കൊതുകു വലയ്ക്കുള്ളിൽ പായയിൽ മലർന്നു കിടക്കുന്ന കേഹല്യ വസാവെ ഉറക്കത്തിലും അസ്വസ്ഥതയും വേദനയും കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ 18 വയസ്സുള്ള മകൾ ലീല ഈ അസ്വസ്ഥത കണ്ട് അദ്ദേഹത്തിന് അല്പം ആശ്വാസം ലഭിക്കാൻ കാലുകൾ തടവികൊടുത്തുകൊണ്ടിരുന്നു.
മാസങ്ങളായി അദ്ദേഹം കട്ടിലിൽ തന്നെ കഴിച്ചു കൂട്ടുന്നു. ഇടത്തെ കവിളിൽ വ്രണമുള്ള അദ്ദേഹത്തിന്റെ മൂക്കിന്റെ വലത് ദ്വാരത്തിലൂടെ ഭക്ഷണത്തിനുള്ള ട്യൂബിട്ടിരിക്കുന്നു. "മുറിവിൽ വേദനയുള്ളതിനാൽ അദ്ദേഹം അധികം അനങ്ങുകയോ സംസാരിക്കുകയോ പോലും ചെയ്യാറില്ല," അദ്ദേഹത്തിന്റെ 42 കാരിയായ ഭാര്യ പേസ്റി പറഞ്ഞു.
ഈ വർഷം ജനുവരി 21 നാണ് വടക്കുപടിഞ്ഞാറൻ മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിലെ ചിഞ്ച്പാഡ ക്രിസ്ത്യൻ ആശുപത്രിയിൽ വച്ച് 45 കാരനായ കേഹല്യയ്ക്ക് ഉൾക്കവിളിൽ കാൻസറാണെന്ന് (ബക്കൽ മ്യൂക്കോസ) കണ്ടെത്തിയത്.
മാര്‍ച്ച് 1 ന് ഇന്ത്യയില്‍ ആരംഭിച്ച രണ്ടാംഘട്ട കോവിഡ്-19 വാക്സിനേഷന്റെ സമയത്ത് 45 മുതല്‍ 59 വയസ്സ് വരെയുള്ളവരുടെ വിഭാഗത്തില്‍പെട്ടവര്‍ക്ക് വാക്സിന് യോഗ്യത ലഭിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പട്ടികയില്‍ പെടുത്തിയിരിക്കുന്ന20 ഇതരരോഗാവസ്ഥകളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ അസുഖമായ കാന്‍സര്‍. മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നത് “തുടക്കത്തില്‍ 60 വയസ്സിലധികം പ്രായമുള്ളവര്‍ക്കും 45 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള ഇതരരോഗാവസ്ഥകള്‍ ഉള്ളവര്‍ക്കും ഉള്‍പ്പെടെ ഓരോ പ്രായ വിഭാഗത്തിലുമുള്ള പൗരന്മാര്ക്ക്” വാക്സിനേഷൻ ലഭ്യമാകും എന്നാണ്. (ഏപ്രിൽ 1 മുതൽ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും, ഇതരരോഗാവസ്ഥകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, വാക്സിനേഷൻ ലഭ്യമാക്കി).
എന്നാൽ കേഹല്യയെയും പേസ്റിയെയും സംബന്ധിച്ചിടത്തോളം പ്രായപരിധി, ഇതരരോഗാവസ്ഥയുടെ പട്ടികകൾ അല്ലെങ്കിൽ വിപുലീകരിച്ച യോഗ്യത എന്നിവക്കൊന്നും വലിയ അർഥമില്ല. പട്ടികവർഗ്ഗക്കാരായ ഭിൽ സമുദായത്തിൽപ്പെട്ട വസാവെ കുടുംബത്തിന് വാക്സിൻ അപ്രാപ്യമാണ്. ഏറ്റവും അടുത്തുള്ള പ്രതിരോധ കുത്തിവയ്പ് കേന്ദ്രമായ ധഡ്ഗാവ് ഗ്രാമീണ ആശുപത്രി അക്രാണി താലൂക്കിലെ അവരുടെ ഗ്രാമമായ കുംഭാരിയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ്. “അവിടെ വരെ ഞങ്ങൾ നടക്കണം. മറ്റൊരു മാർഗവുമില്ല,” പേസ്റി പറഞ്ഞു.












