പൂർണിയ ജില്ലയിലെ ചോളമേഖലയുടെ ഒരു ഭാഗത്തുകൂടെ കടന്നുപോകുന്ന ടാറിട്ട പ്രധാന റോഡിൻ്റെ ഇരുവശത്തും ഈ വർഷം സ്വർണ്ണം പതിപ്പിച്ചിരിക്കുന്നു. ചോളത്തിൻ്റെ വിളവെടുപ്പിനുശേഷം, കർഷകർ അവരുടെ കൃഷിസ്ഥലത്തിനരികിലുള്ള റോഡിൽ മുഴുവൻ മഞ്ഞനിറത്തിലുള്ള ചോളം ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്നു. ചന്ദ്വ-രൂപാസ്പുർ ആദിവാസി ടോളയോടടുക്കുമ്പോൾ, സന്താൾ പുരുഷന്മാരും സ്ത്രീകളും ധാന്യം, കലപ്പപോലുള്ള ഒരു ഉപകരണകൊണ്ട് മറിച്ചിടുകയായിരുന്നു. അതിലെ ഈർപ്പം വേഗത്തിൽ ഉണങ്ങാൻ. സമീപത്തെവിടെയെങ്കിലും ഒരു കാവൽക്കാരൻ ഇതെല്ലാം നോക്കി നിൽക്കുന്നുണ്ടാവും. ഒട്ടും വൈകാതെ അയാൾ, ഈ സ്ത്രീപുരുഷന്മാർ ജോലിചെയ്യുന്ന ഭൂവുടമയുടെ പങ്ക് വാങ്ങാൻ ഇവരുടെ വീട്ടുമുറ്റത്തെത്തും. പങ്കുകൃഷിക്കാരായി തലമുറകളായി ഈ ഭൂവുടമകളുടെ പാടങ്ങളിൽ ജോലിചെയ്യുന്നവരാണിവർ. സംസ്ഥാനത്ത് ഭൂപരിഷ്കരണം നടത്തി വർഷങ്ങൾക്കിപ്പുറവും അവർ തങ്ങളുടെ വിളവിൻ്റെ ഒരു പങ്ക് കൊടുത്തുകൊണ്ടിരിക്കുകയാണ്.
പ്രധാന റോഡിൽനിന്ന് അല്പം അകലെയായി, ഗ്രാമത്തിൻ്റെ സമീപത്ത്, അവരുടെ പൂർവ്വികരും കാവൽ നിൽക്കുന്നുണ്ട്. അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഒരു കൊലപാതകത്തിൻ്റെ സ്മരണയ്ക്കായി നിർമ്മിച്ച ഒരു സ്മാരകത്തിൽനിന്ന്. അടച്ചുകെട്ടിയ ഒരു പാടത്തെ, വെളുത്ത തൂണിൽ പതിച്ച മാർബിൾ ഫലകത്തിൽ 14 പേരുകൾ കാണാം. 1971 നവംബർ 22-ന് ഭൂവുടമകളാൽ കൊല്ലപ്പെട്ടവരുടെ.
“ഗ്രാമം മുഴുവൻ ഒരു ശവസംസ്കാരപ്പറമ്പുപോലെ തോന്നിച്ചു. നിലവിളികളും പുകയും ഉയരുന്നുണ്ടായിരുന്നു എല്ലാ വീടുകളിൽനിന്നും. ആളുകൾക്ക് സങ്കടം നിയന്ത്രിക്കാനായില്ല. ഭൂവുടമയുടെ സ്വകാര്യസേനക്കാർ 45 വീടുകൾ ചുട്ടുകരിച്ചു.” കൗമാരകാലത്ത് ദൃക്സാക്ഷിയായ ആ കൊലപാതകത്തിൻ്റെ ഓർമ്മകൾ മായ്ക്കാൻ ശിവനാരായണൻ്റെ പ്രായത്തിന് സാധിച്ചിട്ടില്ല. അവരെപ്പോലെയുള്ള ബിഹാറികളുടെ സാഹചര്യങ്ങൾക്ക് മാറ്റം വരുത്താൻ കാലത്തിനും സാധിച്ചിട്ടില്ല.
“അന്നും പോരാട്ടം ഭൂമിക്കുവേണ്ടിയായിരുന്നു,” ഇപ്പോൾ 70 വയസ്സുള്ള ശിവനാരായണൻ മുർമു പറയുന്നു. ആ കൂട്ടക്കുരുതിയിൽ രണ്ട് ബന്ധുക്കളെ അദ്ദേഹത്തിന് നഷ്ടപ്പെടുകയും ചെയ്തു. “സൂര്യൻ അസ്തമിച്ചിട്ടില്ല.” 20025 ജൂലായിലെ ഒരു സായാഹ്നത്തിൽ സംസാരിക്കുമ്പോൾ അദ്ദേഹം മറ്റൊരു സമയത്തെക്കുറിച്ച് ഓർമ്മിച്ചുതുടങ്ങി. “അവർ തോക്കുകളും, ദണ്ഡുകളും മഴുവുമായി വന്ന് ഞങ്ങളുടെ ചേരിയെ വളഞ്ഞു. ഞങ്ങളുടെ ആദിവാസി വീടുകൾക്ക് തീയിട്ടു. വഴിയിൽ കണ്ടവരെയെല്ലാം ജീവനോടെ കത്തിച്ചു,” അദ്ദേഹം തുടരുന്നു.
എന്നാൽ, കൂടുതൽ ആഴമുള്ള മറ്റൊരു ദുരന്തം ശിവനാരായണന്‍ ഉണ്ടായിട്ടുണ്ട്. ഈ കൂട്ടക്കുരുതിക്കും ഏഴ് വർഷങ്ങൾക്ക് മുമ്പ്, ശിവനാരായണന്‍ കേവലം 10 വയസ്സുള്ളപ്പോഴാണ് അയാളുടെ അച്ഛൻ ലഖൻ ലാൽ ഹേംബ്റാം കൊല്ലപ്പെട്ടത്. അതിൻ്റെ പിന്നിലും ഭൂമിതന്നെയായിരുന്നു. “പഠിപ്പുണ്ടായിരുന്നതിനാൽ, അദ്ദേഹം, സന്താൾ ആദിവാസികളുടെ ഉടമാവകാശത്തിനായി നിയമപോരാട്ടം നടത്തിയിരുന്നു. ഭൂവുടമകളുടെ ഭാഗത്തുനിന്ന് വന്ന ആളുകളെ പറഞ്ഞയയ്ക്കാൻ പോയ അച്ഛൻ തിരിച്ചുവന്നില്ല. മൂന്ന് ദിവസം കഴിഞ്ഞ്, കഴുത്ത് മുറിക്കപ്പെട്ട നിലയിൽ, വീട്ടിൽനിന്ന് കഷ്ടിച്ച് നാല് കിലോമീറ്റർ അകലെയുള്ള ഒരു കാട്ടിൽനിന്ന് അദ്ദേഹത്തിൻ്റെ ശരീരം കണ്ടുകിട്ടി.” ആ കേസിൽ ആരും ശിക്ഷിക്കപ്പെട്ടതുമില്ല.
പൂർണിയയിലെ കൂട്ടക്കുരുതി കഴിഞ്ഞ് ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോൾ, 25-30-ഓളം ഭൂവുടമകളെ ഒരു കീഴ്ക്കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചപ്പോൾ, കാലം മാറുകയാണെന്ന് ശിവനാരായണൻ കരുതി.
പക്ഷേ കഥയുടെ പകുതി മാത്രമേ അദ്ദേഹത്തിന് അറിയാമായിരുന്നുള്ളു.















