1998-ലെ ഹിറ്റ് സിനിമയായ എ ബഗ്സ് ലൈഫിന്റെ തുടർച്ച പോലെയാണിത്. ഫ്ലിക് എന്ന ഉറുമ്പ്, കവർച്ചക്കാരായ പുൽച്ചാടികളിൽ നിന്ന് ഉറുമ്പു ദ്വീപിലെ തന്റെ ആൾക്കാരെ രക്ഷിക്കാൻ വേണ്ടി ധീരന്മാരായ യോദ്ധാക്കളെ നിയമിക്കുന്നതാണ് ഈ ഹോളിവുഡ് സിനിമയുടെ കഥ.
ഇന്ത്യയിൽ ചുരുളഴിയുന്ന യഥാർത്ഥ ജീവിതത്തിന്റെ തുടർക്കഥയിലെ ഒരു ലക്ഷം കോടിയോളം വരുന്ന കഥാപാത്രങ്ങളിൽ 130 കോടി പേർ മനുഷ്യരാണ്. ഈ വർഷം മേയിലാണ് കവർച്ചക്കാരായ, വെട്ടുക്കിളികളെന്ന് അറിയപ്പെടുന്ന, ചെറിയ കൊമ്പുള്ള ഈ പുൽച്ചാടികൾ ദശോപലക്ഷം വരുന്ന കൂട്ടങ്ങളായി എത്തിയത്. നമ്മുടെ കൃഷിവകുപ്പിന്റെ കമ്മീഷണറുടെ കണക്കുപ്രകാരം ബീഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലായി ഏകദേശം രണ്ടര ലക്ഷത്തോളം ഏക്കർ ഭൂമിയിലെ വിളയാണ് ഇവ നശിപ്പിച്ചത്.
ദേശീയ അതിർത്തികളെ അപ്രസക്തമാക്കുന്നവയാണ് വായുവിലൂടെ സഞ്ചരിക്കുന്ന ഈ അക്രമണകാരികൾ. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്.എ.ഓ.) കണക്കനുസരിച്ച് വെട്ടുക്കിളികളുള്ളത് പശ്ചിമ ആഫ്രിക്ക മുതൽ ഇന്ത്യ വരെ 30 രാജ്യങ്ങളിലായി 16 ദശലക്ഷം ചതുരശ്ര കിലോമീറ്ററോളം വ്യാപ്തിയിലാണ്. ഒരു ചതുരശ്ര കിലോമീറ്ററുള്ള, ഏകദേശം 40 ദശലക്ഷം അംഗങ്ങളുള്ള ഒരു ചെറിയ വെട്ടുക്കിളി കൂട്ടത്തിന് ഒരു ദിവസം 35,000 ആളുകൾ, 20 ഒട്ടകങ്ങൾ അല്ലെങ്കിൽ ആറ് ആനകൾ കഴിക്കുന്ന അതേ അളവിൽ ഭക്ഷണം കഴിക്കാനാകും.
ദേശീയ തലത്തിലുള്ള വെട്ടുക്കിളി മുന്നറിയിപ്പ് സംഘടനയ്ക്ക് (Locust Warning Organisation) പ്രതിരോധം, കൃഷി, ആഭ്യന്തരം, ശാസ്ത്ര-സാങ്കേതികം, സിവിൽ വ്യോമയാനം, വാർത്താ വിനിമയം എന്നീ മന്ത്രാലയങ്ങളിൽ നിന്ന് അംഗങ്ങളെ ഉണ്ടാവുന്നതിൽ അതിശയിക്കാനില്ല.
തുടർന്നു കൊണ്ടിരിക്കുന്ന ഈ കഥയിൽ, ദശോപലക്ഷം വരുന്ന പ്രാണികൾ തമ്മിലുള്ള ലോലമായ സന്തുലിതാവസ്ഥ തകരുമ്പോൾ വെട്ടുകിളികൾ മാത്രമല്ല വില്ലന്മാരാകുന്നത്. ഇന്ത്യയിൽ ഷഡ്പദ ശാസ്ത്രജ്ഞരും (entomologists) ആദിവാസികളും മറ്റു കർഷകരും നിരവധി വരുന്ന കുഴപ്പക്കാരായ, പലപ്പോഴും പരദേശികളായ, ഈ പ്രാണി വർഗങ്ങളെ പട്ടികപ്പെടുത്തുന്നു. മാറുന്ന കാലാവസ്ഥ ആവാസവ്യവസ്ഥ തകർക്കുമ്പോൾ ഭക്ഷ്യോത്പാദനത്തെ സഹായിക്കുന്ന ഉപകാരികളായ കീടങ്ങൾ പോലും ഹാനികാരകമായി മാറിയേക്കാം.










