ദുർഗയും നാരായണസ്വാമിയും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ഗംഗമ്മ നീർനാഗ ജാടെ ഹെനിതാവ്ലെ എന്ന നാടകത്തിന്റെ അവതരണം കഴിഞ്ഞപ്പോഴേയ്ക്കും സമയം സന്ധ്യയോടടുത്തിരുന്നു. ഭൂമിയിലും വെള്ളത്തിലും ജനങ്ങൾക്കുള്ള ഭരണഘടനാപരമായ അവകാശങ്ങളാണ് കോടിഗാനഹള്ളി രാമയ്യ എഴുതിയ ഈ കന്നഡ നാടകത്തിന്റെ പ്രമേയം. തൊട്ടുകൂടായ്മയുടെ തിന്മകൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കാൻ സംസ്ഥാനത്തുടനീളം ഈ നാടകം അവതരിപ്പിക്കപ്പെടാറുണ്ട്.
തെരുവോരത്തെ നാടകാവതരണം അവസാനത്തോടടുക്കവേ അഭിനേതാക്കൾ ബാബാസാഹേബ് അംബേദ്ക്കറുടെ ഒരു ചിത്രം വേദിയിൽ കൊണ്ടുവന്നുവെച്ചു. ദളിത് സമുദായത്തിന്റെ അവകാശങ്ങൾക്കായി പോരാടുകയും സമത്വത്തിലൂന്നിയ സമൂഹത്തിന് വേണ്ടി ശക്തിയുക്തം വാദിക്കുകയും ചെയ്ത പണ്ഡിതനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു ബാബാസാഹേബ് അംബേദ്ക്കർ.
അതുവരെയും കാഴ്ചക്കാർ തികഞ്ഞ ശ്രദ്ധയോടെ നാടകം കണ്ടുകൊണ്ടിരുന്നെങ്കിലും അംബേദ്ക്കറുടെ ഫോട്ടോ കൊണ്ടുവന്നതോടെ, കർണ്ണാടകത്തിലെ ആ ചെറിയ ഗ്രാമത്തിലെ അന്തരീക്ഷം മാറിമറിഞ്ഞു
"വേദിയിൽ ഫോട്ടോ വെക്കുന്നതോടുകൂടി ആളുകൾ ഞങ്ങളുടെ ജാതി മനസ്സിലാക്കും. പിന്നെ അവർ ഞങ്ങൾക്ക് വെള്ളം തരില്ല. അവരുടെ വീടിന്റെ വരാന്തയിൽ ഇരിക്കരുതെന്ന് പറയും. ചില ഗ്രാമങ്ങളിൽ സംഘാടകർ ഞങ്ങളുടെ പരിപാടി റദ്ദാക്കുകപോലും ചെയ്യാറുണ്ട്," നാരായണസ്വാമി പറയുന്നു.
31 വയസ്സുകാരിയായ ദുർഗയ്ക്കുനേരെ അവരുടെ പ്രായവും വൈവാഹിക ജീവിതവും സംബന്ധിച്ച് ചോദ്യങ്ങളുയരും. "രക്ഷിതാക്കളുടെയും കുടുംബത്തിന്റെയും അനുവാദത്തോടെയാണോ നിങ്ങൾ ഇങ്ങനെ നാടകം കളിച്ച് നടക്കുന്നത്?"



























