എസ്. രാമസ്വാമി എന്നെ അദ്ദേഹത്തിന്റെ പഴയ സുഹൃത്തിനെ പരിചയപ്പെടുത്തുന്നു. തന്റെ സുഹൃത്തിനെ നിത്യവും തേടിവരുന്ന സന്ദർശകരെക്കുറിച്ച് അദ്ദേഹം വാചാലനായി, ടി.വി. ചാനലുകൾ, ഐ.എ.എസ്., ഐ.പി.എസ് ഉദ്യോഗസ്ഥർ, അങ്ങിനെ ധാരാളമാളുകൾ. വിശദാംശങ്ങൾ വിട്ടുപോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിവെക്കുന്നു. ഒന്നുമില്ലെങ്കിലും അദ്ദേഹം സംസാരിക്കുന്നത് ഒരു വിശിഷ്ടവക്തിയെക്കുറിച്ചാണ്. ഒരു പ്രമുഖൻ.
അദ്ദേഹത്തിന്റെ ഈ സുഹൃത്ത് 200 വർഷം പഴക്കമുള്ള ഒരു വൃക്ഷമാണ്. മാലിംഗാംപട്ടിലെ, വലിയ ആയിരംകാച്ചി.
ആയിരംകാച്ചി ഒരു പഴവൃക്ഷമാണ്. ഒരു പ്ലാവ്. വീതിയും ഉയരവും ഫലഭൂയിഷ്ടവുമായ ഒന്ന്. അതിന്റെ ചുറ്റും ഒരുവട്ടം നടക്കാൻ 25 സെക്കന്റ് എടുക്കും. അതിന്റെ പുരാതനമായ ശാഖകളിൽനിന്ന് നൂറോളം ചക്കകൾ തൂങ്ങിക്കിടക്കുന്നു. അത്തരമൊരു വൃക്ഷത്തിന്റെ മുൻപിൽ നിൽക്കാൻ കഴിയുക എന്നതുതന്നെ ഒരു വലിയ കാര്യമാണ്. അതിന്റെ ചുറ്റും നടക്കാൻ കഴിയുക എന്നത് ഒരു വിശേഷാവകാശവും. എന്റെ മുഖഭാവം കണ്ട്, രാമസ്വാമി പുഞ്ചിരിക്കുന്നു. സന്തോഷവും അഭിമാനവുംകൊണ്ട് അദ്ദേഹത്തിന്റെ മീശയെ ഉയർന്ന് കണ്ണുവരെ എത്തി. തന്റെ 71 വർഷങ്ങൾക്കിടയിൽ ഇതുപോലെയുള്ള നിരവധി സന്ദർശകർ ഇവിടെവന്ന് ആദരവോടെ നിന്നിട്ടുള്ളത് അദ്ദേഹം കണ്ടിട്ടുണ്ട്. അദ്ദേഹം എന്നോട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു..
“നമ്മൾ ഗൂഡല്ലൂർ ജില്ലയിലെ, പാൻരുട്ടി ബ്ലോക്കിലെ മലിംഗാംപട്ട് ഊരിലാണ്”, കാവി മുണ്ടും, ചുമലിൽ ഒരു തോർത്തുമിട്ട്, ആ വൃക്ഷത്തിന്റെ മുമ്പിൽനിന്ന് അദ്ദേഹം തുടർന്നു. “ഈ വൃക്ഷം നട്ടത് എന്റെ പൂർവ്വികരാണ്. അഞ്ച് തലമുറ മുൻപ്. ഞങ്ങൾ ഇതിനെ ‘ആയിരംകാച്ചി‘ എന്ന് വിളിക്കുന്നു. ആയിരം ഫലങ്ങളെ തരുന്നത് എന്നർത്ഥം. ശരിക്കും ഇത്, എല്ലാ വർഷവും 200 മുതൽ 300 ഫലങ്ങൾവരെ ഇതിൽ ഉണ്ടാവാറുണ്ട്. 8-10 ദിവസങ്ങൾക്കുള്ളിൽ പഴുക്കും. അതിന്റെ ചുളകൾ നല്ല രുചിയുള്ളതാണ്. കാണാൻ നല നിറവും. പഴുക്കാത്തവരെ ബിരിയാണിയിൽ ഉപയോഗിക്കുകയും ചെയ്യാം. അരമിനിറ്റിനുള്ളിൽ അദ്ദേഹം അതിന്റെ ഗുണഗണങ്ങൾ വിസ്തരിച്ചു. ആ വൃക്ഷത്തെപ്പോലെ അദ്ദേഹത്തിന്റെ സംസാരവും കാലംകൊണ്ട് മൂർച്ചപ്പെട്ടതുപോലെ തോന്നി. ദശാബ്ദങ്ങളിലൂടെ രൂപപ്പെട്ടതുപോലെ.


















