കുട്ടിക്കാലത്ത് താൻ യക്ഷഗാനത്തിന്റെ ചലനങ്ങൾ അനുകരിക്കുന്നത് കണ്ടപ്പോൾ മുത്തച്ഛൻ, "ദേഷ്യം സഹിക്കാതെ ഒരുപാട് വഴക്ക് പറഞ്ഞു" എന്ന് മൂകാംബിക പറഞ്ഞു. കർണാടകയുടെ തീരപ്രദേശങ്ങളിലും കേരളത്തിലെ കാസർഗോഡും വേരുകളുള്ള ഈ നാടോടി നൃത്തനാടകം അവതരിപ്പിക്കാൻ സ്ത്രീകൾക്ക് അനുവാദമില്ലെന്ന് അദ്ദേഹം ആ കൗമാരക്കാരിയ്ക്ക് മുന്നറിയിപ്പ് നൽകി.
ഇന്ന് 75 വയസ്സുള്ള മൂകാംബിക വാരമ്പള്ളിയ്ക്ക് ചെറുപ്രായം തൊട്ടുതന്നെ തന്റെ സ്വദേശമായ, ഉഡുപ്പി ജില്ലയിലെ മാർവി ഗ്രാമത്തിൽ നടക്കുന്ന യക്ഷഗാന അവതരണങ്ങളോട് വലിയ കമ്പമായിരുന്നു. സന്ധ്യമുതൽ പുലർച്ചെവരെ നീളുന്ന ഇവിടത്തെ നൃത്തനാടകങ്ങൾ കാണാനായി, കുടുംബക്കാരും അയൽക്കാരും ചുറ്റുവട്ടത്തെ മറ്റ് സ്ത്രീകളും ഉൾപ്പെടെയുള്ള വലിയ സംഘത്തോടൊപ്പം ദീർഘദൂരം നടന്നുപോയിരുന്നത് അവർ ഓർക്കുന്നു. തൊട്ടടുത്ത ദിവസം അവർ തന്റെ വീട്ടുമുറ്റത്ത് കൂട്ടുകാരെ വിളിച്ചുകൂട്ടി, തലേന്ന് കണ്ട നൃത്തച്ചുവടുകൾ അനുകരിച്ചുകാണിക്കും; മിക്കപ്പോഴും കിടക്കവിരികളും തോർത്തുകളുമൊക്കെ വേഷവിധാനമായി ഉപയോഗിച്ചാണ് അവർ പ്രസംഗ (നാടകം) അവതരിപ്പിച്ചിരുന്നത്.
"മുൻവശത്തെ മുറ്റത്താണ് ഞങ്ങൾ നാടകം അവതരിപ്പിച്ചിരുന്നത്; പക്ഷെ എന്റെ മുത്തച്ഛൻ വീട്ടിലില്ലാത്തപ്പോൾ മാത്രം," അവർ പറഞ്ഞു. "യക്ഷഗാനം പെൺകുട്ടികൾക്ക് അനുവദനീയമല്ലെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്."
'ദൈവങ്ങളുടെ പാട്ട്' എന്ന് അർത്ഥമുള്ള യക്ഷഗാനം നൂറ്റാണ്ടുകളായി കർണാടകത്തിന്റെ തീരപ്രദേശങ്ങളിലും കേരളത്തിലെ കാസർഗോഡ് ജില്ലയിലും അവതരിപ്പിച്ചുവരുന്നു. സംഗീതവും നൃത്തവും സംഭാഷണവും വിവരണവുമെല്ലാം ഇടകലരുന്ന ഈ അവതരണത്തിന് രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളും ഐതിഹ്യങ്ങളുമാണ് ഇതിവൃത്തമാകുന്നത്. ഈ പ്രദേശത്തെ പ്രമുഖ ക്ഷേത്രങ്ങൾ യക്ഷഗാനമേളകൾ സംഘടിപ്പിക്കുന്നതും പതിവായിരുന്നു.
ശാരീരികാദ്ധ്വാനം ഏറെ ആവശ്യപ്പെടുന്ന ഈ കലാരൂപം പ്രാദേശികമായി ഗണ്ഡു കലെ അഥവാ 'പുരുഷന്മാരുടെ കലാരൂപം' എന്നാണ് അറിയപ്പെടുന്നത്. ഈ നൃത്താവതരണത്തിന്റെ ഭാഗമായി കുതിച്ചുപൊങ്ങി ചാടാനും തിരിയാനുമെല്ലാം ആവശ്യമായ ശാരീരികക്ഷമതയും വേഗതയും പൊതുവെ പുരുഷന്മാരുടെ സവിശേഷതയായി കരുതപ്പെടുന്നതാകാം അതിനുകാരണം. ഇതിലെ സ്ത്രീ കഥാപാത്രങ്ങളെപ്പോലും പുരുഷന്മാരാണ് അവതരിപ്പിച്ചിരുന്നത്.
"നാടകവും കഥകളുമെല്ലാം കാഴ്ചക്കാർക്ക് നേരത്തേതന്നെ അറിവുണ്ടായിരിക്കും," അനുഭവസമ്പന്നനായ യക്ഷഗാന കലാകാരനും യക്ഷഗാന അക്കാദമിയുടെ മുൻ പ്രസിഡന്റുമായ എം.എൽ സമഗ പറയുന്നു. "പക്ഷെ ഓരോ അവതരണത്തിലും അവർ അത് പുതിയൊരു വീക്ഷണകോണിൽനിന്ന് കണ്ട്, നവീനമായ ദൃശ്യാനുഭവം സ്വായത്തമാക്കും. ഓരോ നടന്മാരും ഒരു കഥാപാത്രത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നതാണ് കാഴ്ചക്കാരെ അവതരണത്തിലേയ്ക്ക് ആകർഷിക്കുന്നത്."














