25-30 ഡിഗ്രി സെൽഷ്യസാണ് മാമ്പൂക്കൾ വിടരാൻ അനുയോജ്യമായ ഊഷ്മാവെന്ന് ഹോർട്ടിക്കൾച്ചറൽ സയന്റിസ്റ്റായ ശങ്കരൻ പറയുന്നു. “2023 ഫെബ്രുവരിയിൽ രാവിലത്തെയും രാത്രിയിലെയും ഊഷ്മാവുകൾതമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. മാവുകൾക്ക് അത് താങ്ങാൻ പറ്റില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.
മാങ്ങാക്കൃഷിക്കുള്ള സാഹചര്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോശമായിക്കൊണ്ടിരിക്കുന്നതിനാൽ, 2014-ൽ താനെടുത്ത തീരുമാനത്തെക്കുറിച്ച് ഇപ്പോൾ ശ്രീരാമമൂർത്തി പശ്ചാത്തപിക്കുകയാണ്. ആ വർഷമാണ് അനകപള്ളി പട്ടണത്തിലെ 0.9 ഏക്കർ സ്ഥലം വിറ്റ് കിട്ടിയ ആറ് ലക്ഷം രൂപ അദ്ദേഹം പോമുല ഭീമാവാരത്ത് മാങ്ങാക്കൃഷി തുടങ്ങാൻ നിക്ഷേപിച്ചത്.
തന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: “എല്ലാവർക്കും മാങ്ങകൾ ഇഷ്ടമാന്. ധാരാളം ആവശ്യക്കാരുമുണ്ട്. ആവശ്യത്തിനുള്ള പൈസ ഈ കൃഷിയിൽനിന്ന് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു”.
അതിനുശേഷം തനിക്ക് ലാഭമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. “2014-നും 2022-നുമിടയ്ക്ക് (എട്ട് വർഷത്തിൽ) മാങ്ങാക്കൃഷിയിൽനിന്നുള്ള എന്റെ മൊത്തം വരുമാനം ആറ് ലക്ഷത്തിൽ കവിഞ്ഞിട്ടില്ല”. “ഞാൻ വിറ്റ ആ സ്ഥലത്തിന് ഇന്ന് നല്ല വിലയുണ്ട്. ഈ മാങ്ങാകൃഷി ഞാൻ തുടങ്ങരുതായിരുന്നു”, പട്ടണത്തിലെ തന്റെ സ്ഥലം വിറ്റതിനെക്കുറിച്ച് അദ്ദേഹം പരിതപിക്കുന്നു.
കാലാവസ്ഥ മാത്രമല്ല. മാവുകൾ ജലസേചനത്തെയും ആശ്രയിക്കുന്നു. നാഗരാജുവിനും ശ്രീരാമമൂർത്തിക്കും അവരുടെ പറമ്പുകളിൽ കുഴൽക്കിണറുകളില്ല. 2018-ൽ 2.5 ലക്ഷം രൂപ ചിലവഴിച്ച് ശ്രീരാമമൂർത്തി കുഴൽക്കിണർ കുഴിക്കാൻ ശ്രമം നടത്തിയെങ്കിലും ഒരു തുള്ളി വെള്ളം കിട്ടിയില. നാഗരാജുവിന്റെയും ശ്രീരാമമൂർത്തിയുടേയും മാവിൻതോപ്പുകൾ സ്ഥിതി ചെയ്യുന്ന ബുച്ചിയപ്പേട്ടയിൽ (ബുചയപ്പേട്ട എന്നും വിളിക്കുന്നു) ഔദ്യോഗികമായി 35 കുഴൽക്കിണറുകളും 30 തുറന്ന കിണറുകളുമുണ്ട്.
മാവുകൾക്ക് സ്ഥിരമായി വെള്ളമെത്തിക്കാനുള്ള സംവിധാനമുണ്ടെങ്കിൽ പൂക്കൾ ഉണങ്ങുന്നത് പരിഹരിക്കാനാവുമെന്ന് ശ്രീരാമമൂർത്തി പറയുന്നു. ആഴ്ചയിൽ രണ്ട് ടാങ്കർ ലോറി വെള്ളം അദ്ദേഹം വാങ്ങുന്നു. മാസത്തിൽ 10,000 രൂപ ചിലവുണ്ട്. “ഓരോ മാവിനും ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളമെങ്കിലും ദിവസവും വേണം. എന്നാൽ ഞാൻ രണ്ടാഴ്ച കൂടുമ്പോഴേ നനയ്ക്കാറുള്ളു. അത്രയേ എനിക്ക് താങ്ങാനാവൂ”, അദ്ദേഹം പറയുന്നു.
നാഗരാജുവും രണ്ട് ടാങ്കർ നിറയെവെള്ളം വാങ്ങാറുണ്ട് മാവുകൾ നനയ്ക്കാൻ. ഓരോ ലോഡിനും 8,000 രൂപയാണ് കൊടുക്കുന്നത്.