“ബംഗാൾ കടുവ ഒരു ഗ്രാമത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ പിന്നെ അവിടെ ആകെ പരിഭ്രാന്തിയാവും,” ലുത്ഫോർ മൊല്ല പറയുന്നു. ഗ്രാമത്തിൽ ഒരു കടുവ എത്തിയെന്ന വാർത്ത അറിഞ്ഞാലുടൻ, ലുത്ഫോർ തന്റെ സംഘവുമായി അതിനെ തുരത്താൻ രംഗത്തെത്തും. സുന്ദർബനിലെ കുൽത്താലി ബ്ലോക്കിലെ ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിൽ സംസ്ഥാന വനംവകുപ്പ് രൂപീകരിച്ച രണ്ട് ദ്രുതപ്രതികരണ സേനകളിലൊന്നിന്റെ ചുമതല വഹിക്കുകയാണ് കഴിഞ്ഞ നാലഞ്ച് വർഷമായി ലുത്ഫോർ മൊല്ല.
ഈ കടുവ തുരത്തൽ സംഘത്തെപ്പറ്റി അറിഞ്ഞയുടൻ ഞങ്ങൾ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് തിരിച്ചു. മൊയ്പിത് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൂർബൊ ഗുർഗൂരിയ എന്ന ഗ്രാമത്തിലാണ് അവരുള്ളത്.
ടാർ ഇട്ടിട്ടില്ലാത്ത ദുർഘടമായ റോഡ് കുണ്ടും കുഴിയും നിറഞ്ഞ ഒരു മൺപാതയിലേക്ക് നയിക്കുന്നു. വളഞ്ഞുപുളഞ്ഞ റോഡിന് സമാന്തരമായി ആഴമേറിയതും, കറുത്ത ജലവുമായി മാത്ല നദി ഒഴുകുന്നു. അരമണിക്കൂർ നീണ്ട ഞങ്ങളുടെ നടത്തത്തിനിടയിൽ ഒരു ബോട്ട് പോലും ഞങ്ങൾ ആ നദിയിൽ കണ്ടില്ല. നദിയുടെ മറുവശം വിശാലമായ ഒരു ഇടതൂർന്ന വനമാണ്.
2011ലെ സെൻസസ് പ്രകാരം 5,600 ഓളം ആളുകളാണ് പുർബൊ ഗുർഗൂരിയയിൽ താമസിക്കുന്നത്. - അവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്, അതിൽതന്നെ മുസ്ലിം വിഭാഗക്കാരുമുണ്ട്. മത്സ്യബന്ധനവും കൃഷിയുമാണ് ഭുവനേശ്വരി പഞ്ചായത്തിന് കീഴിലുള്ള ഈ ഗ്രാമവാസികളുടെ പ്രധാന ഉപജീവനമാർഗങ്ങൾ.
ലുഫ്തോർ താമസിക്കുന്ന ബാത് തൊല മേഖലയിൽ എത്തിയശേഷം ഞങ്ങൾ അയാളുടെ വീട് പലരോടും അന്വേഷിച്ചു. ബോത് തൊലയോട് ചേർന്നുള്ള കാളീക്ഷേത്രത്തിന്റെ മുറ്റത്ത് ഞണ്ടുകളെ നിറച്ച ഒരു ബാഗുമായി കൗമാരക്കാരനായ ഒരു ആൺകുട്ടി കാത്തിരിക്കുന്നുണ്ട്. ഞങ്ങളെ കണ്ടതും അവൻ ചോദിച്ചു “നിങ്ങൾ കൊൽക്കത്തയിൽനിന്ന് വരുന്നവരല്ലേ? ഞാൻ ലുത്ഫോർ മൊല്ലയുടെ മൂത്ത മകനാണ്. ഞാൻ നിങ്ങൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു.”
ലുത്ഫോറിന്റെ വീട് സമീപത്താണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം ഏകദേശം 1,000 ചതുരശ്രയടി സ്ഥലത്ത് നിർമ്മിച്ച ഈ ഒറ്റനില വീട്ടിൽ ഇഷ്ടികയിൽ നിർമിച്ച മൂന്ന് മുറികളും ഒരു കോൺക്രീറ്റ് മേൽക്കൂരയും വരാന്തയുമുണ്ട്. വീട്ടിലെ ഏറ്റവും വലിയ മുറിയിലേക്ക് കാലെടുത്തുവച്ചപ്പോൾ, കിടക്കയിൽ ചാരിയിരിക്കുന്ന ഒരു മനുഷ്യരൂപത്തിൽനിന്ന് ഒരു ദുർബലമായ ശബ്ദം ഞാൻ കേട്ടു. “എന്ത് പറയാനാണ്? കുറച്ച് ദിവസമായി ഈ പനി എന്നെ പിടികൂടിയിട്ട്.” ഇതാണോ ലുത്ഫോർ മൊല്ല? ഈ ദുർബലനായ മനുഷ്യൻ!








