“ഞങ്ങൾ തൊഴിൽ അവസാനിപ്പിച്ചാൽ, രാജ്യം മുഴുവനും വിഷമിക്കും”.
“ആർക്കും പിന്നെ ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ല”. ബാബുലാൽ താൻ പറഞ്ഞതിന്റെ അർത്ഥം വിശദീകരിച്ചു.
ചുമപ്പും വെള്ളയും നിറമുള്ള, ബാറ്റ് ചെയ്യുന്നവരും പന്തെറിയുന്നവരും ഒരുപോലെ ഇഷ്ടപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന, ദശലക്ഷക്കണക്കിന് കാണികൾ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുന്ന ആ തോൽപ്പന്തുകൾ നിർമ്മിക്കപ്പെടുന്നത്, ഉത്തർ പ്രദേശിലെ മീററ്റിലുള്ള ശോഭാപുർ എന്ന ചേരിയിലെ തുകൽനിർമ്മാണശാലകളിൽനിന്നാണ്. അസംസ്കൃത തോലിൽനിന്ന് തുകൽപ്പണിക്കാർ അലും-ടാന്നിംഗ് എന്ന രീതിയുപയോഗിച്ച്, ക്രിക്കറ്റിനാവശ്യമായ പന്തുകളുണ്ടാക്കുന്ന, നഗരത്തിലെ ഒരേയൊരു സ്ഥലമാണത്. അസംസ്കൃത തോലിൽനിന്ന്, നല്ല തുകലുണ്ടാക്കുന്ന പ്രക്രിയയെയാണ് ടാനിംഗ് (തുകൽ ഊറയ്ക്കിടുക) എന്ന് വിശേഷിപ്പിക്കുന്നത്.
“അലും-ടാനിംഗിലൂടെ മാത്രമേ തോലിലെ സൂക്ഷ്മമായ തരികളിലൂടെ വളരെ എളുപ്പത്തിൽ നിറം കടത്തിവിടാനാവൂ“, എന്ന് ബാബു ലാൽ പറയുന്നു. സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിട്യൂറ്റ് അറുപതുകളിൽ നടത്തിയ ഗവേഷണം അത് ശരിവെക്കുന്നു. പന്തിന് മിനുസമുണ്ടാക്കാനായി പന്തെറിയുന്നവർ കൈയ്യിലെ വിയർപ്പും, ദേഹത്തിലെ വിയർപ്പും /ഉമിനീരും പന്തിൽ തേച്ചുപിടിപ്പിക്കുമ്പോൾ പന്ത് കേടുവരാതെയും എറിയുന്നവൻ മനസ്സ് മടുത്ത് കളിയുപേക്ഷിച്ച് പോകാതെയും അതിനെ സംരക്ഷിക്കുന്നത്, അലും-ടാന്നിംഗാണെന്ന് ആ ഗവേഷണം തെളിയിച്ചിട്ടുണ്ട്.
ശോഭാപുരയിലെ തന്റെ സ്വന്തം തുകൽ ഊറയിടൽശാലയിലെ ഒരു കോണിൽ പ്ലാസ്റ്റിക്ക് കസേരയിലിരിക്കുകയായിരുന്നു ആ അറുപത്തിരണ്ടുകാരൻ. വെള്ളപൂശിയ നിലം തിളങ്ങുന്നുണ്ടായിരുനു. “ഞങ്ങളുടെ പൂർവ്വികർ കഴിഞ്ഞ 200 വർഷമായി തുകലുണ്ടാക്കുന്ന ജോലിയിലായിരുന്നു”, അയാൾ പറഞ്ഞു.




















