ജനുവരിയിലെ തണുപ്പുള്ള ഒരു രാത്രി സമയം 9 മണി. ഒരു മണിക്കൂർ മുമ്പേ തുടങ്ങേണ്ട നാടകം കാണാൻ അപ്പോഴും ഏകദേശം 400-ഓളം വരുന്ന ആളുകൾ കാത്തിരിക്കുകയാണ്.
താത്ക്കാലികമായി കെട്ടിയുയർത്തിയ സ്റ്റേജിന്റെ മുൻഭാഗത്ത് പെട്ടെന്നൊരു ബഹളം. ഒരു മുളയിൽ കുത്തിനിർത്തിയ ഉച്ചഭാഷിണിയിൽനിന്ന് ശബ്ദം പുറപ്പെട്ടു. “ദുഷ്ടശക്തികളിൽനിന്ന് നമ്മെ രക്ഷിക്കുന്ന മാ ബോൺബീബിക്ക് സമർപ്പിക്കപ്പെട്ട നാടകം ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കും.
അതുവരെ, ഗോസാബ ബ്ലോക്കിലെ ജവഹർ കോളണി ഗ്രാമത്തിന് ചുറ്റും അലസമായി അലഞ്ഞുനടന്നിരുന്നവർ വേഗം തിരിച്ചെത്തി നാടകം കാണാനിരുന്നു. പ്രേതങ്ങൾ, പാമ്പുകൾ, മുതലകൾ, കടുവകൾ, തേനീച്ചകൾ തുടങ്ങിയ ‘ദുഷ്ടശക്തികളെ’ അഠാരോ ഭാട്ടിർ ദേശിലെ (18പ്രവാഹങ്ങളുടെ നാട്) മാ ബോൺബീബി നശിപ്പിക്കുന്നത് കാണാൻ. ഇത് സുന്ദർബൻ. ഉപ്പുവെള്ളവും ശുദ്ധജലവുമുള്ള ജലാശയങ്ങളും എണ്ണമറ്റ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും സസ്തനജീവികളും തിങ്ങിപ്പാർക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനം. ഇവിടെ, ബോൺബീബിയുടെ കഥകൾ തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. പ്രദേശത്തിന്റെ വാമൊഴിപാരമ്പര്യത്തിന്റ് ഭാഗമാണത്.
തെരുവിൽനിന്ന് കർട്ടനുകളാൽ വേർതിരിക്കപ്പെട്ട അണിയറയിൽ തിരക്കിനിൽക്കുന്ന കാഴ്ചക്കാരും അഭിനേതാക്കളും ബോൺബീബിയുടെ പാലാ ഗാൻ (സംഗീതനാടകം) തുടങ്ങാനുള്ള തിരക്കിലാണ്. രാത്രിയിലെ നാടകത്തിനുപയോഗിക്കേണ്ട ടെറാക്കോട്ടകൊണ്ടുണ്ടാക്കിയ മുഖംമൂടികളും വലിയ തേനീച്ചക്കൂടുകളും, അവയുറ്റെ ഊഴവും കാത്ത് ടർപ്പോളിനുകളിൽ തൂങ്ങിക്കിടക്കുന്നു. സുന്ദർബനിലെ ജനങ്ങളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രമേയങ്ങളായി അവതരിപ്പിക്കപ്പെടുക. 2020-ൽ 96 കടുവകളുണ്ടായിരുന്നു സുന്ദർബനിൽ.



































