“ദയവായി അവയുടെ കൂടുതൽ അടുത്ത് പോകരുത്. അവ പേടിച്ച് ഓടിപ്പോവും. പിന്നെ അവയുടെ നീക്കം നിയന്ത്രിക്കുന്നതുപോയിട്ട്, ഈ പരന്നുകിടക്കുന്ന സ്ഥലത്ത് അവയെ കണ്ടെത്താൻ പോലും എനിക്ക് ബുദ്ധിമുട്ടാവും”, ജെതാഭായി രാബറി പറയുന്നു.
‘അവ’, ‘അവർ’ എന്നൊക്കെ ആ നാടോടിയായ ഇടയൻ പറയുന്നത്, വിലകൂടിയ ഒട്ടകങ്ങളെക്കുറിച്ചാണ്. ഭക്ഷണമന്വേഷിച്ച് അവ നീന്തുകയാണ്.
ഒട്ടകങ്ങളോ? നീന്തുകയോ? ശരിക്കും?
അതെ, ‘പരന്ന പ്രദേശം’ എന്നതുകൊണ്ട് ജെതാഭായി ഉദ്ദേശിച്ചത് കച്ച് ഉൾക്കടലിന്റെ തെക്കേ തീരത്തോട് ചേർന്നുകിടക്കുന്ന മറൈൻ നാഷണൽ പാർക്ക് ആൻഡ് സാങ്ച്വറിനെയാണ് (എം.എൻ.പി. &എസ്). ഇവിടെ നാടോടികളായ ഇടയന്മാർ മേയ്ക്കുന്ന ഒട്ടകങ്ങളുടെ കൂട്ടം അവയുടെ ഇഷ്ടഭക്ഷണം കിട്ടുന്ന കണ്ടലുകളന്വേഷിച്ച് (അവിസെന്നിയ മറീന) ദ്വീപുകളിൽനിന്ന് ദ്വീപുകളീലേക്ക് നീന്തുന്നു
“കണ്ടലുകൾ തിന്നാൻ കഴിഞ്ഞില്ലെങ്കിൽ ഈ ഇനം ഒട്ടകങ്ങൾക്ക് അസുഖം വരികയും ക്ഷീണിക്കുകയും ചിലപ്പോൾ ചത്തുപോവുകയും ചെയ്യും”, കാരു മേരു ജാട്ട് പറയുന്നു. “അതിനാൽ, മറൈൻ പാർക്കിൽ, ഞങ്ങളുടെ ഒട്ടകക്കൂട്ടങ്ങൾ കണ്ടൽച്ചെടി അന്വേഷിച്ച് നടക്കുന്നു”.

























