ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ആഗ്രഹം അച്ഛനെ അറിയിക്കുമ്പോൾ സൂരജ് ജട്ടിക്ക് കൌമാരപ്രായംപോലും തികഞ്ഞിരുന്നില്ല. മകനെ പ്രചോദിപ്പിക്കാൻ തനിക്ക് സാധിച്ചതിലുള്ള അഭിമാനത്തോടെ നിറചിരി ചിരിച്ചു, വിരമിച്ച സൈനികോദ്യോഗസ്ഥനായ അച്ഛൻ ശങ്കർ.
“എന്നെ സംബന്ധിച്ചിടത്തൊളം, വീട്ടിലെ അന്തരീക്ഷത്തിൽ, അത് തികച്ചും സ്വാഭാവികമായ തിരഞ്ഞെടുപ്പായിരുന്നു,” മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ പാലുസ് നഗരത്തിലുള്ള ഒരു അക്കാദമിയിൽ പരീശീലനത്തിലേർപ്പെട്ടിരിക്കുന്ന 19 വയസ്സുള്ള സൂരജ് പറയുന്നു. “ഓർമ്മവെച്ച നാൾ മുതൽ മറ്റൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല.” മകന്റെ തീരുമാനത്തിൽ ശങ്കറിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. ഒരച്ഛന് ഇതിൽപ്പരം എന്ത് അംഗീകാരമാണ് ആവശ്യപ്പെടാനാവുക?
പത്തുവർഷങ്ങൾക്കിപ്പുറം, മകന്റെ ആ തിരഞ്ഞെടുപ്പിനെക്കുറിച്ച് ശങ്കറിന് ഒരു ഉറപ്പുമില്ല. അഭിമാനിയും സന്തോഷവാനുമായ ഒരച്ഛനിൽനിന്ന് അല്പം വർഷങ്ങൾക്കുശേഷം അയാൾ ഒരു സംശയാലുവായി മാറി. അതായത്, കൃത്യമായി പറഞ്ഞാൽ, 22 ജൂൺ 14 മുതൽ.
ആ ദിവസമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പത്രസമ്മേളനം നടത്തി, “അഗ്നിപഥ് പദ്ധതിക്ക് കീഴിൽ, ഇന്ത്യൻ യുവതയ്ക്ക് അഗ്നിവീറുകളായി സൈന്യത്തെ സേവിക്കാൻ കഴിയും” എന്ന് പ്രഖ്യാപിച്ചത്.
പദ്ധതിക്ക് മുമ്പ്, 2015 മുതൽ 2020വരെയുള്ള അഞ്ചുവർഷക്കാലം, സൈന്യത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത് ശരാശരി 61,000 ആളുകളെയായിരുന്നു. 2020-ൽ മഹാവ്യാധിയുടെ ആഞ്ഞടിച്ചതോടെ ആളെ എടുക്കുന്നത് നിർത്തി.
അഗ്നിപഥ് പദ്ധതി പ്രകാരം, ഇന്ത്യൻ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ പോകുന്ന “യുവത്വവും ആരോഗ്യവും വൈവിധ്യവുമുള്ള”വരുടെ എണ്ണം 46,000 ആയി കുറയുകയാണ് ചെയ്യുക. പേർ നൽകാനുള്ള ശാരാശരി പ്രായപരിധി 17.5 മുതൽ 21 വർഷമായി നിജപ്പെടുത്തിയതായി സർക്കാരിന്റെ പത്രക്കുറിപ്പ് സൂചിപ്പിക്കുന്നു.
ജീവിതകാലം മുഴുവൻ നീളുന്ന ഒരു ഉദ്യോഗമെന്നതിന് പകരം, ഇത് വെറും നാലുവർഷത്തേക്ക് മാത്രമുള്ള ഒരു തൊഴിലാണ്. കേവലം 25 ശതമാനം പേർക്ക് മാത്രം സ്ഥിരമായ സൈനികസേവനത്തിന് അവസരം നൽകുന്ന ഒന്ന്.










