“ഞങ്ങളുടെ പൂർവ്വികരുടെ ആത്മാക്കൾ ഇവിടെയുണ്ട്”, മേൽക്കൂരയും ചുമരുകളും നിലവുമെല്ലാം മുളകൊണ്ടുണ്ടാക്കിയ അടുക്കളയുടെ മധ്യത്തിലെ കട്ടിയുള്ള കളിമൺതട്ടിലേക്ക് ചൂണ്ടിക്കൊണ്ട് മൊഞ്ജിത് റിസോംഗ് പറയുന്നു.
ഇളംതവിട്ട് നിറത്തിൽ ദീർഘചതുരത്തിലുള്ള ചട്ടക്കൂടിന് ഒരടി ഉയരമുണ്ട്. അതിന്റെ മുകളിൽ വിറകുകൾ അട്ടിയായി വെച്ചിരിക്കുന്നു. ഇവിടെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. “ഇതിന് മാറോം എന്നാണ് പറയുക. ഞങ്ങളുടെ പ്രാർത്ഥനാമുറിയാണ് ഇത്. മിസിങ് സമുദായത്തിന്റ് എല്ലാമാണ് ഈ മുറി”, അയാൾ കൂട്ടിച്ചേർത്തു.
മൊഞ്ജിത്തും ഭാര്യ നയൻമൊണി റിസോങുമാണ് ഈ രാത്രിയിലെ വിരുന്നിന്റെ ആതിഥേയർ. പരമ്പരാഗത മിസിങ് വിഭവങ്ങളുടെ താലി (വ്യത്യസ്തമായ ഒന്നിലധികം ഭക്ഷണങ്ങൾ വിളമ്പിയ പാത്രം) ഉൾപ്പെടെയാണ് വിരുന്ന്. മിസിങ് സമുദായക്കാരായ ഈ ദമ്പതികൾ (അസമിൽ പട്ടികവർഗ്ഗ സമുദായമാണ് ഇക്കൂട്ടർ) ഒരുമിച്ചാണ് റിസോംഗിന്റെ അടുക്കള നടത്തുന്നത്. അസമിലെ നദീദ്വീപായ മജൂലിയിലെ ഗരാമുർ എന്ന പട്ടണത്തിലുള്ള അവരുടെ വീട്ടിലെ അടുക്കളയാണ് അത്.
ബ്രഹ്മപുത്ര നദിയിലെ ഏകദേശം 352 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള, ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ നദീദ്വീപാണ് മജൂലി. അനന്തമായി പരന്നുകിടക്കുന്ന പച്ച നെൽപ്പാടങ്ങളും, ചെറിയ തോടുകളും, കാട്ടുമുളകളും, ചതുപ്പുപ്രദേശത്തെ കൃഷികളുമെല്ലാമുള്ള ഭൂപ്രകൃതിയാണ് മജൂലിയുടേത്
















