ബിടി കോട്ടൺ തകരുന്നു
“ഏറെ കൊട്ടിഘോഷിക്കപ്പെട്ട സാങ്കേതികവിദ്യ (ബിടി കോട്ടൺ, അഥവാ ബിജി-I, അതിന്റെ രണ്ടാം തലമുറയിലെ ബിജി-II എന്നിവ) തോറ്റുപോയി”. 2016-ൽ ഡോ. ക്രാന്തി എന്നോട് പറഞ്ഞു. “ശേഷി കുറഞ്ഞ ബിജി-I, ബിജി-II സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുക, ബോൾവേമുകളേയും മറ്റ് കീടങ്ങളേയും നിയന്ത്രിക്കാൻ കീടനാശിനികൾ ഉപയോഗിക്കുക - അതുമാത്രമേ ഇനി കർഷകർക്ക് രക്ഷയുള്ളൂ എന്നർത്ഥം.
മണ്ണിൽ ജീവിക്കുന്ന ബസില്ലസ് തുരിംഗിനെസിസ് എന്ന ബാക്ടീരിയയിൽനിന്നാണ് ബിടി പരുത്തിക്ക് ആ പേര് കിട്ടിയത്. ആ ബാക്ടീരിയയിൽനിന്ന് എടുത്ത ക്രൈ എന്ന് പേരായ (ക്രിസ്റ്റലിന്റെ അഥവാ പരലിന്റെ ചുരുക്കപ്പേരാണ് ക്രൈ) ജീനുകളാണ് ബിടി വിത്തുകളിലുള്ളത്, ബോൾവേമിനെ പ്രതിരോധിക്കുന്നതിനായി, ആ ക്രൈ ജീനുകളെ പരുത്തിച്ചെടിയുടെ ജീനിൽ നിക്ഷേപിക്കുന്നു.
ബോൾവേമിനെ (വിത്തുണ്ടയിലെ പുഴുക്കളെ) നിയന്ത്രിക്കാൻ ലക്ഷ്യമിട്ടായിരുന്നു ബിടി കോട്ടൺ സൃഷ്ടിച്ചത്. പക്ഷേ ആ പുഴുക്കൾ ബിടി പരുത്തിയെ അതിജീവിക്കുന്നതായി കർഷകർ കണ്ടെത്തുമെന്ന് ഡോ. ക്രാന്തി തന്റെ സ്വന്തം സി.ഐ.സി.ആർ ബ്ലോഗ്ഗിലും, ചില വ്യവസായ മാസികകളിലെ ലേഖനപരമ്പരകളിലും പണ്ട് എഴുതിയിരുന്നു. എന്നാൽ ഐ.സി.എ.ആറോ, കേന്ദ്ര കൃഷിവകുപ്പോ അത്തരമൊരു ഭീഷണിസാധ്യതകയെപ്പറ്റി ജാഗ്രത കാണിച്ചില്ല. അതിനുശേഷം, സംസ്ഥാന, കേന്ദ്രസർക്കാരുകൾ ഈ പിങ്ക് പുഴുക്കൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ബോധവാന്മാരായെങ്കിലും ആവശ്യമായ പരിഹാരമാർഗ്ഗങ്ങളുമായി മുന്നോട്ട് വന്നതുമില്ല.
ഇന്ത്യയിലെ ബിടി പരുത്തിവിത്ത് മേഖലയിലെ കുത്തക, അമേരിക്കൻ ജൈവവിത്ത് ബഹുരാഷ്ട്ര കമ്പനിയായ മൊൺസാന്റോവിനാണ്. 2002-03-ൽ ബിടി പരുത്തിയുടെ ഉത്പാദനവും വില്പനയും ഇന്ത്യൻ സർക്കാർ അംഗീകരിച്ചു. വിൽക്കുന്ന ഓരോ ബാഗ് വിത്തിനും 20 ശതമാനം റോയൽറ്റിക്കാണ് മൊൺസാന്റോ ഇന്ത്യൻ വിത്തുകമ്പനികൾക്ക് “സാങ്കേതികവിദ്യ കൈമാറിയത്. കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുകയും പരുത്തിയുടെ ഉത്പാദനം കൂട്ടുകയും ചെയ്യുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ആ രണ്ട് ലക്ഷ്യങ്ങൾക്കുമുള്ള പരിഹാരം എന്ന മട്ടിലാണ് ജനിതകവ്യതിയാന സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിച്ചതും.
