അവർ കാണാനായി കാത്തിരുന്ന അസ്തമയം ഇതല്ല. സന്ധ്യാ പ്രകാശം തെരുവു വിളക്കുകൾക്കു വഴിമാറി ഒരുപാട് സമയങ്ങൾക്കു ശേഷം രന്ദാവനി സുവർസെ വിസ്മൃതിയിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു. മുഖത്ത് ദുഃഖം നിറഞ്ഞ പുഞ്ചിരിയോടെ അവർ പറഞ്ഞു, "ഇവിടെത്തന്നെയിരുന്നായിരുന്നു എന്റെ ഭർത്താവ് തന്റെ പ്രിയപ്പെട്ട അഭംഗ് പാടിയിരുന്നത്.”
ഹിന്ദുദൈവമായ വിട്ടലിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ഭക്തിഗാനം ആലപിക്കുക അവരുടെ ഭർത്താവ് പ്രഭാകർ സുർവസെയുടെ പ്രിയപ്പെട്ട വിനോദമായിരുന്നു. രണ്ടു വർഷങ്ങൾക്കു മുമ്പ്, 60-ാം വയസ്സില്, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നും ക്ലർക്ക് ആയാണ് അദ്ദേഹം വിരമിച്ചത്. അന്നുമുതൽ എല്ലാ വയ്കുന്നേരവും മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു പട്ടണമായ പർലിയിലെ അവരുടെ വീട്ടിലിരുന്ന് പ്രഭാകർ പാടുകയും അയൽവാസികളെ സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു.
2021 ഏപ്രിൽ 9-ന് കോവിഡ്-19-ന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുന്നതുവരെ.
രണ്ട് ദിവസങ്ങൾക്ക് ശേഷം, പർലിയിൽ നിന്നും 25 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന അംബാജോഗായിയിലുള്ള സ്വാമി രാമാനന്ദ് തീർത്ഥ് ഗ്രാമീണ സർക്കാർ മെഡിക്കൽ കോളേജിൽ (എസ്.ആർ.റ്റി.ആർ.എം.സി.എ.) പ്രഭാകറിനെ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ മരണം കുറച്ച് പെട്ടെന്നായിരുന്നു. "രാവിലെ 11:30-ന് ഞാനദ്ദേഹത്തിന് ബിസ്ക്കറ്റ് നൽകിയതാണ്”, ബന്ധുവായ 36-കാരൻ വൈദ്യനാഥ് സുർവസെ പറഞ്ഞു. വൈദ്യനാഥ് പർലിയിൽ ഒരു ചൈനീസ് ഫാസ്റ്റ് ഫുഡ് ശാല നടത്തുന്നു. "അദ്ദേഹം ജ്യൂസ് ചോദിക്കുക പോലും ചെയ്തു. ഞങ്ങൾ പരസ്പരം സംസാരിച്ചു. അദ്ദേഹത്തിന് സുഖമുള്ളതായി തോന്നി. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു.”
ഇടസമയങ്ങളിൽ വൈദ്യനാഥ് ആശുപത്രി വാർഡിൽ ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് ഒരു സമയത്ത് ഓക്സിജൻ നൽകുന്നതിന്റെ മർദ്ദം പെട്ടെന്ന് കുറയാൻ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. അതുവരെ സംസാരിച്ചുകൊണ്ടിരുന്ന, യാതൊരു കുഴപ്പവുമില്ലാതിരുന്ന പ്രഭാകർ ശ്വസിക്കാൻ ബുദ്ധിമുട്ടാൻ തുടങ്ങി. "ഞാൻ കടുത്ത നിരാശയിൽ ഡോക്ടർമാരെ വിളിച്ചു, പക്ഷെ ആരും ശ്രദ്ധിച്ചില്ല”, വൈദ്യനാഥ് കൂട്ടിച്ചേർത്തു. "അദ്ദേഹം കുറച്ചുനേരം ശ്വസിക്കാൻ ബുദ്ധിമുട്ടി, പിന്നെ പെട്ടെന്ന് മരിച്ചു. ഞാനദ്ദേഹത്തിന്റെ നെഞ്ചിലമർത്തി, പാദങ്ങൾ തടവി, പക്ഷെ ഒന്നുകൊണ്ടും കാര്യമുണ്ടായില്ല.









