വലതു കൈയിൽ ഒരു വാളും ഇടതു കൈയിൽ കുതിരയുടെ കടിഞ്ഞാണും ഏന്തിയ ഐതിഹാസികയായ റാണി വേലു നാച്ചിയാർ ചെന്നൈയിൽ സംഘടിപ്പിക്കപ്പെട്ട തമിഴ്നാടിന്റെ റിപ്പബ്ലിക് ദിന പരേഡില്‍ വളരെയധികം ചിത്രങ്ങൾ എടുക്കപ്പെട്ട (കൂടാതെ, സംസാരിക്കപ്പെടുകയും ചെയ്ത) ചരിത്ര വ്യക്തിത്വങ്ങളിൽ ഒന്നാണ്. തമിഴിലെ മറ്റ് മഹത്തുക്കളായ വി. ഓ. ചിദംബരം പിള്ളൈ, സുബ്രമണിയ ഭാരതി, മരുത് സഹോദരങ്ങൾ എന്നിവരെക്കൂടി ഉൾപ്പെടുത്തിയ നിശ്ചല ദൃശ്യങ്ങളിലാണ് നാച്ചിയാരെയും അവതരിപ്പിച്ചത്.
സ്വാതന്ത്ര്യ സമരത്തിൽ തമിഴ്നാടിനെ പ്രതിനിധീകരിച്ച അതേ നിശ്ചലദൃശ്യം ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേന്ദ്ര സർക്കാരിന്റെ ’വിദഗ്ദ്ധ’ സമിതി തള്ളിക്കളഞ്ഞു. പ്രശ്നത്തില്‍ ഇടപെടാനായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന് പ്രധാനമന്ത്രിയോടു നടത്തിയ അഭ്യര്‍ത്ഥന ശ്രദ്ധിക്കപ്പെട്ടുമില്ല. അവസാനം ഇത് ചെന്നൈയിൽ നടന്ന തമിഴ്നാടിന്റെ സ്വന്തം റിപ്പബ്ലിക് ദിന പരേഡിൽ അസാധാരണമാം വണ്ണം ജനകീയമായ ഒരു കാഴ്ചയായി മാറുകയും ചെയ്തു.
കേന്ദ്രത്തിന്റെ ’വിദഗ്ദ്ധ’ സമിതി പറഞ്ഞ പലകാര്യങ്ങളിൽ ഒന്ന് ചില മാതൃകകൾ "ദേശീയ പ്രേക്ഷകർക്ക്” അറിയില്ലാത്തവയായിരുന്നു എന്നാണ്. അക്ഷയ കൃഷ്ണമൂർത്തി ഇതിനോട് ശക്തമായി വിയോജിക്കുന്നു. അവള് വിശ്വസിക്കുന്നത് അവയിലൊന്നുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നാണ്: ബ്രിട്ടീഷുകാരോട് പൊരുതി 1796-ല്‍ തന്റെ മരണം വരെ ശിവഗംഗ (ഇപ്പോൾ തമിഴ്നാട്ടിലെ ഒരു ജില്ല) ഭരിച്ച വേലു നാച്ചിയാർ ആയിരുന്നു അത്.
"പതിനൊന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ നടന്ന സ്ക്കൂൾ നൃത്ത നാടകത്തിലെ മുഖ്യ വേഷമായ വേലു നാച്ചിയാരെ ഞാൻ ചെയ്തതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്”, അവള് പറഞ്ഞു.
"ഇത് പക്ഷെ വെറും അഭിനയവും നൃത്തവും ആയിരുന്നില്ല എന്ന് നിങ്ങളറിയണം”, അക്ഷയ വിശദീകരിച്ചു. പാട്ടിലൂടെയും വരികളിലൂടെയും അവള്‍ക്ക് ‘വീരമങ്ക’യുടെ (രാജ്ഞിയെ അങ്ങനെ വിളിച്ചിരുന്നു) ശക്തിയും ധൈര്യവും അനുഭവപ്പെട്ടു. ഇന്റർ സ്ക്കൂൾ മത്സരത്തിന്റെയന്ന് സുഖമില്ലാതിരുന്ന ആ വേഷം ചെയ്യാൻ പറ്റുമോയെന്ന് തനിക്ക് ഉറപ്പില്ലായിരുന്നുവെന്ന കാര്യവും പരിശീലനം സിദ്ധിച്ച ശാസ്ത്രീയ നർത്തകി കൂടിയായ അക്ഷയ ഓർമിക്കുന്നു. പക്ഷെ ഏറ്റവും നല്ല രീതിയിൽ അവളത് ചെയ്തു.
വേദിയിൽ നിന്നിറങ്ങിയപ്പോൾ അവള് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ച് അവള്‍ക്ക് സലൈൻ ഡ്രിപ്പ് നൽകി. "കൈയിൽ ഐ.വി.ലൈനുമായി (ഡ്രിപ്പ് ഇടുന്നതിനായി കൈയിലെ ഞരമ്പിൽ ഘടിപ്പിക്കുന്ന സംവിധാനം) ചെന്ന് ഞാൻ സമ്മാനം വാങ്ങി (ഞങ്ങൾക്ക് രണ്ടാം സമ്മാനം ഉണ്ടായിരുന്നു).” ആ സംഭവം സ്വന്തം കഴിവിൽ വിശ്വസിക്കാൻ അവളെ പഠിപ്പിച്ചു. അവള് "ധീരയായി മാറി”, ബൈക്കും കാറും ഓടിക്കാൻ പഠിക്കുകയും ചെയ്തു.