ആദ്യത്തെ വർഷം, 400 ഗ്രാമിന്റെ ഒരു ബാഗ് ബിടി പരുത്തി സങ്കരയിനം വിത്തിന് 1,800 രൂപയായിരുന്നു വില. പിന്നീട്, റോയൽറ്റിയും അതുവഴി ബിടി പരുത്തിവിത്തിന്റെ വിലയും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രംഗത്തിറങ്ങി. അതിന്റെ ഫലമായി ആദ്യവർഷങ്ങളിൽ 400 ഗ്രാം ബിടി പരുത്തിവിത്തിന്റെ ബാഗിന്റെ വില 1,000-ത്തിലെത്തിയെങ്കിലും മൊൺസാന്റോവിന്റെ റോയൽറ്റി തുക ചില്ലറവിലയുടെ 20 ശതമാനമായിത്തന്നെ നിലനിന്നുവെന്ന് വിത്ത് കമ്പോളത്തിലെ നിരീക്ഷകർ സൂചിപ്പിക്കുന്നു. ഇന്ത്യൻ ബിടി പരുത്തിവിത്തിന്റെ വ്യാപാരം 4,800 കോടി വരുമെന്ന് ഡോ. ക്രാന്തി 2016-ൽ എഴുതി.
ആഗോളമായി 226 ലക്ഷം ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ബിടി കോട്ടണിന്റെ വ്യാപാരത്തിൽ 160 ലക്ഷം ഹെക്ടറുകൾ മാത്രമേ സ്വകാര്യ സാങ്കേതികവിദ്യാ വിതരണക്കാർക്ക് തുറന്ന് കൊടുത്തിട്ടുള്ളു. 2014-15-ൽ ഇന്ത്യയിൽ 115 ലക്ഷം ഹെക്ടറിൽ ബിടി കോട്ടൺ കൃഷി ഉണ്ടായിരുന്നു. 2006-07-ൽ മൊൺസാന്റോ ബിജി-II സങ്കരയിനം പുറത്തിറക്കുകയും ആ സാങ്കേതികവിദ്യ കൂടുതൽ ശേഷിയുള്ളതും കൂടുതൽ കാലം നിലനിൽക്കുന്നതുമാണെന്നും പ്രഖ്യാപിച്ചു. ഇവ, മെല്ലെമെല്ലെ ബിജി-I-ന് പകരമായി ഉപയോഗിക്കപ്പെട്ട് തുടങ്ങി. ഇപ്പോൾ, സർക്കാർ കണക്കുകൾപ്രകാരം രാജ്യത്തിലെ പരുത്തിക്കൃഷി നടക്കുന്ന 130 ലക്ഷം ഹെക്ടർ കൃഷിസ്ഥലത്തിന്റെ 90 ശതമാനവും ബിജി-II സങ്കരയിനം കൈയ്യടക്കിയിരിക്കുന്നു.
