“ഞങ്ങളുടെ തലമുറയ്ക്ക് ഈ ആടുമേയ്ക്കൽ ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ്”, ഭൊർതായിൻ ഗ്രാമത്തിലെ പെഹ്ലി എന്ന കോളനിയിലെ താലിബ് കസാന എന്ന യുവ ബക്കർവാൾ പറഞ്ഞു. വിദൂരവിദ്യാഭ്യാസത്തിലൂടെ രാഷ്ട്രമീമാംസയിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുകയാണ് ആ യുവാവ്.
കന്നുകാലികളെ മേയ്ക്കാനുള്ള പുൽമേടുകൾ അന്വേഷിച്ച് ഹിമാലയങ്ങളിൽ സംഘമായി യാത്രചെയ്യുന്നവരാണ് നാടോടി സമുദായക്കാരായ ബക്കർവാളുകൾ. ഓരോരോ ഗ്രാമങ്ങളിൽ താമസിച്ച് ആടുകളെ മേയ്ക്കുന്നതിനുപകരം സ്ഥിരമായി ഒരിടത്തിരുന്ന് പഠിക്കാൻ സാധിച്ചാൽ, ഞങ്ങൾക്കും മറ്റ് സൌകര്യങ്ങൾ ലഭിക്കും.. അടച്ചുറപ്പുള്ള ശൌചാലയങ്ങളും പഠിക്കാനുള്ള സ്ഥലവും മറ്റും”, അയാൾ കൂട്ടിച്ചേർത്തു.
ജമ്മുവിലെ കത്വ ജില്ലയിലെ ഒരു ചെറിയ ബക്കർവാൾ കോളനിയിലാണ് താലിബ് താമസിക്കുന്നത്. സ്ഥിരമായതെന്ന് തീർത്ത് പറയാനാവാത്ത ഒരു കോളനിയാണത്. താമസക്കാർക്കാർക്കും ഭൂമിയിൽ അവകാശങ്ങളുമില്ല.
കഴിഞ്ഞ പതിറ്റാണ്ടിൽ, ഈ അർദ്ധ-നാടോടി സമുദായത്തിലെ ധാരാളം ചെറുപ്പക്കാർ അവരുടെ പരമ്പരാഗത നാടോടിജീവിതം ഉപേക്ഷിച്ച് ഉപരിപഠനം തേടിപ്പോയിരുന്നു. സാമ്പത്തികശേഷിയുള്ളവർ മെഡിസിനോ എൻജിനീയറിംഗോ തിരഞ്ഞെടുക്കുന്നു. അതല്ലെങ്കിൽ പൊളിറ്റിക്സോ സിവിൽ സർവ്വീസ് ജോലികളോ.
ഒരു ബക്കർവാൾ കുടുംബത്തിൽ രണ്ടാൺകുട്ടികളുണ്ടെങ്കിൽ, അതിലൊരാൾ ആടുമാടുകളെ മേയ്ക്കാനും മറ്റയാൾ ജോലിക്കായി പുറത്ത് പോവുകയും ചെയ്യുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. വിദ്യാഭ്യാസം തുടരാനാണ് താലിബ് കസാനയുടെ തീരുമാനം. അയാളുടെ അനിയനും ആടുകളെ മേയ്ക്കുന്നതിൽ താത്പര്യമില്ല. പുറമേ എവിടെയെങ്കിലും പോയി ജോലി കണ്ടെത്താനാണ് അയാളുടേയും ആഗ്രഹം. എന്നാൽ, “ഞങ്ങളെപ്പോലുള്ളവർക്ക് തൊഴിലൊന്നും ലഭ്യമല്ല” എന്ന് ജ്യേഷ്ഠൻ സൂചിപ്പിച്ചു.














