ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമുള്ള ടാറ്റുകൾ വ്യത്യസ്തമാണ്. സ്ത്രീകൾ, ജീവിതത്തിൻ്റെ പല ഘട്ടങ്ങളിലാണ് ചെയ്യുക. ഋതുമതിയാവുമ്പോൾ, അല്ലെങ്കിൽ വിവാഹം കഴിക്കുമ്പോൾ. കുടുംബത്തിലെ പുരുഷന്മാരുടെ നേട്ടങ്ങൾ ഓർമ്മിക്കുന്ന ടാറ്റുകളും അവർ ശരീരത്തിൽ കുത്താറുണ്ട്.
“ഒരു കോണ്യാക്ക് സ്ത്രീയുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങളുണ്ടാവും. അച്ഛൻ്റെ ഗോത്രത്തിൽ ജനിക്കുന്ന അവർ മറ്റൊരു ഗോത്രത്തിലേക്ക് വിവാഹം ചെയ്ത് അയയ്ക്കപ്പെടുന്നു. എന്നാൽ, വിവാഹത്തിന് മുമ്പ് കിട്ടിയ ടാറ്റുവായിരിക്കും ജീവിതകാലം മുഴുവൻ അവർ കൊണ്ടുനടക്കുക. മരിച്ചാൽപ്പോലും. ആ ഒരു അടയാളം മാത്രം ഒരുകാലത്തും മാറില്ല. അവർ ആരാണ്, എവിടെനിന്ന് വരുന്നു എന്നൊക്കെ പറയുന്നത് അതാണ്,” അമോ കോണ്യാക്ക് പറയുന്നു
മോണിലെ താമസക്കാരിയായ അവർ അവരുടെ പൂർവ്വികരുടെ ടാറ്റുകൾ കണ്ടിട്ടുണ്ട്. “കുട്ടിയായിരുന്നപ്പോൾ ഞാൻ പലപ്പോഴും ടാറ്റുവിനെക്കുറിച്ചുള്ള കഥകൾ കേട്ടിരുന്നു. എങ്ങിനെയാണ് അത് ചെയ്യുന്നത്, അത് ചെയ്യുമ്പോഴുള്ള വേദന, അത് ചെയ്തുകഴിഞ്ഞാലുള്ള അഭിമാനം, ഇതൊക്കെ. ഇതെല്ലാം നാടോടിക്കഥപോലെ തലമുറകളിലേക്ക് കൈമാറുന്നു. ഭയഭക്തിബഹുമാനത്തോടെയാണ് അതെല്ലാം പറയുക. എനിക്ക് അവ, ഓർമ്മകളുടെ ഭൂപടമാണ്. ത്വക്കിൽ മാത്രമല്ല, വ്യക്തിത്വത്തിൽത്തന്നെ കൊത്തിവെക്കുന്ന ചിത്രങ്ങൾ,” 32 വയസ്സുള്ള ആ ഗവേഷക പറയുന്നു.
കോണ്യാക്കുകൾ പരമ്പരാഗതമായി തലവേട്ടക്കാരാണ്. ഒരു യുദ്ധം കഴിഞ്ഞാൽ, വിജയസൂചകമായി പുരുഷന്മാർ ത്വക്കിൽ കുത്തുന്നതാണ് ടാറ്റുകൾ. അതിനാൽ കോണ്യാക്കിനെക്കുറിച്ചുള്ള ഗവേഷണങ്ങളിൽനിന്നും കഥകളിൽനിന്നും സ്ത്രീകൾ ഒഴിവാക്കപ്പെടുന്നു എന്ന് ആമോ പറയുന്നു. കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞുതന്ന കഥകൾ ഓർമ്മിച്ചുകൊണ്ട് അവർ പറയുന്നു. “എത്ര വേദനാജനകമായിരുന്നു എന്ന് അവർ പറഞ്ഞുതന്നു. ചോരയൊലിച്ച് തൊലി നീരുവെക്കുമായിരുന്നുവെന്നും. എന്നാലും, ഇത് കഴിഞ്ഞാൽ വലിയ അഭിമാനവും സൗന്ദര്യം വർദ്ധിച്ചതായും തോന്നുമായിരുന്നുവെന്നും പറയാറുണ്ടായിരുന്നു അമ്മൂമ്മ.”
ഇതേ ഗ്രാമത്തിൽ അല്പം ദൂരെയുള്ള എഴുപത് കഴിഞ്ഞ ഗോൺഫെ ഈ ടാറ്റു കുത്തൽ കല പഠിച്ചത് മുതിർന്ന സഹോദരിമാരിൽനിന്നും കസിൻസിൽനിന്നുമായിരുന്നു. ആ സഹോദരിമാരും കസിൻസും പഠിച്ചത് അവരുടെ അമ്മമാരിൽനിന്നും. എന്നാൽ ഈ കല അഭ്യസിക്കാൻ ഗോൺഫെക്ക് ഒരിക്കലും അവസരം കിട്ടില്ല. കാരണം, അത് ‘രാജ്ഞി’യുടെ – അഥവാ, ആദ്യത്തെ ഭാര്യയുടെ – അവകാശമാണ്. മുള്ള് ശേഖരിക്കാനും ടാറ്റുവിന് വിധേയനാകുന്നവർ അനങ്ങാതിരിക്കാനും മറ്റും ‘രാജ്ഞി’യെ സഹായിക്കുകയാണ് ഗോൺഫിയുടെ ചുമതല. ആ കഥകളൊക്കെ ഓർത്ത്, ടാറ്റൂ ചെയ്യുന്നവരുടെ വേദനയും മറ്റും അഭിനയിച്ച് കാണിച്ച് അവർ പൊട്ടിച്ചിരിച്ചു.
അവരെ കാണാൻ പാരി ചെല്ലുമ്പോൾ അവർ ആംഘിൻ്റെ വീട്ടുവളപ്പിലെ കുടിലുകളിലൊന്നിൽ ഇരിക്കുകയായിരുന്നു. ഉത്സവസ്ഥലത്തെ ബഹളങ്ങൾക്കിടയിൽ ചിലപ്പോൾ അവരുടെ ശബ്ദം മുങ്ങിപ്പോവുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കട്ടേ എന്ന് ചോദിച്ചപ്പോൾ അവർ സന്തോഷത്തോടെ എഴുന്നേറ്റ് കൂടുതൽ നല്ല പരമ്പരാഗത വസ്ത്രവും ആഭരണങ്ങളുമിട്ട് തയ്യാറായി വന്നു.