“ഇച്ഛേ കുസും എന്ന നാടകത്തിൽ ഒരു നെയ്ത്തുകാരന്റെ റോളാണ് എനിക്ക്. യഥാർത്ഥ ജീവിതത്തിലെപ്പോലെ,” പഴയൊരു നാടകത്തിന്റെ കഥ കൈയ്യിൽ പിടിച്ചുകൊണ്ട് ഒസിത് പ്രമാണിക് പറയുന്നു. വീട്ടിലെ നിറം മങ്ങിയ ഒരു അലമാരയിൽനിന്ന് പഴയ കുറേ നാടകങ്ങളുടെ വൃത്തിയായി സൂക്ഷിച്ച രചനകൾ പുറത്തെടുത്തു അദ്ദേഹം.
ശാന്തിപുരിലെ കൈത്തറി സംഘങ്ങളിലെ നിരവധി നെയ്ത്തുകാരിലൊരാളാണ് ഒസിത് ദാ. വിശേഷപ്പെട്ട ശാന്തിപുരി തങ്കയിലുകൾക്ക് ജംദാനി കൈത്തറി സാരികൾക്കും പ്രശസ്തമാണ് ശാന്തിപുർ. നെയ്ത്ത് ജോലിയിൽ ചിലവാക്കുന്ന അദ്ധ്വാനവും, നാടകത്തിനോടുള്ള ഇഷ്ടവും സമാന്തരമായി കൊണ്ടുനടക്കുകയാണ് അദ്ദേഹം. ഈ കലാകാരന്റെ ആറ് പതിറ്റാണ്ടുകാലത്തെ ജീവിതത്തിൽ, നെയ്ത്തുമുറിയും വേദിയും ഊടും പാവുമായി ചേർന്നുകിടക്കുന്നു.
തന്റെ ആദ്യത്തെ നാടകാഭിനയത്തെക്കുറിച്ച് പറയുമ്പോൾ ഒസിത് ദായുടെ മുഖം, അളവില്ലാത്ത സന്തോഷംകൊണ്ട് തിളങ്ങുന്നു. “സിയാൾഡാ സ്റ്റേഷന്റെ സമീപത്തെവിടെയോ ആയിരുന്നു നാടകം അരങ്ങേറിയത്. “ഒരു ജഡ്ജിയുടെ ഭാഗം അഭിനയിക്കുമ്പോൾ, സത്യം പറഞ്ഞാൽ ഞാൻ പേടിച്ച് വിറയ്ക്കുകയായിരുന്നു,” ജീവിതത്തിലാദ്യമായി ഒരു വലിയ പ്രേക്ഷകസമൂഹത്തെ അഭിമുഖീകരിക്കേണ്ടിവന്നപ്പോഴുണ്ടായ ആ അനുഭവം വിവരിച്ചുകൊണ്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.
ഇതേ സന്തോഷത്തോടെയാണ്, നെയ്ത്തുലോകത്തേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞത്. “അഞ്ചാം ക്ലാസ്സുവരെ പഠിച്ചു. കുട്ടികൾ മുതൽ, പുരുഷന്മാരും സ്ത്രീകളുംവരെ, ഒരു നെയ്ത്തുകാരന്റെ വീട്ടിലെ എല്ലാവരും തറിയുമായി ബന്ധപ്പെട്ട വിവിധ ജോലികളിൽ പങ്കാളികളാവും,” അയാൾ പറയുന്നു. നൂൽ നൂൽക്കുക, നിറം കൊടുക്കുക, നൂൽനൂൽപ്പ് യന്ത്രമുപയോഗിച്ച് നൂൽ ഒരു ട്യൂബിൽ കെട്ടിവെക്കുക, അതിൽനിന്ന് അത് ഒരു ഡ്രമ്മിലേക്ക് മാറ്റുക, പിന്നീടത് ഒടുവിൽ തറിയിലേക്ക് മാറ്റുക, എല്ലാം വിവിധ പ്രായക്കാരായ വീട്ടുകാർതന്നെയാണ് ചെയ്യുന്നത്. “മറ്റ് വീട്ടുകാരെപ്പോലെ, എന്റെ വീട്ടിലും വളരെ ചെറുപ്പംതൊട്ടേ ഞങ്ങൾക്ക് ഇതൊക്കെ ചെയ്യേണ്ടിവന്നു.”








