ശ്രീനഗറിലെ, സാധാരണനിലയ്ക്ക് ശാന്തമായ ഹാർവൻ പ്രദേശത്തെ ആ ഇടുങ്ങിയ വഴിയിൽ ഇപ്പോൾ വലിയ ശബ്ദം കേൾക്കാം. മൊഹമ്മദ് അഫ്സലും സജീദ് ഖാനും ഒരു വാൽനട്ട് മരം (ജഗ്ലാൻസ് റെജിയ) തല്ലിക്കൊഴിക്കുകയാണ്. ബലമുള്ള വാൽനട്ടുകൾ സമീപത്തെ വീടുകളുടെ ലോഹമേൽക്കൂരകളിൽ വീഴുന്ന ശബ്ദമാണ് ആ കേൾക്കുന്നത്.
നൂറടി പൊക്കം, അഥവാ ഒരു 10 നിലക്കെട്ടിടത്തിന്റെ വലിപ്പമുള്ള വാൽനട്ട് മരങ്ങൾ തല്ലിക്കൊഴിക്കുക എന്നത് അപകടം പിടിച്ച പണിയാണ്. അതിനാൽ, അതിൽ വൈദഗ്ദ്ധ്യമുള്ളവരും, ചാണൻവോൽ എന്ന് അറിയപ്പെടുന്നവരുമായ തൊഴിലാളികളാണ് ആ പണി ചെയ്യുക. ജമ്മുവിലെ രജൌരിയിൽ താമസക്കാരനായ മൊഹമ്മദ് അഫ്സൽ കഴിഞ്ഞ ആറുവർഷമായി ഈ പണിയാണ് ചെയ്യുന്നത്. ബകർവാൾ സമുദായക്കാരനായ (സംസ്ഥാനത്ത് പട്ടികഗോത്രക്കാരാണ് അവർ) ഈ 24-കാരൻ എല്ലാ കൊല്ലവും ഈ സീസണിൽ കശ്മീരിലേക്ക് വരും. “മരങ്ങൾ നല്ല ഉയരമുള്ളതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ട്”, അയാൾ പറയുന്നു. വാൽനട്ട് പറിക്കുന്നതിന് പുറമേ, ഒക്ടോബർ-നവംബർ മാസങ്ങളിൽ, പ്രതിദിനം 500-700 രൂപയ്ക്ക് അയാൾ അപ്പിളുകൾ പാക്ക് ചെയ്യാനും, മരംവെട്ടാനും പോകാറുമുണ്ട്. ഈ സമയത്ത്, അഫ്സലും മറ്റ് വാൽനട്ട് മെതിക്കാരും അവരുടെ ജോലിസ്ഥലത്തിനടുത്ത് താത്കാലിക കുടിൽ കെട്ടി താമസിക്കുന്നു.
വിളവെടുപ്പ് കാലങ്ങളായ ഓഗസ്റ്റ് മുതൽ ഒക്ടോബർവരെ, അഫ്സലിന്റെ ദിവസം രാവിലെ ഏഴുമണിക്ക് തുടങ്ങി, വൈകീട്ട് ആറുമണിവരെ നീളും. ഒരുദിവസം നാലഞ്ച് മരങ്ങളിൽ - വലിപ്പത്തെ ആശ്രയിച്ച് - കയറും. എന്നിട്ട്, ബലമുള്ള മരങ്ങൾകൊണ്ടുണ്ടാക്കിയ കമ്പുകൾകൊണ്ട്, മുകളിലുള്ള ശാഖകളെ ശക്തിയായി മെതിക്കും.
ഈ തൊഴിൽ ഒരു വെല്ലുവിളിയായിട്ടാണ് അഫ്സൽ കാണുന്നത്. “ഇതൊരു അപകടം പിടിച്ച പണിയാണ്. അഞ്ച് കിലോഗ്രാം വരുന്ന ഒരു മരത്തണ്ട് പിടിച്ച്, ബാലൻസ് ചെയ്തുവേണം, വാൽനട്ട് മരങ്ങളുടെ ശാഖകൾ മെതിക്കാൻ,” അയാൾ പറയുന്നു.
ചില മരങ്ങൾ, പ്രത്യേകിച്ചും ബഡ്ഗാമിലുള്ളവ 150 അടിയോളം വലിപ്പമുള്ളവയാണ്. “മഴക്കാലത്ത് ഞങ്ങൾ മരത്തിൽ കയറുന്നത് ഒഴിവാക്കും. വഴുക്കലുണ്ടാവും. ഭാഗ്യത്തിന് ഇതുവരെ അപകടമൊന്നും ഉണ്ടായിട്ടില്ല,” അഫ്സൽ പറയുന്നു.
പക്ഷേ അയാളുടെ സുരക്ഷയോർത്ത് കുടുംബത്തിന് ആശങ്കയുണ്ട്. “എന്റെ അമ്മയ്ക്ക്, ഞാൻ ഈ ജോലി ചെയ്യുന്നത് ഇഷ്ടമല്ല. കാരണം, ഞങ്ങളുടെ ഗ്രാമത്തിൽ ധാരാളം പേർ ഈ ജോലി ചെയുന്നതിനിടയ്ക്ക് വീണ് മരിച്ചിട്ടുണ്ട്,” അയാൾ പറയുന്നു.














