നാംഘറിൻ്റെ മൺനിലത്ത്, കത്തിച്ചുവെച്ച മൺവിളക്കുകൾ അകത്തേക്ക് വരുന്ന കാണികൾക്ക് വഴി കാണിക്കുന്നു. പാട്ടുകാരനും കൊട്ടുകാരനും തയ്യാറായി. ഖോൽ എന്ന പരമ്പരാഗത അസമീസ് വാദ്യോപകരണം കൊട്ടുകാരൻ തൻ്റെ നെഞ്ചിലേറ്റി. പാട്ടുകാർ പാടാൻ തുടങ്ങുമ്പോൾ, ഇലത്താളം വിളക്കിൻ്റെ വെളിച്ചത്തിൽ മിന്നിത്തെളിയുന്നു.
വേദിയിലേക്കെത്തുന്ന സൂത്രധാരൻ സംസാരിക്കാൻ തുടങ്ങി. ഹാൾ നിശ്ശബ്ദമായി. ബിപുൽ ദാസ് വെളിച്ചത്തിലേക്ക് നീങ്ങിനിന്നു.
രാത്രി മുഴുവൻ നീളുന്ന ഭാവൊന – പരമ്പരാഗത അസമീസ് വൈഷ്ണവ നാടകരൂപം, മംഗളമായി എന്നാൽ ചടുലമായി ആരംഭിക്കുകയായി. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ ഏതെങ്കിലുമൊരു ഭാഗമെടുത്താണ് പൊതുവെ അവതരണങ്ങൾ.
ബിപുലിൻ്റെ ഇഷ്ടപ്പെട്ട വേഷം, മഹാഭാരതത്തിലെ കുന്തിയുടെ ഭാഗമാണ്. പാണ്ഡവരുടെ അമ്മ. “ഗ്രാമത്തിൽ ആളുകൾ എന്നെ കുന്തി എന്നാണ് വിളിക്കുക,” ഒരു പുഞ്ചിരിയോടെ അദ്ദേഹം പറയുന്നു. “എൻ്റെയുള്ളിൽ ഒരു അമ്മയുണ്ടെന്ന് തോന്നാറുണ്ട്. കുന്തിയെന്ന കഥാപാത്രത്തോട് എന്നെ അടുപ്പിക്കുന്നത് അതാണെന്ന് ഞാൻ വിശ്വസിക്കുന്നു. തനിക്ക് ഇഷ്ടപ്പെട്ട വരികൾ അദ്ദേഹം ചൊല്ലുന്നു.
















