പറൈ ചെണ്ട മുഴങ്ങുന്നതോടെ റാലി ആരംഭിക്കുകയായി.
അറുപതോളം ആളുകളുടെ ഒരു കൂട്ടം "ജയ് ജയ് ജയ് ജയ് ഭീം, ജയ് അംബേദ്കർ ജയ് ഭീം" എന്ന മുദ്രാവാക്യം മുഴക്കുന്നു. എല്ലാ വർഷവും ഡിസംബർ 6-ന് ഡോ. ബി.ആർ. അംബേദ്ക്കറിന്റെ ചരമവാർഷികത്തിന് മുംബൈയിലെ ധാരാവിയിൽ നടക്കുന്ന മഹാപരിനിർവാൺ റാലിയാണ് ഇത്.
ആളുകൾ ഓരോരുത്തരായി തങ്ങളുടെ കൈയിലുള്ള മെഴുകുതിരി തെളിയിച്ച് ധാരാവിയിലെ പെരിയാർ ചൗക്കിൽ സമ്മേളിക്കുന്നതോടെ, മുംബൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന, ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ ഈ പ്രദേശം പൊടുന്നനെ സജീവമാകുന്നു. മഹാപരിനിർവാൺ ദിവസുമായി (ഡോക്ടർ ബി.ആർ അംബേദ്കറുടെ ചരമവാർഷികം) ബന്ധപ്പെട്ട ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് ജയ് ഭീം ഫൗണ്ടേഷനാണ്. രണ്ടുമണിക്കൂറോളം നീണ്ടുനിൽക്കുന്ന റാലി ഇ.വി രാമസ്വാമി (പെരിയാർ)ചൗക്കിൽനിന്ന് ആരംഭിച്ച് 1.5 കിലോമീറ്റർ അകലെയുള്ള, ഗണേശൻ കോവിലിലെ അംബേദ്കർ പ്രതിമയുടെ സമീപത്താണ് സമാപിക്കുക.
"ഇന്നത്തെ ദിവസം ഒരു ഉത്സവംപോലെയാണ് ഞങ്ങൾ കൊണ്ടാടുന്നത്. മുംബൈ നഗരമൊന്നാകെ ആഘോഷിക്കുന്ന ദിവസങ്ങളാണ് ഏപ്രിൽ 14-ഉം (അംബേദ്കറുടെ ജന്മദിനം) ഡിസംബർ 6-ഉം. മഹാനായ ആ നേതാവിനേയും ജാതിയുടെ പേരിൽ വിവേചനം നേരിടുന്നവർക്കുവേണ്ടി അദ്ദേഹം നടത്തിയ സംഭാവനകളേയും ഓർമ്മിക്കാനുള്ള അവസരണമാണത്," വെണ്ണില പറയുന്നു. ഭർത്താവ് സുരേഷ് കുമാർ രാജുവിന്റെ കൂടെ ഫൌണ്ടേഷന്റെ പ്രധാന അംഗമാണ് അവർ. "റാലി നടക്കുന്ന പാത മുഴുവൻ ഞങ്ങൾ നീലക്കൊടികൾകൊണ്ട് അലങ്കരിക്കുകയും ഓരോ വീട്ടിലും കയറി ആളുകളെ ഞങ്ങൾക്കൊപ്പം ചേരാൻ ക്ഷണിക്കുകയും ചെയ്തു."
അതിനുശേഷം അവർ പോയി അംബേക്കറിന്റെ പ്രതിമയിൽ - ധാരാവിലെ ഒരേയൊരു പ്രതിമയിൽ - മാല ചാർത്തി, പിന്നീട്, നേതാവിന്റെ സംഭാവനകൾ അനുസ്മരിച്ച് തമിഴ് ഗാനങ്ങൾ പാടുന്ന ഒരു സംഘത്തോടൊപ്പം ചേരുന്നു.

















