ഞാന്‍ അവിസ്മരണീയമായ സംഭാഷണങ്ങൾ നടത്തിയിട്ടുള്ള ഒരു വിളക്കുകാൽ മധുരയിലുള്ള ഞങ്ങളുടെ വീടിന്റെ മുൻപിൽ ഉണ്ടായിരുന്നു. ആ വഴിവിളക്കുമായി എനിക്കൊരു പ്രത്യേക ബന്ധമാണുള്ളത്. ഒരുപാട് വർഷങ്ങളോളം, ഞാൻ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ, ഞങ്ങളുടെ വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. 2006-ൽ വൈദ്യുതി കിട്ടിയപ്പോൾ ഞങ്ങൾ 8x8 അടി വലിപ്പമുള്ള ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ഒരു ഒറ്റമുറിയിൽ ഞങ്ങൾ അഞ്ചു പേരായിരുന്നു. അതെന്നെ വീണ്ടും ആ വഴിവിളക്കിനോട് അടുപ്പിച്ചു.
ഞങ്ങൾ എപ്പോഴും വീടുകൾ മാറിയിരുന്നു. കുട്ടിക്കാലത്ത് കുടിലിൽ നിന്നും മൺ വീട്ടിലേക്ക്, പിന്നെ ഒരു വാടകവീട്ടിലേക്ക്, പിന്നീട് ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന 20x20 അടി വലിപ്പമുള്ള വീട്ടിലേക്ക്. 12 വർഷങ്ങൾ കൊണ്ട് പടിപടിയായി എന്റെ മാതാപിതാക്കൾ ഉണ്ടാക്കിയ വീട്. എന്നിരിക്കിലും എന്റെ മാതാപിതാക്കൾ ഒരു മേസ്തിരിയെ കൂലിക്ക് വിളിക്കുകയും സ്വന്തം അദ്ധ്വാനം വിനിയോഗിക്കുകയും ചെയ്തു. നിർമാണം നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ആ വീട്ടിലേക്ക് ഞങ്ങൾ മാറി. ഞങ്ങളുടെ എല്ലാ വീടുകളും ആ വിളക്ക് കാലിനോട് അടുത്തായിരുന്നു, അല്ലെങ്കിൽ അതിനെ ചുറ്റിപ്പറ്റിയായിരുന്നു. അതിന്റെ വെളിച്ചത്തിൽ ഇരുന്ന് ഞാൻ ചെഗുവേരയുടെയും നെപ്പോളിയന്റെയും സുജാതയുടെയും മറ്റു പലരുടേയും പുസ്തകങ്ങൾ വായിച്ചു.
ഇപ്പോഴും ആ വഴിവിളക്ക് ഞാൻ തയ്യാറാക്കി കൊണ്ടിരിക്കുന്ന ഈ കുറിപ്പിന് സാക്ഷ്യം വഹിക്കുന്നു.






























