25 വർഷങ്ങളായി ചോബി ശാഹ കടലാസ് പൊതികൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. "ആദ്യം, ഞാൻ ഒരു കത്തി ഉപയോഗിച്ച് ഒരു കടലാസിനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കും. അങ്ങനെ അത് ആറ് കഷണങ്ങളാകും. പിന്നെ അവയിൽ വൃത്താകൃതിയിൽ പശ പുരട്ടും. പിന്നീട് കടലാസിനെ ചതുരാകൃതിയിൽ മടക്കി മറുവശത്തും പശ പുരട്ടും. ഇങ്ങനെയാണ് ഞാൻ പാക്കറ്റുകൾ നിർമ്മിക്കുന്നത്", അവർ പറയുന്നു.
ആദിത്യപൂരിൽ വസിക്കുന്ന ഈ 75 വയസ്സുകാരി തന്റെ രണ്ടുനിലകളുള്ള മൺവീടിന്റെ വരാന്തയിലും മുറ്റത്തും ചിതറിക്കിടക്കുന്ന പഴയ പത്രങ്ങൾക്കിടയിൽ ഇരുന്നുകൊണ്ട് ഞങ്ങളോട് സംസാരിക്കുകയായിരുന്നു.
1998-ൽ ഇവർ ഈ തൊഴിൽ ആരംഭിക്കുമ്പോൾ ഇവരുടെ ഭർത്താവ് ആനന്ദഗോപാൽ ശാഹ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഗ്രാമവാസികളുടെ പശുക്കളെയും ആടുകളെയും പരിപാലിക്കുന്നതിലൂടെ ദിവസേന ഏതാണ്ട് 40-50 രൂപ സമ്പാദിക്കുമായിരുന്നു അദ്ദേഹം. "ഞങ്ങൾ ദരിദ്രരായിരുന്നു", ശൂന്റ്രി സമുദായത്തിൽപ്പെട്ട ചോബി ശാഹ പറയുന്നു. "ഞാൻ ഈ ജോലി ഏറ്റെടുക്കാൻ തീരുമാനിച്ചത് കുറച്ച് സമ്പാദിക്കാനും സ്വന്തം വിശപ്പകറ്റാനും വേണ്ടിയാണ്".
അയൽക്കാർ ഉപേക്ഷിച്ച പത്രങ്ങൾ ശേഖരിച്ചുകൊണ്ടാണ് ഇവർ ഈ തൊഴിൽ ആരംഭിച്ചത്. പ്രാദേശിക പലചരക്ക് കടകളിൽനിന്നും തനിക്കു ലഭിച്ചിരുന്ന കടലാസ് പാക്കറ്റുകൾ നോക്കിയാണ് അവ എങ്ങനെ നിർമ്മിക്കാമെന്ന് ഇവർ സ്വയം പഠിച്ചത്. "ഞാൻ ഈ ജോലി തിരഞ്ഞെടുക്കുന്നതിന് കാരണം ഇതിനാവശ്യമായ എല്ലാ സാമഗ്രികളും എളുപ്പത്തിൽ ലഭിക്കുമെന്നതിനാലും, എനിക്ക് വീട്ടിൽ ഇരുന്ന് ഇത് ചെയ്യാൻ സാധിക്കുമെന്നതിനാലുമാണ്", അവർ വിശദീകരിക്കുന്നു. "ആദ്യകാലത്തു ഞാൻ സാവധാനത്തിലായിരുന്നു ഇത് ചെയ്തിരുന്നത്, ഒരു പാക്കറ്റ് നിർമ്മിക്കാൻ എനിക്ക് 25 മുതൽ 30 മിനിറ്റുവരെ വേണ്ടിവരുമായിരുന്നു", ചോബി കൂട്ടിച്ചേർക്കുന്നു.
"ഒരു ദിവസത്തിൽ എനിക്ക് വെറും ഒരു കിലോ (പാക്കറ്റുകൾ) മാത്രമേ നിർമ്മിക്കാൻ സാധിക്കുമായിരുന്നുള്ളൂ", അവർ തുടരുന്നു.








