ജോലിസ്ഥലത്ത് തന്റെ ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെടുന്ന സന്ദർശകർ നവീൻ കുമാർ ടംടയ്ക്ക് സുപരിചിതരാണ്. അമ്പതുകളിലെത്തിയ അദ്ദേഹം ഉത്തരാഖണ്ഡിലെ അൽമോറയിൽ, ചെമ്പ് കരകൌശലവസ്തുക്കളിലും ഗാർഹിക ഉപയോഗവസ്തുക്കളിലും മികച്ച രൂപകൽപനകൾ സൃഷ്ടിക്കുന്ന ഒരു പ്രശസ്ത ചെമ്പ് നിർമ്മാതാവാണ്.
നൂറ്റാണ്ടുകൾക്കുമുമ്പ് രാജസ്ഥാനിൽനിന്ന് ഹിമാലയത്തിലെ കുമാവോൺ മേഖലയിൽ എത്തിയതായി പറയപ്പെടുന്ന ചെമ്പ് നിർമ്മാതാക്കളുടെ ഒരു നീണ്ട പരമ്പരയിൽനിന്നാണ് അദ്ദേഹം വരുന്നത്. ലോഹാഘട്ടിലെ ഗോസ്നി ഗ്രാമത്തിനടുത്തായിരുന്നു അവരുടെ ആദ്യത്തെ വാസസ്ഥലം. പിന്നീട് ചമ്പാവത്തിൽനിന്ന് അൽമോറയിലേക്ക് തലസ്ഥാനം മാറ്റിയതോടെ ചില ചെമ്പ് നിർമ്മാതാക്കളുടെ കുടുംബങ്ങൾ ഇവിടേക്ക് താമസം മാറ്റി.
ചെമ്പ് നിർമ്മാണം ഏറെക്കാലം ഒരു കുടുംബത്തൊഴിലായിരുന്നു.
"എല്ലാവരും തമാശ പറയുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. പരസ്പരം മത്സരിക്കുകയും ചെയ്യും. ആ മാത്സ്യര്യ മനോഭാവത്തിൽ എല്ലാവരും മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നു", കരകൌശല വിദഗ്ധൻ പ്രദീപ് ടംട പറയുന്നു.
സ്ത്രീകൾ ഈ പ്രക്രിയയുടെ അവിഭാജ്യഘടകങ്ങളായിരുന്നു. അവർ അടുത്തുള്ള വനങ്ങളിൽനിന്ന് ചൂളയ്ക്കായി തടി ശേഖരിക്കുക, നിർമ്മിച്ചുകഴിഞ്ഞ ഉത്പന്നങ്ങൾ മിനുക്കുക, ചൂളയുടെ പങ്ക തിരിക്കുക, വെൽഡിംഗിനായി പൊടി തയ്യാറാക്കുക എന്നിവ ചെയ്യുമായിരുന്നു. പാചകത്തിനും കുടുംബ പരിപാലനത്തിനുമിടയിൽ രൂപകൽപ്പന മുതൽ ചെമ്പുനിർമ്മാണത്തിന് മുൻപുള്ള സൂക്ഷ്മതയേറിയ ജോലികളായ ലോഹ തകിട് ചൂടാക്കുക തുടങ്ങിയ പണികളിൽ അവർ ഏർപ്പെട്ടിരുന്നു.































