അബ്ദുൾ റഹ്മാന്റെ ലോകം ചുരുങ്ങിയിരിക്കുന്നു – ജോലി സംബന്ധമായും, വ്യക്തിപരമായും, ശാരീരികമായും. അക്ഷരാർത്ഥത്തിൽ അത് ശരിയാണ്. ഒരു കുടിയേറ്റ തൊഴിലാളിയായി 4 വൻകരകളിലൂടെ ഒരിക്കല്‍ യാത്ര ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോള്‍ 150 ചതുരശ്ര അടി വലിപ്പമുള്ള മുറിയിൽ 5 കുടുംബാoഗങ്ങളോടൊപ്പം ഒതുങ്ങി കഴിയുന്നു.
മുംബൈയിലെ ഈ ടാക്സി ഡ്രൈവർ (ഇദ്ദേഹത്തിന്റെ അച്ഛൻ ഗ്രാമീണ തമിഴ്നാട്ടിൽ നിന്നും ദശകങ്ങൾക്കു മുൻപ് ഈ നഗരത്തിൽ എത്തിയതാണ്) മുൻപ് സൗദി അറേബ്യയില്‍ ബുൾഡോസറുകളും കാറുകളും ഓടിക്കുകയും ഏല്‍പ്പിക്കപ്പെട്ട ജോലിയുടെ ഭാഗമായി ദുബായ്, ബ്രിട്ടൺ, കാനഡ, ഇൻഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളും ആഫ്രിക്കയുടെ ചില ഭാഗങ്ങളും സന്ദര്‍ശിച്ചിട്ടുമുണ്ട്. ഇന്നദ്ദേഹത്തെ മാഹിം ചേരി കോളനിയിലെ ഇടുങ്ങിയ തെരുവിലൂടെ ഒരു കസേരയിലെടുത്തുകൊണ്ട് വേണം ടാക്സിയിൽ എത്തിക്കാന്‍. ടാക്സിയിലാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അദ്ദേഹത്തെ സായനിലെ ആശുപത്രിയിൽ എത്തിക്കുന്നത്.
ആശുപത്രിയിൽ പോകാൻ സമയമാകുമ്പോൾ റഹ്മാൻ തന്റെ മുറിയിൽ നിന്നും ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങും. മുറിക്ക് തൊട്ടുപുറത്താണ് ഗോവണി. അദ്ദേഹം നിലത്തിരിക്കും. മകൻ താഴെനിന്നും കാലുകളിൽ പിടിക്കും. ഏതെങ്കിലും ബന്ധുവുവോ അയൽവാസിയോ അദ്ദേഹത്തെ മുകളിൽ നിന്നു താങ്ങും. റഹ്മാൻ അപ്പോൾ വേദനയോടെ പതിയെ തെന്നിയിറങ്ങും - ഒരു സമയത്ത് ഒരു പടിയെന്ന നിലയിൽ 9 കുത്തനെയുള്ള പടികൾ.
താഴെയുള്ള ഇടുങ്ങിയ തെരുവില്‍വച്ച് അദ്ദേഹത്തെ പെയിന്റിളകിയ ഒരു പഴകിയ ഒരു പ്ലാസ്റ്റിക് കസേരയിലേക്ക് കയറാൻ സഹായിക്കും. പാദം മുറിച്ചുമാറ്റിയ വലതുകാൽ അപ്പോള്‍ സീറ്റിൽ ആയിരിക്കും. പിന്നെ മകനും മറ്റ് രണ്ടുപേരും നീണ്ടു വളഞ്ഞ വഴിയിലൂടെ മാഹിം ബസ് ഡിപ്പോയ്ക്കരികിലുള്ള റോഡിലേക്ക് കസേര ചുമക്കുന്നു. അവിടെനിന്നും റഹ്മാൻ ടാക്സിയിലേക്ക് നിരങ്ങി കയറുന്നു.
കഷ്ടിച്ച് 5 കിലോമീറ്റർ അകലെ സായനിലെ സർക്കാർ വക ആശുപത്രിയിലേക്കുള്ള ടാക്സിക്കൂലി അദ്ദേഹത്തിന് താങ്ങാൻ പറ്റുന്നതിനപ്പുറമാണ്. എന്നിരിക്കിലും തന്റെ കാലിൽ ബാൻഡേജിട്ട് കിട്ടാനും കടുത്ത പ്രമേഹം, രക്തചംക്രമണ തടസ്സം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ വർഷം മാസങ്ങളോളം എല്ലാ ആഴ്ചയിലും അദ്ദേഹത്തിനവിടെ പോകേണ്ടി വന്നു. മുറിവ് കുറച്ചുണങ്ങിയപ്പോൾ പോക്കിന്റെ തവണ കുറഞ്ഞു. എന്നിരിക്കിലും ഇടയ്ക്കിടെ ഇടുങ്ങിയ വഴിയിലൂടെ കസേരയിലൂടെയുള്ള ആ കൂട്ടയാത്ര തുടർന്നു. വടക്കൻ മുംബൈയിലെ മോറി റോഡിലെ കോളനിയുടെ ഇരുവശത്തുമായി രണ്ടു-മൂന്നു നിലകളിൽ ഇടുങ്ങിയ മുറികർ ഉയരുന്നുണ്ടായിരുന്നു.














