“സ്കൂളിൽനിന്ന് ഞാൻ പഠിക്കുന്ന കാര്യങ്ങൾക്ക് നേർവിപരിതമാണ് വീട്ടിലെ യാഥാർത്ഥ്യങ്ങൾ”.
മലമ്പ്രദേശമായ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ രജപുത്ത് സമുദായത്തിലെ സ്കൂൾ വിദ്യാർത്ഥിനിയാണ് 16 വയസ്സുള്ള പ്രിയ. ആർത്തവസമയത്ത് കർശനവും കൃത്യവുമായ നിയമങ്ങൾ പാലിക്കാൻ നിർബന്ധിതമാകുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അവൾ. “രണ്ട് വ്യത്യസ്തലോകങ്ങളിൽ ജീവിക്കുന്നതുപോലെയാണ് അത്. വീട്ടിൽ എനിക്ക് വേറിട്ടിരിക്കുകയും എല്ലാ നിയന്ത്രണങ്ങളും ആചാരങ്ങളും അനുസരിക്കേണ്ടിവരികയും ചെയ്യുന്നു. സ്കൂളിലാകട്ടെ, സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചാണ് ഞാൻ പഠിക്കുന്നത്”.
ഗ്രാമത്തിലെ വീട്ടിൽനിന്ന് 7 കിലോമീറ്റർ അകലെയുള്ള നാനാക്ക്മത്ത പട്ടണത്തിലാണ് 11-ആം ക്ലാസ്സിൽ പഠിക്കുന്ന പ്രിയയുടെ സ്കൂൾ. ദിവസവും സ്കൂളിലേക്കും വീട്ടിലേക്കും സൈക്കിളിലാണ് അവൾ പോയിവരുന്നത്. നന്നായി പഠിക്കുന്ന അവർ, ആദ്യമൊക്കെ ഈ വിഷയത്തെക്കുറിച്ച് സ്വന്തം നിലയിൽ പഠിക്കാൻ ശ്രമിച്ചു. “ഞാൻ പുസ്തകങ്ങൾ വായിക്കുകയും അത് ചെയ്യണം, ഇത് ചെയ്യണമെന്നൊക്കെ ചിന്തിക്കുകയും ചെയ്തു. ലോകത്തെ മാറ്റുമെന്നുമൊക്കെ. പക്ഷേ ഈ ആചാരങ്ങൾക്കൊന്നും ഒരർത്ഥവുമില്ലെന്ന് എന്റെ കുടുംബത്തെ ബോധ്യപ്പെടുത്താൻപോലും എനിക്ക് പറ്റിയിട്ടില്ല. അവരുടെകൂടെ രാവും പകലും താമസിച്ചിട്ടും ഈ നിയന്ത്രണങ്ങൾക്കൊന്നും ഒരർത്ഥവുമില്ലെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കിക്കാൻ എനിക്കായിട്ടില്ല”, അവൾ പറയുന്നു.
നിയന്ത്രണങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ആദ്യം തോന്നിയ അസ്വസ്ഥതകൾ ഇപ്പോഴും മങ്ങിയിട്ടില്ലെങ്കിലും, ഇപ്പോൾ അവർ അച്ഛനമ്മമാരുടെ താത്പര്യത്തിന് വഴങ്ങി ജീവിക്കുകയാണ്.
(2011-ലെ സെൻസസ് പ്രകാരം) സംസ്ഥാനത്തിൽ ഏറ്റവുമധികം കാർഷികവിളവുത്പാദനമുള്ള താഴ്വാരപ്രദേശത്താണ് പ്രിയയും കുടുംബവും താമസിക്കുന്നത്. വിരിപ്പ് (നെല്ല്, പരുത്തി, എള്ള്, കരിമ്പ് മുതലായവ), റാബി (ഗോതമ്പ്, ബാർളി, കടുക്, പയർ, പുകയില എന്നിവ), ഇടവിള എന്നിവയുടെ വിളവെടുപ്പുകൾ നടക്കുന്ന ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയിലും കന്നുകാലിവളർത്തലിലും (പ്രധാനമായും പശുക്കളും എരുമകളും) ഏർപ്പെടുന്നവരാണ്.











