ധര്‍മ്മേന്ദ്ര റാമിനെ ഉഷാ ദേവി അവസാനമായി കാണുമ്പോൾ അയാൾ തന്റെ സ്വതേ ശുഷ്ക്കിച്ച രൂപത്തിന്റെ കുറേക്കൂടി ചുരുങ്ങിപ്പോയൊരു അവശിഷ്ടം മാത്രമായിരുന്നു. “ഒരു കരച്ചിൽ പുറത്തുവന്നു, ദീര്‍ഘമായൊന്ന് ശ്വാസം വിട്ടു, പിന്നെ എല്ലാം കഴിഞ്ഞു. അദ്ദേഹത്തിന് അവസാനമായി ഒരു കപ്പ് ചായ കൊടുക്കാൻപോലും എനിക്ക് കഴിഞ്ഞില്ല”, അവര്‍ പറയുന്നു.
അങ്ങനെയാണ് ഉഷയുടെ 28-കാരനായ ഭര്‍ത്താവിന്റെ ജീവിതം അവസാനിച്ചത്. ഒരു റേഷന്‍ കാര്‍ഡ് പോലുമില്ലാതെ പട്ടിണിയും രോഗവും ബാധിച്ചാണ് അയാൾ മരിക്കുന്നത്. ധര്‍മ്മേന്ദ്ര റാമിന്റെ കയ്യിൽ റേഷൻ കടയിൽ തന്റെ സ്വത്വം തെളിയിക്കാനുതകുന്ന സുപ്രധാനമായ ആധാർ രേഖയുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ഥമായ റേഷൻ കാര്‍ഡ് കൈവശമില്ലെങ്കില്‍ അതുകൊണ്ടൊരു പ്രയോജനവുമുണ്ടായിരുന്നില്ല.
2016 ഓഗസ്റ്റിൽ ധര്‍മ്മേന്ദ്രയുടെ മരണം അലഹബാദിലെ മൗഐമ ബ്ലോക്കിലെ ധരൗത് എന്ന അയാളുടെ ഗ്രാമത്തിലേക്ക് ഒരുപാടുപേരുടെ ശ്രദ്ധ ആകര്‍ഷിച്ചു. ജില്ലാ ഉദ്യോഗസ്ഥർ അവിടം പ്രാദേശിക മാധ്യമങ്ങൾ ആവശ്യപ്പെട്ടു. ഗ്രാമവികസന ഉദ്യോഗസ്ഥനും റവന്യൂ ഉദ്യോഗസ്ഥനും സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ദുരിതാശ്വാസ പ്രഖ്യാപനങ്ങളുടെ ഒരു പെരുമഴ തന്നെ ഉണ്ടായി. ദേശീയ കുടുംബസഹായപദ്ധതിപ്രകാരം 30,000 രൂപയും 5 ബിസ്വ (570 ചതുരശ്രമീറ്റർ) ഭൂമിയും ഇതില്‍പ്പെടുന്നു. 5,00 കുടുംബങ്ങൾ മാത്രമുള്ള ഈ ഗ്രാമത്തിലേക്ക് പ്രാദേശിക നേതാക്കൾ ഇരച്ചെത്തി. അയാളുടെ ഭാര്യ പൊടുന്നനെ സംസ്ഥാന സര്‍ക്കാരിന്റെ 500 രൂപ അവശതാ പെന്ഷന് അര്‍ഹയായി.
കേള്‍വിത്തകരാറും, ഭാഗികമായി അന്ധതയും, ഇടതുകാലിനെ അപേക്ഷിച്ച് കുറിയ വലതുകാലുമുള്ള ഉഷയ്ക്ക് നടന്ന സംഭവങ്ങളെല്ലാം നേരിയ തോതില്‍ ഓര്‍മ്മയുണ്ട്. ഒരു വലിയ ഉദ്യോഗസ്ഥന്റെ കാൽക്കൽ വീഴേണ്ടിവന്നതും അവർ മറന്നിട്ടില്ല. “എന്തെങ്കിലും സഹായം ചെയ്യണേ”, എന്ന് അയാളോട് പറഞ്ഞതവര്‍ക്ക് ഓര്‍മ്മയുണ്ട്.








