“രാത്രി പെട്ടെന്ന് തീരാനാണ് എന്റെ പാര്‍ത്ഥന. ഗ്രാമത്തിലിപ്പോള്‍ അധികം ആള്പ്പെരുമാറ്റമില്ലാത്തതിനാൽ പാമ്പുകൾ ചുറ്റിനടക്കുകയാണ്,” കവള ശ്രീദേവി പറയുന്നു. 2016 മേയിൽ ഗ്രാമത്തിലേക്കുള്ള വൈദ്യുതിബന്ധം സർക്കാർ വിച്ഛേദിച്ചതിൽപ്പിന്നെ അവളും കുടുംബവും കൂരിരുട്ടിലാണ് രാത്രികള്‍ തള്ളിനീക്കുന്നത്.
പശ്ചിമ ഗോദാവരി ജില്ലയിലെ പോളവാരം മണ്ഡലത്തിലെ ഗോദാവരി നദിയോട് ചേർന്നുകിടക്കുന്ന പൈഡിപാകയിൽ താമസം തുടരാൻ തീരുമാനിച്ച 10 കുടുംബങ്ങളിലൊന്നാണ് ശ്രീദേവിയുടേത്. 2016 ജൂണിൽ ജലസേചനപദ്ധതിയ്ക്കായി ഭൂമി സർക്കാർ ഏറ്റെടുത്തതോടെ 429 കുടുംബങ്ങള്‍ ഒഴിഞ്ഞുപോകാൻ നിര്‍ബന്ധിതരായി. 2004-ൽ, ജലയജ്ഞം എന്ന പേരില്‍ ഉദ്ഘാടനം ചെയ്ത പദ്ധതി 2018-ൽ പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ 60 ശതമാനം മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
“വൈദ്യുതിബന്ധം വിച്ഛേദിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ അവർ ഞങ്ങളുടെ കുടിവെള്ളവും നിര്‍ത്തലാക്കി,” തന്റെ ഭര്‍ത്താവ് സൂര്യചന്ദ്രത്തിനൊപ്പം, ഓട്ടോറിക്ഷയില്‍, 8 കി.മീ അപ്പുറമുള്ള പോളവാരം ടൌണില്‍നിന്ന് 20 രൂപയ്ക്ക് 20 ലിറ്റർ വെള്ളം വാങ്ങുകയാണ് ഇപ്പോൾ ശ്രീദേവി.
ഒഴിഞ്ഞുപോയ മറ്റ് കുടുംബങ്ങള്‍ക്കൊപ്പം, ഗോപാലപുരം മണ്ഡലത്തിലെ ഹുക്കുംപേട്ട പുനരധിവാസ കോളനിയിലേക്ക് കുറച്ചുകാലം ഈ ദമ്പതികളും മാറിത്താമസിച്ചിരുന്നു. പക്ഷേ ഒരു മാസത്തിനുള്ളില്‍ അവർ പൈഡിപാകയിലേക്ക് തിരികെയെത്തി. “ഞങ്ങള്‍ ഉദ്യോഗസ്ഥരെ വിശ്വസിച്ചു. സര്‍ക്കാർ അവരുടെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന പ്രതീക്ഷ നശിച്ചപ്പോഴാണ് ഞങ്ങള്‍ക്ക് തിരികെ വരേണ്ടിവന്നത്,” കണ്ണുനീർ കടിച്ചമര്‍ത്തി ശ്രീദേവി പറയുന്നു.









