ഈ ഖരീഫ് സീസണില്‍ നല്ലൊരു വിളവെടുപ്പ് പ്രതീക്ഷിക്കുകയാണ് തീരയും അനിത ഭുയിയയും. നെല്ലും, ചോളവുമാണ് ഇത്തവണ കൃഷി. വിളവെടുപ്പ് അടുത്തു വരുന്നു.
രാജ്യത്ത് മാർച്ചിൽ ആരംഭിച്ച കോവിഡ് അടച്ചുപൂട്ടലിന് പിന്നാലെ ഇഷ്ടികചൂളയില്‍ ഇരുവരും 6 മാസങ്ങളായി ചെയ്തുകൊണ്ടിരുന്ന ജോലി കുറഞ്ഞിരുന്നു. അതിനാൽ ഈ വർഷം കൂടുതൽ വിളവ് ലഭിക്കുകയെന്നത് അവരെ സംബന്ധിച്ച് നിർണായകമായ ആവശ്യം കൂടിയാണ്.
"കഴിഞ്ഞ വർഷവും കൃഷി ചെയ്തിരുന്നു. എന്നാൽ മഴലഭ്യത കുറഞ്ഞതും കീടങ്ങളുടെ അക്രമണവും വിളവിനെ ബാധിച്ചു”, തീര പറയുന്നു. "വർഷത്തിൽ ആറുമാസവും കൃഷിക്കായി മാറ്റിവച്ചിട്ടും കൈയിൽ പണമില്ലാത്ത അവസ്ഥയാണ് ഞങ്ങൾക്ക്”, അനിത കൂട്ടിച്ചേർത്തു.
നാല്‍പ്പത്തഞ്ചുകാരനായ തീരയും നാല്‍പ്പതുകാരി അനിതയും വസിക്കുന്നത് ഝാർഖണ്ഡിന്റെ ദക്ഷിണമേഖലയായ മഹുഗാവില്‍ പട്ടികജാതി വിഭാഗത്തില്‍പെടുന്ന ഭുയിയ സമുദായക്കാരുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന ഭുയിയ താധിയിലാണ്.
ഝാർഖണ്ഡിലെ പലാമു ജില്ലയിലെ ചെയിൻപൂരിലെ ഈ ഗ്രാമത്തില്‍ 2018 മുതൽ എല്ലാ ഖരീഫ് സീസണിലും ബാടിയ രീതിയിൽ ഭൂമി പാട്ടത്തിനെടുത്താണ് ഈ കുടുംബം കൃഷി ചെയ്യുന്നത്. പാട്ടകൃഷിക്കുള്ള ഒരു പ്രാദേശിക പേരാണ് ബാടിയ. വാക്കുകൾ കൊണ്ടുമാത്രമാണ് കരാർ. കൃഷിക്കുള്ള ചെലവ് ഭൂവുടമയും കുടിയാനും തുല്യമായി വഹിക്കുന്നതാണ് രീതി. വിളവും ഇങ്ങനെ തുല്യമായി വീതിക്കും. കുടിയാൻമാര് അവര്‍ക്ക് ലഭിക്കുന്ന പങ്കിന്റെ ഭൂരിഭാഗവും ഭക്ഷണത്തിനായി ഉപയോഗിക്കും. ചിലപ്പോൾ കുറച്ചുഭാഗം വിപണിയിൽ വിൽക്കാനും ശ്രമിക്കും.






