“ഒരു സിനിമയാവുമ്പോൾ പ്രണയമൊക്കെ ഉണ്ടാവണം. വൈകാരികതയൊക്കെ,” മുംബൈയിലെ ഗ്രാൻഡ് റോഡിലെ ഒറ്റ സ്ക്രീൻ തിയറ്ററായ ആൽഫ്രഡ് ടാക്കീസിൻ്റെ പ്രവേശന ഹാളിൽ ഇരിക്കുന്ന 36-കാരനായ ശ്യാം സിംഗ് പറയുന്നു. “അടിയും ഇടിയുമൊക്കെ നല്ലതാണ്. പക്ഷേ ലവ് സ്റ്റോറിയാവണം,” ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.
തെളിഞ്ഞ വെയിലുള്ള ഡിസംബർ ഉച്ചയ്ക്ക്, 3 മണിക്കുള്ള ഷോ കാണാൻ കാത്തിരിക്കുകയായിരുന്നു അയാൾ. കെട്ടിടത്തിൻ്റെ പ്രവേശനസ്ഥലത്തുതന്നെ, ‘രാം തേരി ഗംഗാ മൈലി’ എന്ന പ്രശസ്ത സിനിമയുടെ കൈകൊണ്ട് പെയിൻ്റ് ചെയ്ത ബാനർ തൂങ്ങിക്കിടക്കുന്നുണ്ട്. നാല് പതിറ്റാണ്ട് മുമ്പ്, 1985-ൽ റിലീസ് ചെയ്ത, വൻവിജയം നേടിയ ഈ സിനിമ കാണാൻ ഇപ്പോഴും ആളുകൾ തിക്കിത്തിരക്കിയെത്തുന്നുണ്ട്.
ആൽഫ്രഡ് ടാക്കീസിൻ്റെ മുൻവശത്തുതന്നെ “ദിവസവും 3 കളികൾ’ എന്ന്, ഹിന്ദിയിലും ഉറുദുവിലും എഴുതിവെച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ആദ്യത്തെ ഷോ, 3 മണിക്ക് രണ്ടാമത്തേത്. അവസാനത്തെ കളി സന്ധ്യയ്ക്ക് 6 മണിക്കും.
കൂടുതൽ നല്ല ശമ്പളം പ്രതീക്ഷിച്ച്, മൂന്ന് വർഷം മുമ്പ് നേപ്പാളിൽനിന്ന് മുംബൈയിലേക്ക് കുടിയേറിയ ശ്യാം പറയുന്നു, “എനിക്ക് സിനിമ കാണാൻ ഇഷ്ടമാണ്,” എന്ന്.
“ഇവിടത്തെ ടിക്കറ്റ് നിരക്ക് വളരെ മിതമാണ്. അതുകൊണ്ട്, സിനിമ കാണാൻ തോന്നുമ്പോൾ ഇങ്ങോട്ട് വരാം. മുന്തിയ സിനിമാ തിയറ്ററിൽ പോയി സിനിമ കാണാനൊന്നും എൻ്റെ കൈയ്യിൽ കാശില്ല,” അയാൾ പറയുന്നു. ഒരു ടിക്കറ്റിന് 35 രൂപയേ ഉള്ളു ഇവിടെ.
ബൃഹംമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബി.എം.സി) കാറ്ററിംഗ് ജോലി ചെയ്യുന്ന കരാർ ജോലിക്കാരനാണ് ശ്യാം. ഭക്ഷണമുണ്ടാക്കലും, വിളമ്പലും, വൃത്തിയാക്കലും. ഗ്രാൻഡ് റോഡിനടുത്താണ് താമസം. മാസം 9,000 രൂപ ശമ്പളം. കുടുംബം, നേപ്പാളിലെ ബുത്വാൾ പട്ടണത്തിലാണുള്ളത്.


















