“ആളുകൾ ഞങ്ങളെ കളിയാക്കി ചിരിച്ചു, കാരണം അവർ കരുതിയത് ഇത് നേടുകയെന്നത് അത്യാഗ്രഹമാണെന്നാണ്”, കെ. വി. ജോര്‍ജ്കുട്ടി പറഞ്ഞു.
അത് ഫെബ്രുവരി ആയിരുന്നു. കേരളത്തിലെ കടുത്ത വേനൽ വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയുമാണ്. കെ. വി. ജോര്‍ജ്കുട്ടിയും ബാബു ഉലഹന്നാനും അവരുടെ ഷെഡിനു പുറത്ത് വിശ്രമിക്കുകയായിരുന്നു. ഇടയ്ക്കിടെ ചെറിയ കാറ്റ് വീശുന്നുണ്ടായിരുന്നു. പക്ഷെ മുൻപിലുള്ള കാഴ്ചയായിരുന്നു യഥാർത്ഥത്തില്‍ ആശ്വാസകരം. തത്തപ്പച്ച നിറത്തിൽ ഒരു ചെറു തോടിനാൽ വേർതിരിക്കപ്പെട്ട് കിടക്കുന്ന 250 ഏക്കർ നെൽപ്പാടം. കോട്ടയം ജില്ലയിൽ പള്ളം ബ്ലോക്കിൽ പനച്ചിക്കാട് താലൂക്കിൽ കൊല്ലാട് പ്രദേശത്താണിത്. നീണ്ട നെല്ലോലകളിൽ നിന്നും വെള്ള പക്ഷികൾ പറന്നു പൊങ്ങി, കറുത്ത പക്ഷികൾ പാടത്തിനു കുറുകെയുള്ള വയറുകളിൽ ചേക്കേറി.
സമൃദ്ധമായ ഈ പുൽപ്പുറം കുറച്ചു മാസങ്ങൾ മുമ്പുവരെ ശൂന്യമായിരുന്നു. ബാബുവും ജോര്‍ജ്കുട്ടിയും സുരേഷ്കുമാറിനും ഷിബുകുമാറിനും വർഗ്ഗീസ് ജോസഫിനുമൊപ്പം ചേർന്നാണ് ഇതിനെ മാറ്റിയെടുത്തത്. “ഈ പ്രക്രിയയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം ഭൂമിയെ കൃഷിക്കുവേണ്ടി തയ്യാറാക്കുക എന്നതാണ്. കള പറിക്കുകയും മണ്ണ് കൈകാര്യം ചെയ്യുകയും പാടത്തിനു ചുറ്റും ജലസേചനത്തിനുള്ള തോട് നിർമ്മിക്കുകയും ചെയ്യുന്നത് കഠിനമായ ജോലിയാണ്. സ്ഥിരമായ പാടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തരിശ് കിടക്കുന്ന ഭൂമി തയ്യാറാക്കി എടുക്കുക എന്നത് പത്തിരട്ടി പ്രയത്നം വേണ്ട പണിയാണ് [കൂടാതെ, ട്രാക്ടറുകളും തൊഴിലാളികളും വേണം]”, ബാബു പറഞ്ഞു. ഈ പാടങ്ങളിൽ നിന്നും 20 കിലോമീറ്റർ മാറി ചങ്ങനാശ്ശേരിയിൽ നിന്നുള്ള അദ്ദേഹവും സഹകർഷകരും അനുഭവസമ്പന്നരായ നെൽ കർഷകരാണ്.










