്റ് സാധനങ്ങൾ ബൂട്ട് പോലെയുള്ളവ) ഞങ്ങൾ തന്നെ വാങ്ങണം“. ദിവ്യ പറയുന്നു.
"തുടർച്ചയായി 10 മണിക്കൂർ ഞങ്ങൾക്ക് ജോലി ചെയ്യണം", 26 വയസ്സുള്ള സുനിത (സാങ്കൽപ്പിക പേര്) പറയുന്നു. ശുചിമുറി ഉപയോഗിക്കാൻ അവൾ സ്വന്തം വീട്ടിലേക്ക് നടന്നുപോകുകയാണെകിൽ മണിക്കൂറുകളുടെ വേതനം അവൾക്ക് നഷ്ടമാകും. രണ്ട് കുട്ടികളുടെ അമ്മയായ തനിക്കത് താങ്ങാനാകില്ലെന്ന് സുനിത പറയുന്നു.









