കാട്ടിലെ കടയിലേക്ക് ആദ്യത്തെ കസ്റ്റമർ എത്തുന്നതിന് മുന്നേ, കാട്ടിലെ ദിവസം ആരംഭിച്ചിരുന്നു.
വെളിച്ചം ഉദിച്ചപ്പോഴേക്കും, ശശികുമാരി കാണിയും മറ്റ് സ്ത്രീകളും തിരുവനന്തപുരം ജില്ലയിലെ വിതുര-പേപ്പാറ ഡാം റോഡിൽനിന്ന് മാറി കാട്ടിലേക്ക് നടന്നുതുടങ്ങി. പശ്ചിമഘട്ടത്തിൻ്റെ താഴെയുള്ള ഈ പ്രദേശത്തെത്തുമ്പോൾ റോഡ്, പേപ്പാറ റിസർവോയറിനെ വലംവെച്ച്, ആദിവാസി കോളണികളിലേക്കെത്തുന്നു. ഇവിടെ പാചകവാതകം വിതരണം ചെയ്യപ്പെടുന്നില്ല. ശേഖരിക്കപ്പെടുകയാണ്
തലയിൽ വിറകുകെട്ട് ചുമന്ന് അവർ മടങ്ങുന്നു. അപ്പോഴാണ് അടുക്കള തുറക്കുന്നത്. അക്ഷരാർത്ഥത്തിൽ ഒരു കാട്ടിലെ കട.
റോഡരുകിലുള്ള ചെറിയ ഭക്ഷണശാലയിൽ, പുക ഉയർന്ന്, കറുത്ത പാത്രങ്ങൾക്കുമുകളിൽ തൂങ്ങിനിന്നു. ഉപയോഗിക്കാത്ത ഒരു എൽ.പി.ജി. സിലിണ്ടർ മൂലയ്ക്കിരിപ്പുണ്ട്. നിറയ്ക്കലൊന്നും സമയാസമയത്ത് നടക്കാറില്ല. വില വർദ്ധിച്ചിരിക്കുന്നു. വിതരണവും അനിശ്ചിതത്വത്തിലാണ്.
“ഞങ്ങൾക്ക് ഇനി ഗ്യാസിനെ ആശ്രയിക്കാൻ പറ്റില്ല. അതുകൊണ്ട്, ഇതിലേക്ക് മാറി,” 59 വയസ്സുള്ള ശശികുമാരി പറയുന്നു.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനുനേരെ യുദ്ധമാരംഭിച്ചതിനെത്തുടർന്ന് ദ്രവീകൃത പെട്രോളിയം ഗ്യാസിൻ്റെ (എൽ.പി.ജി) ലഭ്യത കേരളമൊട്ടാകെ തടസ്സപ്പെടുകയും, ചെറിയ ഭക്ഷണശാലകളുടെ നടത്തിപ്പ് ദുഷ്കരമാവുകയും ചെയ്തു. ദൗർല്ലഭ്യവും ഉയർന്ന വിലയും മിക്കവരേയും വിറകിലേക്ക് തിരിച്ചുവിട്ടു.
കാട്ടിലെ കടയിൽ, അത് ദിവസത്തെത്തന്നെ മുഴുവനായും ബാധിച്ചു.
58 വയസ്സുള്ള ഭർത്താവ് മണിയന് അസുഖം ബാധിച്ച് ജോലി ചെയ്യാൻ കഴിയാതായതോടെയാണ്, നാലുവർഷം മുമ്പ് ശശികുമാരി ഈ ഭക്ഷണശാല തുടങ്ങിയത്. പശ്ചിമഘട്ടത്തിലെ ചെറിയ ആദിവാസി സമൂഹമായ കാണി വിഭാഗത്തിൽപ്പെട്ട ശശികുമാരി, തനിക്കറിയാവുന്ന ജോലിയിലേക്ക് – തൻ്റെ നാടിൻ്റെ രുചിയിലേക്ക് - തിരിഞ്ഞത് അങ്ങിനെയാണ്.
സംയോജിത ഗോത്രവികസന പദ്ധതിയുടേയും (ഇൻ്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെൻ്റ് പ്രോഗ്രാം) കുടുംബശ്രീയിലൂടെ ലഭിച്ച വായ്പയുടേയും പിന്തുണയോടെ, അവർ, ഒരു ചെറിയ വരുമാനം പ്രതീക്ഷിച്ച്, റോഡരുകിൽ ഒരു ചെറിയ അടുക്കള തുറന്നു, കോവിഡ്-19-ലെ ലോക്ക്ഡൗൺ കാലത്ത് ധാരാളം ജനങ്ങൾക്ക് സഹായകരമായത്, ഇത്തരം കുടുംബശ്രീ ‘ഹോട്ടലുകൾ’ ആയിരുന്നു.






