വസ്ത്രത്തിലൂടെ വിരലോടിക്കുന്നത്, രുക്കാബായി പദാവിക്ക് നിർത്താനാവുന്നില്ല. മറ്റൊരു കാലത്തിലേക്കും ജീവിതത്തിലേക്കും അവരെ കൊണ്ടുചെന്നെത്തിക്കുകയാണ് അതിലൂടെ അവരെ ചെയ്യുന്നതെന്ന്, അവരുമായുള്ള സംഭാഷണത്തിൽനിന്ന് എനിക്ക് വ്യക്തമായി.
“ഇതാണ് എന്റെ വിവാഹ സാരി,” അക്രാണി താലൂക്കിലെ മലമ്പ്രദേശങ്ങളിലും ഗോത്രമേഖലയിലും സംസാരിക്കുന്ന ഭിൽ എന്ന ഗോത്രഭാഷയിൽ അവർ പറയുന്നു. തന്റെ മടിയിൽ വെച്ചിരിക്കുന്ന ഇളം പിങ്കും സ്വർണ്ണനിറവുമുള്ള കോട്ടൺ സാരിയെ അരുമയായി തലോടിക്കൊണ്ട്, 90 വയസ്സുള്ള അവർ ഒരു കട്ടിലിൽ ഇരിക്കുകയായിരുന്നു
“എന്റെ അച്ഛനമ്മമാർ അവർ അദ്ധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയതാണ് ഇത്. അവരെക്കുറിച്ചുള്ള എന്റെ ഓർമ്മകളാണ് ഇത്,” ശിശുസഹജമായ ഒരു പുഞ്ചിരിയോടെ അവർ പറയുന്നു.
മഹാരാഷ്ട്രയിലെ നന്ദർബർ ജില്ലയിലെ അക്രാനി താലൂക്കിലെ മൊജാര എന്ന ഗ്രാമത്തിലാണ് അവർ ജനിച്ചത്.
“എന്റെ അച്ഛനമ്മമാർ എന്റെ വിവാഹത്തിന് 600 രൂപയാണ് ചിലവിട്ടത്. അന്ന് അതൊരു വലിയ തുകയായിരുന്നു. ഈ വിവാഹസ്സാരിയടക്കമുള്ള വസ്ത്രങ്ങൾ വാങ്ങിയത് അഞ്ച് രൂപയ്ക്കായിരുന്നു. ആഭരണങ്ങളാകട്ടെ, അമ്മ വീട്ടിലിരുന്ന് ഉണ്ടാക്കിയവയും.
“തട്ടാനോ കൈവേലക്കാരോ ഉണ്ടായിരുന്നില്ല. വെള്ളിനാണയങ്ങൾകൊണ്ട് അമ്മ ഒരു നെൿലസ്സുണ്ടാക്കി. ശരിക്കുള്ള നാണയങ്ങൾ. നാണയങ്ങൾ തുളച്ച്, അതിലൂടെ കൈകൊണ്ടുണ്ടാക്കിയ ഒരു കിടക്കവരിയുടെ നൂൽ കടത്തിയാണ് അതുണ്ടാക്കിയത്,” ആ പണി ആലോചിച്ച് രുക്കാബായി ചിരിക്കുന്നു. “വെള്ളിനാണയങ്ങൾ, അല്ലാതെ ഇന്നത്തെ കടലാസ്സുനോട്ടുകളല്ല.”








