ബേൽദാoഗയിൽനിന്നും കൊൽക്കൊത്തയിലേക്കുള്ള ഹസർദുവാരി എക്സ്പ്രസ്സ് പ്ലാസ്സിയിലൂടെ കടക്കുമ്പോൾ, ഒരു ഏക്താരയുടെ സ്വരം കമ്പാർട്മെന്റിൽ നിറയുന്നു. സഞ്ജയ് ബിശ്വാസിന്റെ കൈയിലുള്ള കൂടയിൽ നിറച്ചും, അദ്ദേഹം മരം കൊണ്ടുണ്ടാക്കിയ കരകൗശലവസ്തുക്കളാണ്. ഒറ്റക്കമ്പിയുള്ള ഏക്താര മുതൽ ചർക്ക, ടേബിൾ-ലാമ്പ്, കാർ, ബസ്, അങ്ങനെയുള്ളവയെല്ലാം അക്കൂട്ടത്തിൽ കാണാം.
വളരെയധികം നൈപുണ്യത്തോടെ നിർമ്മിച്ചിരിക്കുന്ന ഈ വസ്തുക്കൾ, അവിടെ വിൽക്കപ്പെടുന്ന മറ്റു ചൈനീസ്-നിർമിത വസ്തുക്കളിൽനിന്നും വേറിട്ടുനിൽക്കുന്നു. കളിപ്പാട്ടങ്ങൾ, താക്കോൽവളയങ്ങൾ, കുടകൾ, ടോർച്ചുകൾ, ലൈറ്ററുകൾ, മറ്റ് കച്ചവടക്കാർ വിൽക്കുന്ന കർച്ചീഫുകൾ, പഞ്ചാംഗങ്ങൾ, മൈലാഞ്ചിപ്പുസ്തകങ്ങൾ, ജാൽമുരി, പുഴുങ്ങിയ മുട്ട, ചായ, കടല, മിനറൽ വെള്ളം എന്നിവയിൽനിന്നെല്ലാം വ്യത്യസ്തമാണ് ഇവ. അവയെല്ലാം ഇവിടെ ലഭ്യമാണ്. ഈ ട്രെയിനുകളിലെ ഓരോ കച്ചവടക്കാരനും അവരവരുടേതായ ഒരു സഞ്ചാരപാതയും കമ്പാർട്മെന്റും ഉണ്ട്.
നല്ല ലാഭത്തിൽ കിട്ടാനായി യാത്രക്കാർ കാര്യമായി വിലപേശാറുണ്ട്. മുർഷിദാബാദ് ജില്ലയിലെ ബെഹറാംപുർ സബ്ഡിവിഷനിലുള്ള ബെൽദാoഗ മുതൽ 100 കിലോമീറ്റർ ദൂരത്തുള്ള രണഘട്ട് വരെ എത്താനെടുക്കുന്ന 2 മണിക്കൂറിനുള്ളിൽ, വിൽപ്പനക്കാർ ചുറുചുറുക്കോടെ തങ്ങളുടെ കച്ചവടം നടത്തും. പ്രധാന റെയിൽവേ ജംഗ്ഷനുകളായ, രണഘട്ടിൽ അവർ മിക്കവരും ഇറങ്ങും, ചിലർ കൃഷ്ണനഗറിലും. അവിടെനിന്ന് ലോക്കൽ വണ്ടികളിൽ കയറി തങ്ങളുടെ ടൗണുകളിലേക്കും ഗ്രാമങ്ങളിലേക്കും അവർ മടങ്ങും.
ഒരാൾ ഏക്താരയുടെ വില ചോദിക്കുന്നു. 300 രൂപയെന്ന് സഞ്ജയ്. അതുകേട്ടതോടെ അവർ വാങ്ങാൻ മടിച്ചുനിൽക്കുന്നതായി തോന്നി. "ഇത് ഞാനേറെ അധ്വാനിച്ചു സസൂക്ഷ്മം ഉണ്ടാക്കിയതാണ്, സാധാരണ വിലക്കുറവിൽ കിട്ടാറുള്ളവയെപ്പോലല്ല." സഞ്ജയ് പറയുന്നു. "ഏറ്റവും ഗുണമേന്മയുള്ള സാമഗ്രികൾവെച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഈ ഏക്താരയുടെ അടിയിൽ കാണുന്നത് നല്ല അസ്സൽ തുകലാണ്” സഞ്ജയ് പറഞ്ഞപ്പോൾ “ഇതിലും കുറഞ്ഞ വിലയ്ക്ക് ഞങ്ങളുടെ ചന്തകളിൽ ഇതൊക്കെ കിട്ടാറുണ്ടല്ലോ." എന്ന് മറ്റൊരു യാത്രക്കാരൻ. അതിനും സഞ്ജയ്ക്ക് മറുപടിയുണ്ട് "സാധാരണ ചന്തകളിൽ വിലക്കുറവിൽ കിട്ടുന്ന സാധനമല്ലയിത്, ഞാൻ ആരെയും പറ്റിക്കുന്ന കച്ചടടം ചെയ്യാറുമില്ല".
തന്റെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചുകൊണ്ട് അദ്ദേഹം ഇടനാഴിയിലൂടെ മുന്നോട്ടുനീങ്ങുന്നു, ചെറിയ ചില സാധനങ്ങൾ വിറ്റുപോവുന്നുമണ്ട്. "വേണ്ടവർക്ക് ഇത് കയ്യിലെടുത്തുനോക്കാം, എന്റെ കരവിരുതുകൾ കാണാൻ ആരും പൈസ തരേണ്ടതില്ല." കുറച്ചുനേരം കഴിഞ്ഞപ്പോൾ, ഉത്സുകരായ ഒരു ദമ്പതിമാർ ഒട്ടും വിലപേശാതെതന്നെ ഒരു ഏക്താര വാങ്ങിക്കുകയുണ്ടായി. സഞ്ജയുടെ മുഖം പ്രകാശപൂരിതമാവുന്നു. "ഒട്ടേറെ അധ്വാനം ഇതിന്റെ നിർമാണത്തിന് പുറകിലുണ്ട് - ഇതിന്റെ ഈണം ഒന്ന് കേട്ടുനോക്കൂ."




