“ഞങ്ങളുടെ മുതിര്‍ന്നവര്‍ വളരെ പണ്ട് മുതലേ ബാന്‍സ് ഗീതങ്ങള്‍ പാടുന്നു”, മധ്യ ഛത്തീസ്ഗഢിലെ ഭിലായി നഗരത്തില്‍ നടക്കുന്ന നാടോടി ഗായകരുടെ വാര്‍ഷിക മേളയില്വെച്ചു കണ്ടപ്പോള്‍ പഞ്ച്റാം യാദവ് പറഞ്ഞു.
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെയ് മാസത്തില്‍ ഇത്തരത്തിലൊരു മേളപ്പറമ്പിലൂടെ അലഞ്ഞു നടക്കുമ്പോഴാണ് ആഴത്തിൽ മാറ്റൊലി കൊളളുന്ന ഗീതിന്റെ ശബ്ദങ്ങള്‍ എന്നിലേക്ക് ആദ്യമായെത്തിയത്. മൂന്ന് പേര് ചേര്‍ന്ന് ബാന്‍സ് ബാജാ എന്ന നീളമേറിയ, വര്‍ണ്ണാഭമായ, കുഴൽ ആകൃതിയിൽ തടികൊണ്ടുള്ള സുഷിര വാദ്യം വായിക്കുകയായിരുന്നു. ഛത്തീസ്ഗഢിലെ ദുര്‍ഗ് (ഭിലായി അവിടെ സ്ഥിതിചെയ്യുന്നു), ബാലോദ്, ധംതരി, ഗരിയാബന്ദ്, കാങ്കേര്‍, മഹാസമുന്ദ് എന്നീ ജില്ലകളില്‍ കണ്ടു വരുന്ന യാദവരിലെ ഒ.ബി.സി. ഉപജാതിയായ റാഉത് പുരുഷന്മാരായിരുന്നു ആ കലാകാരന്മാര്.
അറുപതുകളുടെയും അൻപതുകളുടെയും അവസാനത്തിലെത്തിയ ആ മൂന്ന് കലാകാരന്മാര് വാദ്യം വായിക്കുമ്പോള്‍ അതിന് അകമ്പടിയായി, അതിനു തുല്യമായ രീതിയില്‍, ഒപ്പമുള്ള ഗായകര്‍ കൃഷ്ണന്റെയും മറ്റ് ഐതിഹാസികരായ ഗോപാലകരുടെയും കീര്‍ത്തനങ്ങള്‍ ആഖ്യാനിക്കുകയും ആലപിക്കുകയും ചെയ്തു.
ഗോപാലകരുടെ പരമ്പരാഗത ബാന്‍സ് ബാജാ ഉപകരണത്തിന് 4 മുതല്‍ 5 അടിവരെ നീളമുണ്ട്. പ്രദേശത്തെ ആശാരിമാരുടെ സഹായത്തോടെ യോജിച്ച മുള കണ്ടെത്തി, അതിന് നാല് സുഷിരങ്ങളിട്ട ശേഷം കമ്പിളി പൂക്കളും വര്‍ണ്ണാഭമായ തുണിക്കഷണങ്ങളും കൊണ്ട് അലങ്കരിച്ചാണ് കലാകാരന്മാര് (ഗോത്രത്തിലെ ആണുങ്ങള്‍ക്ക് മാത്രമെ വാദ്യമുപയോഗിക്കാന് അനുവാദമുള്ളൂ) ഈ വാദ്യോപകരണം നിര്‍മ്മിക്കുന്നത്.




