"വെള്ളത്തിന് ശരിക്കും നാറ്റമുണ്ട്, പക്ഷെ ഞങ്ങൾ വേറെന്ത് ചെയ്യും?"
സൂര്യാസ്തമയമായതോടെ, യമുനാനദിയിൽ മുങ്ങിനിവരാൻ തയ്യാറെടുക്കുകയാണ് ബച്ചാ ദേവി. നവംബറിലെ ആദ്യത്തെ ആഴ്ചയിൽ ഛാത്ത് മഹാപർവ്വ് ആചരിക്കാൻ നോയിഡ, ഡൽഹി, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിൽനിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികൾക്കൊപ്പം ഡൽഹിയിലെ കാളിന്ദി കുഞ്ജ് ഘാട്ടിലാണ് ബച്ചാ ദേവിയും അനുഷ്ഠാനം നടത്തുന്നത്; സൂര്യൻ, ജലം, വായു, പ്രകൃതി എന്നിവയ്ക്കുള്ള സമർപ്പണമായി നടക്കുന്ന വാർഷികാരാധനയാണ് ഛാത്ത് മഹാപർവ്വ്. "ഞങ്ങളെ സംബന്ധിച്ച്, ദീവാലിയേക്കാൾ വിശിഷ്ടമായ ആഘോഷം ഛാത്ത് ആണ്," രാജേഷ് മണ്ഡൽ പറയുന്നു. ബിഹാറിലെ ഖഗാരിയയിൽനിന്ന് ഡൽഹിയിലേക്ക് കുടിയേറിയ ആളാണ് 45 വയസ്സുകാരനായ രാജേഷ്.
നാലുദിവസം നീണ്ടുനിൽക്കുന്ന ഛാത്ത് പൂജാ ആഘോഷങ്ങളിലെ മൂന്നാമത്തേതും ഏറ്റവും വിശിഷ്ടമായതുമായ ദിനത്തിൽ -സന്ധ്യാ ആർഗ്യ- വിവാഹിതരായ സ്ത്രീകൾ ഏകദേശം രണ്ടുമണിക്കൂർ നേരം അരയോളം വെള്ളത്തിൽ മുങ്ങിനിന്ന് അസ്തമയ സൂര്യനോട് പ്രാർത്ഥിക്കും. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന വിശ്വാസികൾക്ക് ഈ അനുഷ്ഠാനത്തിനായി മലിനമായ യമുനാനദിയെ ആശ്രയിക്കുകയല്ലാതെ വേറെ നിർവാഹമില്ല.



















