മുരളീധര്‍ ജവാഹിരെ ജോലി ചെയ്യാന്‍ ഇരുന്നുകഴിഞ്ഞാല്‍ തെറ്റിപ്പോകുന്നതിന്റെയോ ശ്രദ്ധ മാറിപ്പോകുന്നതിന്റെയോ പ്രശ്നം ഉണ്ടാകുന്നില്ല. നിശബ്ദതയില്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ ദ്രുതഗതിയില്‍ ചലിക്കുകയും തോരണങ്ങളെ തമ്മില്‍ ബന്ധിക്കുകയും സാധാരണ പരുത്തിനൂല് ഉപയോഗിച്ച് ചേര്‍ത്തുകെട്ടുകയും ചെയ്യുന്നു. ഈ 70-കാരന്റെ ദുര്‍ബ്ബലമായ ശരീരപ്രകൃതിയും മുളകൊണ്ട് ഏതാണ്ടെല്ലാ ദിവസവും താനുണ്ടാക്കുന്ന ചട്ടക്കൂട്ടിലേക്ക് സ്വയം ആവാഹിക്കുന്ന പൂര്‍ണ്ണമായ എകാഗ്രതയും തമ്മില്‍ വൈരുദ്ധ്യം തോന്നാം.
മഹാരാഷ്ട്രയിലെ ഇചല്‍കരഞ്ചി പട്ടണത്തില്‍ ചെളിയും ഇഷ്ടികയും ചേര്‍ത്തുണ്ടാക്കിയ തന്റെ വീടിനു പുറത്തുള്ള തൊഴിലിടത്തില്‍ പണിസാധനങ്ങളൊക്കെ ചിതറിക്കിടക്കുന്നു – മുളവടികള്‍, വര്ണ്ണക്കടലാസുകള്, ജെലാറ്റിന്‍ കടലാസ്, പഴയ പത്രക്കടലാസുകള്‍ അങ്ങനെ പലതും. കുറച്ചു മണിക്കൂറുകള്‍ക്കകം ഇവയൊക്കെ സങ്കീര്‍ണ്ണങ്ങളായ തോരണങ്ങളായിത്തീരും – വീടുകളുടെയും ക്ഷേത്രങ്ങളുടെയുമൊക്കെ കട്ടളപ്പടികള്‍ മോടിപിടിപ്പിക്കാനുപയോഗിക്കുന്ന പൂമാല പോലെയുള്ള അലങ്കാരങ്ങള്‍.
മുരളീധര്‍ ചുളിവ് വീണ തന്റെ കൈകള്‍കൊണ്ട് ഒരു മുളംകമ്പ് തുല്യവലിപ്പമുള്ള 30 കഷണങ്ങളായി വേഗത്തില്‍ കുറുകെ മുറിക്കുന്നു. പിന്നീടദ്ദേഹം അതിനെ തികച്ചും സ്വയം ബോദ്ധ്യമായ അളവുപ്രകാരം 9 സമഭുജ ത്രികോണങ്ങളാക്കി മാറ്റുന്നു. 3 അല്ലെങ്കില്‍ 10 അടിനീളമുള്ള മുളംകമ്പുകളോട് അദ്ദേഹം ഈ ത്രികോണങ്ങള്‍ ബന്ധിപ്പിക്കുന്നു.
മുരളീധര്‍ തന്റെ വിരലുകള്‍ ഇടയ്ക്കിടെ ചളുങ്ങിയ ഒരു അലുമിനിയം പാത്രത്തിലിടുന്നു. പുളിങ്കുരു ചതച്ചുണ്ടാക്കുന്ന ഖല്‍ എന്നറിയപ്പെടുന്ന ഒരുതരം പശയാണതിലുള്ളത്. അദ്ദേഹത്തിന്റെ ഭാര്യയായ ശോഭ (പ്രായം അറുപതുകളില്‍) അന്നുരാവിലെ ഉണ്ടാക്കിയതാണിത്.
“ജോലി ചെയ്യുമ്പോള്‍ ഒരുവാക്ക് പോലും അദ്ദേഹം മിണ്ടില്ല, ആര്‍ക്കും അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ കഴിയില്ല”, അവര്‍ പറഞ്ഞു.
മുരളീധര്‍ നിശബ്ദനായി മുളകൊണ്ടുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നത് തുടരുമ്പോള്‍ ശോഭ തുടര്‍ന്ന് ചെയ്യേണ്ട അലങ്കാരങ്ങള്‍ തയ്യാറാക്കുന്നു. പല നിറങ്ങളിലായി വൃത്താകൃതിയിലുള്ള ജെലാറ്റിന്‍ കടലാസുകള്‍ അവര്‍ ഒരു തൊങ്ങലിലേക്ക് കോര്‍ത്തുവയ്ക്കുന്നു. “വീട്ടുജോലികളില്നിന്നും സ്വതന്ത്രമാകുമ്പോഴൊക്കെ ഞാന്‍ ഇത് ചെയ്യാന്‍ തുടങ്ങും. പക്ഷെ ഈ പണി കണ്ണുകള്‍ക്ക് ബുദ്ധിമുട്ടാണ്”, അവര്‍ പറഞ്ഞു.


















