വലിച്ചെറിഞ്ഞ തുണിനാരുകളെ വിവിധ വലിപ്പത്തിലുള്ള കയറാക്കി മാറ്റുകയാണ് ഈ നാടോടി സമുദായത്തിലെ സ്ത്രീകൾ. ഗുജറാത്തിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ചും, രാത്രികളിൽ തീവണ്ടികളിൽ യാത്ര ചെയ്തും അവർ ശേഖരിക്കുകയാണ് പാഴായ തുണിനാരുകൾ
“നാലോ അഞ്ചോ മിനിറ്റുനേരത്തേക്ക് മാത്രമാണ് വണ്ടി നിർത്തുക. തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഞങ്ങളും അതിൽ കയറിപ്പറ്റുന്നു. ചിലപ്പോൾ വണ്ടി നീങ്ങിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ, പ്ലാറ്റ്ഫോമിൽ ചില ചാക്കുകൾ ഉപേക്ഷിച്ച് പോകേണ്ടിവരാറുണ്ട് ഞങ്ങൾക്ക്”. സാരംഗ രാജ്ഭോയ് ഒരു കയർ നിർമ്മാതാവാണ്. അവർ ഉപേക്ഷിക്കുന്ന ആ ചാക്കുകളിലുള്ളത്, അവരെപ്പോലുള്ള സ്ത്രീകൾ തുണിഫാക്ടറികളിൽനിന്ന് ശേഖരിക്കുന്ന തുണിനാരുകളാണ്. അവയെ കയറുകളാക്കുകയാണ് ഈ സ്ത്രീകൾ ചെയ്യുന്നത്. പശുക്കളേയും എരുമകളേയും കെട്ടാനും, ട്രക്കുകളിലും ട്രാക്ടറുകളിലും സാധനങ്ങൾ വെച്ചുകെട്ടാനും, തുണി തോരിടാനുമൊക്കെയാണ് ഉപയോഗിക്കുന്ന കയറുകളാണ് അവരുണ്ടാക്കുന്നത്.
“ഞങ്ങളുടേത് ഒരു കുടുംബ ബിസിനസ്സാണ്”, സാന്ദ്ര രാജ്ഭോയ് പറയുന്നു. അഹമ്മദാബാദിലെ വാട്വയിലെ മുനിസിപ്പൽ ഹൌസിംഗ് ബ്ലോക്കിലെ അവരുടെ വീടിന്റെയടുത്തുള്ള തുറസ്സായ സ്ഥലത്തിരിക്കുകയായിരുന്ന അവർ ഒരു കുന്ന് തുണിനാരുകളിലെ കുരുക്കുകൾ ഓരോന്നായി അഴിക്കുകയായിരുന്നു.
ഗുജറാത്തിലെ ഒരു നാടോടി സമൂഹമായ രാജ്ഭോയിയിലെ അംഗങ്ങളാണ് സാരംഗയും സാന്ദ്രയും. അഹമ്മദാബാദിൽനിന്ന് സൂറത്തിലേക്ക് സഞ്ചരിച്ച്, വഴിയിലുള്ള തുണിമില്ലുകളിൽനിന്ന് അവർ പാഴ്ത്തുണിനാരുകൾ ശേഖരിച്ച്, അവയെ കയറുകളാക്കുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽനിന്നിറങ്ങി, പിറ്റേന്ന് വൈകീട്ട് ഏഴുമണിയാവും അവർ വീട്ടിൽ തിരിച്ചെത്താൻ. തിരിച്ചെത്തുന്നതുവരെ, സ്വന്തം കുഞ്ഞുങ്ങളെ അയൽക്കാരേയും ബന്ധുക്കളേയും ഏൽപ്പിച്ചാണ് അവർ പോവുക.
രാത്രി അവർ കയറുന്ന വണ്ടി അതിരാവിലെ ഒരുമണിക്കോ രണ്ടുമണിക്കോ ലക്ഷ്യസ്ഥാനത്തെത്തും. അതുകൊണ്ട്, പകൽവെളിച്ചം വീഴുന്നതുവരെ അവർ റയിൽവേ പ്ലാറ്റ്ഫോമുകളിൽ കഴിയും. അതിന് അവരെ പലപ്പോഴും ഉപദ്രവിക്കാറുണ്ട്. “ചിലപ്പോൾ ഞങ്ങളെ പൊലീസ് സ്റ്റേഷനുകളിൽ കൊണ്ടുപോയി, രണ്ടുമൂന്ന് മണിക്കൂർ ചോദ്യം ചെയ്യും. പൊലീസുകാർക്ക് പാവപ്പെട്ട മനുഷ്യരെ എപ്പോൾ വേണമെങ്കിലും പിടിച്ച് അകത്തിടാമല്ലോ”, കരുണ പറയുന്നു.
വട്വയിലെ ചാർ മാലിയ മുനിസിപ്പൽ ഹൌസിംഗിലെ അയൽക്കാരാണ് കരുണയും, സാന്ദ്രയും സാരംഗിയുമെല്ലാം. വെള്ളം, അഴുക്കുചാൽ തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങളൊന്നും വീടുകളിലില്ല എന്ന് അവർ പറയുന്നു. വൈദ്യുതിതന്നെ എത്തിയത്, ഏറെക്കാലത്തെ പോരാട്ടത്തിനുശേഷമാണ്.


























