പുലിറ്റ്സർ സെൻ്ററിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അക്കൗണ്ടബിലിറ്റ് നെറ്റ്വർക്കിൻ്റെ പിന്തുണയോടെ നടത്തിയ റിപ്പോർട്ടിംഗ്.
ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനമായ ജാർഘണ്ടിൽ, ബസിംഗ് മുണ്ട ഒരു പാടത്ത് നിൽക്കുന്നു. തൻ്റെ പൂർവ്വികരെ ആദരിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ച ഒരു പാടത്ത്. തലമുറകൾക്ക് മുമ്പ്, 1899-ലെ മുണ്ട കലാപത്തിൽ പങ്കെടുത്തവരാണ് ആ പൂർവ്വികർ. തദ്ദേശീയ ജനതയെ അന്യവത്ക്കരിക്കുന്നതിനെതിരേ കൊളോണിയൽ ഭരണാധികാരികളോട് പൊരുതിയ ഗോത്രനേതാവ് ബിർസ മുണ്ടയുടെ നേതൃത്വത്തിൽ.
ഒരു നൂറ്റാണ്ടിനിപ്പുറം, നാല്പതുവയസ്സുകളിലെത്തിയ ബസിംഗിനെപ്പോലുള്ള മുണ്ട ഗോത്രക്കാരായ ആദിവാസി കർഷകരുടെ സ്വത്ത് വീണ്ടും അപഹരിക്കപ്പെടുകയാണ്. കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ, അവരുടെ സമ്മതമില്ലാതെ, അവരെ മുൻകൂട്ടി അറിയിക്കാതെ സർക്കാർ അവരുടെ ഭൂമി ഡിജിറ്റൈസ് ചെയ്യുകയാണ്. ഈ പ്രക്രിയയിൽ നൂറുകണക്കിന് കർഷകർ ഔദ്യോഗികരേഖകളിൽ അവരുടെ സ്ഥലങ്ങൾ കുറഞ്ഞതായി കണ്ടെത്തി. അതിനുപുറമേ, അതിരുകൾ മാറിയതായും, ഉടമസ്ഥത കൈയ്യിൽനിന്ന് വഴുതിപ്പോകുന്നതായും അനുഭവപ്പെട്ടു.
ഏപ്രിൽ മാസമായിരുന്നു. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 33 കിലോമീറ്റർ അകലെയുള്ള ഖുണ്ടി ജില്ലയിലെ ദാരാഗാമയിലേക്കുള്ള വഴിയിൽ റോഡിനിരുവശവും പൂക്കൾ വിരിഞ്ഞുനിന്നിരുന്നു ആ വസന്തകാലത്ത്. ഒരു തനത് പ്രകൃത്യാരാധനാ ഉത്സവമായ സർഹുലിനുശേഷം സ്ഥലത്തെ കമ്പോളത്തിൽ തിരക്കായിരുന്നു.
തങ്ങളുടെ വീടുകളുടെ മുൻവശത്തുള്ള തുറസ്സിൽ ബസിംഗും മറ്റ് പലരും പലാശമരത്തിൻ്റെയും പീപ്പുൽ മരത്തിൻ്റെയും തണലിലിരുന്ന് അവരുടെ ഭാഷയായ മുണ്ടാരിയിൽ സംസാരത്തിലേർപ്പെട്ടിരുന്നു.
2023-ൽ, 20 കിലോമീറ്റർ അകലെയുള്ള ഖുണ്ടിയിലെ ലാൻഡ് ആൻഡ് റെവന്യൂ ഡിപ്പാർട്ട്മെൻ്റിൽനിന്ന് ബസിംഗിന് ഒരു ഓൺലൈൻ നികുതിരശീതി ലഭിച്ചു. ബസിംഗിനും സഹോദരന്മാർക്കുമുണ്ടായിരുന്ന സ്ഥലത്തിൻ്റെ നിർണ്ണയം അതിൽ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്. 52 ഏക്കറും 52 ദിസ്മിലും ഉള്ളത് 52 ഏക്കറും 5 ദിസ്മിലുമായി ചുരുങ്ങിയിരുന്നു.
ദിസ്മിൽ എന്നത്, ഇന്ത്യയുടെ മധ്യത്തിലും കിഴക്കൻ പ്രദേശങ്ങളിലുമുള്ള സ്ഥലങ്ങളിലെ പൊതുവായ ഭൂമിയളവാണ്. 435.6 ചതുരശ്രയടി, അഥവാ, ഒരേക്കറിൻ്റെ നൂറിലൊന്നിനെയാണ് ദിസ്മിൽ എന്ന് വിളിക്കുന്നത്. ‘ഡെസിമൽ’ എന്ന വാക്കിൽനിന്നാണ് അത് വരുന്നത്. ഒരു ദിസ്മിൽ എന്നത്, മുംബൈയിലെ ഒരു ഒറ്റമുറി വീടിൻ്റെ ഏകദേശ വലിപ്പമാണ്. അങ്ങിനെ, ഒറ്റരാത്രികൊണ്ട്, മുൻകൂട്ടി അറിയിക്കാതെ, ബസിംഗിൻ്റെ ഭൂമിയിൽനിന്ന് 47 ദിസ്മിൽ കുറഞ്ഞു.
ബസിംഗിന് മാത്രമായിരുന്നില്ല ഈ അനുഭവം.
“ഭൂരേഖകളിൽ ധാരാളം കള്ളത്തരങ്ങളുണ്ടായിരുന്നു. ഡിജിറ്റൈസേഷന് മുമ്പ്, ഞങ്ങളുടെ ഖത്തയുടെ (ഒരു സമൂഹത്തിൻ്റെ പൊതുവായ ഉടമസ്ഥതയിലുള്ള ഭൂമി) റക്ഭ (ഏക്കർ) വ്യത്യസ്തമായിരുന്നു. ഈയടുത്ത് വന്ന ഓൺലൈൻ രേഖകളിലും രസീതികളിലും ചില പ്ലോട്ടുകളെ ഒഴിവാക്കിയിരുന്നു. റക്ബ കുറയുകയും ചെയ്തു,” ബസിംഗ് പറയുന്നു. ഭൂരേഖകൾ ഡ്ജിറ്റൈസ് ചെയ്യുമ്പോൾ അറിയിക്കാത്തതിനാൽ, ഭൂവുടമകൾ പലപ്പോഴും ഈ തെറ്റുകൾ തിരിച്ചറിയുന്നത് പ്രതീക്ഷിക്കാതെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.