ബസില്ലസ് തുരിംഗിനെസിസിൽനിന്നുള്ള ക്രൈ1 Ac, ക്രൈ2 Ab ജീനുകളെ പരുത്തിച്ചെടിയിൽ നിക്ഷേപിക്കുന്ന സാങ്കേതികവിദ്യയായ ബോൾഗാർഡ് ബിജി- II സാങ്കേതികവിദ്യ മൂന്ന് കീടങ്ങളെ - അമേരിക്കൻ ബോൾവേം (ഹെലിക്കോവെർപ്പ അർമിഗെര), പിങ്ക് ബോൾവേം, പുള്ളിക്കുത്തുള്ള ബോൾവേം (ഈരിയാസ് വിറ്റെല്ല) - ചെറുക്കുമെന്നായിരുന്നു അവകാശവാദം. ആദ്യതലമുറയിൽപ്പെട്ട സങ്കരയിനത്തിന്റെ, അഥവാ ബിടി പരുത്തിയുടെ വിത്തിൽ, ഒരു ക്രൈ1 Ac ജീൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
പരിസ്ഥിതിയും കാലാവസ്ഥയുമായി ചേർന്നുപോകുന്ന രീതിയിൽ ബിടി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ഇന്ത്യയിൽ കൃത്യമായ മാർഗ്ഗരേഖകളൊന്നുമില്ലെന്ന് മറ്റൊരു ലേഖനത്തിൽ ഡോ. ക്രാന്തി ചൂണ്ടിക്കാട്ടുന്നുണ്ട്. സുസ്ഥിരമായ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ചുരുങ്ങിയത് ആറ് വ്യത്യസ്ത ബിടി ഈവന്റുകൾക്കെങ്കിലും മിനിസ്ട്രി ഓഫ് എൻവയണ്മെന്റിന്റെ ജെനിറ്റിക്ക് എൻജിനീയറിംഗ് അപ്രൂവൽ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
ബസില്ലസ് തുരിംഗിനെസിസ് എന്ന ബാക്ടീരിയത്തിലുള്ള ഒരു ജീൻ ഉത്പാദിപ്പിക്കുന്ന മാംസ്യം ബോൾവേമിനെ പ്രതിരോധിക്കുന്ന പ്രതിവിഷമായി പ്രവർത്തിക്കുന്നു. ബോൾവേമുകളെ പ്രതിരോധിക്കാൻ ചെടികൾക്ക് കഴിയുന്നവിധം തയ്യാറാക്കുന്ന ജീൻ നിർമ്മിതികൾ ശാസ്ത്രജ്ഞന്മാർ പരുത്തിവിത്തുകളിൽ സ്ഥാപിക്കുന്നു. ഇതാണ് ജി.എം. കോട്ടൺ. അത്തരമൊരു ജീൻ നിർമ്മിതി സസ്യത്തിന്റെ ജനിതകസംവിധാനത്തിലെ ക്രോമോസോമിൽ സ്ഥാനം പിടിക്കുമ്പോഴാണ് അതിനെ ഒരു ഈവന്റ് (സംഭവ്യത) എന്ന് വിശേഷിപ്പിക്കുന്നത്.
ചെറുത്തുനിൽപ്പിനുണ്ടാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോഴും ആ മുന്നറിയിപ്പുകളെ ഗൌരവമായി കണക്കാക്കിയില്ലെന്ന് ക്രാന്തി എഴുതുന്നു. ചെറുത്തുനിൽപ്പെന്നത് പരിണാമപരമായ ഒരു പ്രക്രിയയാണ്. കീടങ്ങളെ ലക്ഷ്യംവെച്ച് മുമ്പ് പ്രയോഗിച്ചിരുന്ന വിദ്യകൾ ഫലിക്കാതെ വരുമ്പോഴാണ്, കീടപ്രതിരോധം വികസിച്ചു എന്ന് പറയാൻ സാധിക്കുക. പകരം, നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽത്തന്നെ ഇന്ത്യയിലെ സ്വകാര്യ കമ്പനികൾ ആയിരത്തിന് മീതെ സങ്കരയിനം ബിടി പരുത്തിവ്യതിയാനങ്ങൾ സ്വന്തം വിത്തുകളുടെ ക്രോമോസമുകളിൽ സ്ഥാപിച്ച് പരീക്ഷണങ്ങൾ നടത്തിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതാകട്ടെ, കൃഷിശാസ്ത്രത്തിലും കീടപരിപാലനത്തിലും ആകെ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. കീടങ്ങളെ കൈകാര്യം ചെയ്യാൻ ഇന്ത്യൻ പരുത്തി കർഷകർ കൂടുതൽക്കൂടുതൽ അശക്തരാവുകയാവും ഇതിന്റെ അനന്തരഫലം.