ആ ദിവസം ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. അമ്മയുടെയടുത്ത് ഒരു ബ്ലാങ്കറ്റില്‍ ചുരുണ്ടുകൂടിക്കിടന്ന്, അവര്‍ പറയുന്ന കഥകള്‍ കേള്‍ക്കുകയായിരുന്നു ഞാന്‍ - “അങ്ങനെ സിദ്ധാര്ത്ഥന് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തിരഞ്ഞ് വീടുവിട്ടു”, അവര്‍ പറഞ്ഞു. രാത്രി മുഴുവന്‍ മഴ പെയ്തു. ഞങ്ങളുടെ മുറി ഭൂമിയുടെ ഉദരംപോലെ മണത്തു. തിരിയില്‍ നിന്നുള്ള കറുത്തപുക മച്ചില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു.
“സിദ്ധാര്‍ത്ഥനു വിശന്നാലോ?” ഞാന്‍ ചോദിച്ചു. ഞാനെന്തൊരു മൂഢനായിരുന്നു? സിദ്ധാര്ത്ഥന് ദൈവമാണല്ലോ.
പിന്നീട്, 18 വര്‍ഷങ്ങള്‍ക്കു ശേഷം, അതേമുറിയില്‍ ഞാന്‍ തിരിച്ചെത്തി. അപ്പോള്‍ മഴ പെയ്യുകയായിരുന്നു – തുള്ളികള്‍ ജനല്പാളികളിലൂടെ ഒലിച്ചിറങ്ങി. എന്റെയടുത്ത് ഒരു ബ്ലാങ്കറ്റില്‍ ചുരുണ്ടു കിടന്ന്, അമ്മ വാര്‍ത്ത കേള്‍ക്കുകയായിരുന്നു. “21-ദിന ലോക്ക്ഡൗണ്‍ തുടങ്ങിയതിനുശേഷം അഞ്ചുലക്ഷത്തോളം കുടിയേറ്റക്കാര്‍ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് നടന്നു നീങ്ങിയിരിക്കുന്നു.”
വീണ്ടും അതേ ചോദ്യം: അവര്‍ക്കു വിശന്നാലോ?



