വലിയ പുളിമരങ്ങൾ കൊണ്ടു ചുറ്റപ്പെട്ട, തുറന്ന പണിശാലയിലിരുന്ന്, കാറ്റു കടക്കുമ്പോൾ സംഗീതം ഉണ്ടാവുന്ന ഓടക്കുഴൽ ചെത്തിയുണ്ടാക്കുകയാണ് മണിറാം മണ്ഡാവി. ഇത് മൃഗങ്ങളെ ഭയപ്പെടുത്തി ഓടിക്കാനുള്ള ശക്തമായ ഒരു ആയുധം കൂടിയാണ്. "അന്ന് കാടുകളിൽ കടുവയും, ചീറ്റയും, കരടിയുമൊക്കെയുണ്ടായിരുന്നു, പക്ഷേ നിങ്ങൾ ഇതു കറക്കുന്ന നിമിഷം അവ ഓടി മറഞ്ഞിരുന്നു”, താൻ ചെറുതായിരുന്ന സമയത്തെക്കുറിച്ച് മണിറാം പറഞ്ഞു.
മുള കൊണ്ടുണ്ടാക്കിയ ഉപകരണത്തെ അദ്ദേഹം ‘കറക്കുന്ന ഓടക്കുഴൽ’ അല്ലെങ്കിൽ ഛത്തീസ്ഗഢീ ഭാഷയിൽ സുകുഡ് ബാംസുരി എന്നു വിളിക്കുന്നു. ഇതിനു വായ ഇല്ല, രണ്ടു ദ്വാരങ്ങൾ മാത്രമേയുള്ളൂ. വായിക്കുന്നതിനായി ഇത് വായുവിൽ കറക്കേണ്ടതുണ്ട്.
42-കാരനായ മണിറാം ഉണ്ടാക്കുന്ന ഓരോ ഓടക്കുഴലിനും അടുത്ത പട്ടണത്തിലുളള പ്രദർശനങ്ങളിൽ അല്ലെങ്കിൽ കരകൗശല വസ്തു സംഘടനകളിൽ നിന്നും ഏകദേശം 50 രൂപ വീതം ലഭിക്കുന്നു. ഉപഭോക്താക്കാൾ ഒരെണ്ണത്തിന് 300 രൂപ എന്ന നിരക്കിൽ അവ വാങ്ങുന്നു.
ഏകദേശം 3 ദശകങ്ങൾക്കു മുമ്പ് ഓടക്കുഴൽ നിർമ്മാണ ആചാര്യനായ മന്ദാർ സിംഗ് മണ്ഡാവി യെ കണ്ടുമുട്ടിയതാണ് മണിറാമിനെ ബാംസുരി കൈത്തൊഴിലിലേക്ക് എത്തിച്ചത്. "എനിക്കേതാണ്ട് 15 വയസ്സുണ്ടായിരുന്നു”, മണിറാം പറഞ്ഞു, "അദ്ദേഹം വിളിച്ചപ്പോൾ ഞാൻ വിറക് ശേഖരിക്കുന്നതിനായി പോയി. അപ്പോൾ അദ്ദേഹം പറഞ്ഞു, 'നീ സ്ക്കൂളിൽ പോകുന്നില്ല. വരൂ, നിന്നെ ഞാൻ കുറച്ചു കാര്യങ്ങൾ പഠിപ്പിക്കാം’.” അങ്ങനെ മണിറാം സന്തോഷപൂർവ്വം സ്ക്കൂൾ പഠനം മതിയാക്കി കൈത്തൊഴില്‍ ആചാര്യനോടു ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി.




