2007 ജനുവരി 27-ന് ഈ കഥ ആദ്യമായി ഹിന്ദുവിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം, ഇന്നും അധികമൊന്നും മെച്ചപ്പെട്ടിട്ടില്ല ഗോണ്ടിയയിലെ ആ സ്ത്രീകളുടെ അവസ്ഥ. ആ സ്ത്രീകൾക്ക് ആദരമർപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര തൊഴിലാളിദിനമായ മേയ് 1-ന് ഞങ്ങൾ ഇത് പുന:പ്രസിദ്ധീകരിക്കുന്നു
തിരോരയിലെ വീട്ടിൽ ഒരുമിച്ചാന് കഴിയുന്നതെങ്കിലും, തന്റെ ആറുവയസ്സായ മകനോട് രേവന്തബായ് കാംബ്ലെ സംസാരിച്ചിട്ട് മാസങ്ങളായിട്ടുണ്ടാവണം. ബുരിബായ് നാഗ്പുരെയുടെ കാര്യവും ഏറെക്കുറെ അങ്ങിനെത്തന്നെയാണ്. മൂത്ത മകനെ, അവൻ ഉണർന്നിരിക്കുകയാണെങ്കിൽ ചിലപ്പോൾ അവർ കാണാറുണ്ടെന്നുമാത്രം. മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ നൂറുകണക്കിന് ഇതുപോലുള്ള സ്ത്രീകളിൽ വെറും രണ്ടുപേരാണ് അവർ. ദിവസത്തിൽ ഏകദേശം നാലുമണിക്കൂർ മാത്രമാണ് അവർ വീട്ടിൽ കഴിയുന്നത്. ഓരോ ആഴ്ചയിലും മൊത്തം 1,000 കിലോമീറ്ററിലധികം അവർ യാത്ര ചെയ്യുന്നു. ദിവസത്തിൽ 30 രൂപ സമ്പാദിക്കാൻ..
അവരുടെ വീടുകളിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് അവരോടൊപ്പം ഞങ്ങൾ യാത്ര ചെയ്യുമ്പോൾ രാവിലെ 6 മണിയായിരുന്നു സമയം. അതിനും രണ്ടുമണിക്കൂർ മുമ്പേ ഉറക്കമുണർന്നവരാണവർ. “രാവിലത്തെ എന്റെ പണിയൊക്കെ കഴിഞ്ഞു. വീട് അടിച്ചുവാരലും തുടയ്ക്കലും തുണി തിരുമ്പലും, ഭക്ഷണമുണ്ടാക്കലും എല്ലാം”, സന്തോഷത്തോടെ ബുരിബായ് പറയുന്നു. “അതുകൊണ്ട്, ഇനി നമുക്ക് വിശദമായി സംസാരിക്കാം”, ഞങ്ങൾ ചെല്ലുമ്പോൾ അവരുടെ വീട്ടിൽ എല്ലാവരും ഉറക്കമായിരുന്നു. “പാവങ്ങൾ, ക്ഷീണിച്ച് ഉറങ്ങുകയാണ്”, ബുരിബായ് പറയുന്നു. ബുരിബായിക്ക് ക്ഷീണമൊന്നുമില്ലേ? “ഉണ്ട്, പക്ഷേ ഞങ്ങൾക്ക് വെറെ വഴിയില്ലല്ലോ”.
വേറെ വഴിയില്ലാത്ത ധാരാളം സ്ത്രീകൾ വെറെയുമുണ്ടായിരുന്നു സ്റ്റേഷനിൽ. ഒരുതരത്തിൽ പറഞ്ഞാൽ, ഒരു അസാധാരണമായ സംഘമാണവർ. ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് പോവുന്ന കുടിയേറ്റത്തൊഴിലാളികളല്ല അവർ. പട്ടണങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് തൊഴിലന്വേഷിച്ച് ചെല്ലുന്ന, പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാത്ത തൊഴിലാളികളാണ് ആ സ്ത്രീകൾ. തെഹ്സിലിന്റെ ആസ്ഥാനമായ തിരോര പോലുള്ള ഉൾനാടൻ പട്ടണങ്ങളിൽനിന്ന് തൊഴിലന്വേഷിച്ച് ഗ്രാമങ്ങളിൽ പോയി കർഷകത്തൊഴിലാളികളായി അദ്ധ്വാനിക്കുന്നവരാണവർ. ജീവിതത്തിന്റെ നല്ലൊരു ഭാഗവും. ദിവസവും, വീട്ടിൽനിന്ന് 20 മണിക്കൂറോളം വിട്ടുനിന്നുകൊണ്ട്. വാരാന്ത്യ അവധിയൊന്നുമില്ല. തിരോരയിലാകട്ടെ, തൊഴിലും ലഭ്യമല്ല. “ബീഡി വ്യവസായം പോയതിനുശേഷം, അവർക്ക് ഇവിടെ പണി കിട്ടാൻ ബുദ്ധിമുട്ടായിരിക്കുന്നു”, ഗോന്തിയയിലെ കിസാൻ സഭയുടെ ജില്ലാ സെക്രട്ടറിയായ മഹേന്ദ്ര വാൽഡെ പറയുന്നു.








