“എല്ലാ വർഷവും ഈ സമയത്ത് ഗ്രാമത്തിൽ ഉത്സവാന്തരീക്ഷമായിരുന്നു” നന്ദ ഗൊതരണെ പറഞ്ഞു. ഒക്ടോബർ കഴിയുമ്പോൾ ഇവിടെ കൊയ്ത്തിന്റെയും മെതിയുടെയും കാലമാവും. നന്ദയുടെ പാടത്തിനടുത്തുള്ള തുറസായ സ്ഥലത്താണ് നെല്ല് മെതിക്കാനായി ഗ്രാമീണരെല്ലാം ഒത്തുചേരുക. ഗാറ്റെസ് ബദ്രുക് ഗ്രാമത്തിൽ കാളകളുടെ സഹായത്തോടെയുള്ള നെല്ല് മെതിക്കൽ നവംബർവരെ തുടരും.
എന്നാൽ ഈ വർഷത്തെ അവസ്ഥ വ്യത്യസ്തമാണ്. കഴിഞ്ഞമാസം അവസാനമായപ്പോഴേക്കും പാടവും മെതിസ്ഥലവും വെള്ളത്തിൽ മുങ്ങി ചതുപ്പുനിലമായി മാറിയിരുന്നു. ഒക്ടോബർ 16, 17 തീയതികളിൽ നെല്ല് മെതിക്കുന്നതിന് പകരം നന്ദയും അവരുടെ ഭർത്താവ് കൈലാസും തങ്ങളുടെ രണ്ടേക്കർ പാടത്തുനിന്ന് വിളകൾ പറിച്ചുമാറ്റുന്ന തിരക്കിലായിരുന്നു.
രണ്ട് ദിവസത്തിനുശേഷവും അവരുടെ പാടത്ത് മുട്ടിനൊപ്പം വെള്ളമുണ്ടായിരുന്നു. 42 വയസുള്ള നന്ദ ഈ സമയത്ത് നനഞ്ഞുകുതിർന്ന നെല്ല് വെയിലത്ത് ഉണക്കാനിട്ടു. “ഇനി ഇതുണക്കിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നറിയില്ല” സാരിത്തുമ്പ് കൊണ്ട് കണ്ണീരൊപ്പി നന്ദ പറഞ്ഞു. (ഒരർത്ഥത്തിൽ ആ പ്രയത്നം ഫലം കണ്ടു. നിലവാരം കുറഞ്ഞതെങ്കിലും നന്ദക്ക് ആറ് ക്വിന്റൽ അരി ലഭിച്ചു. കഴിഞ്ഞ വർഷത്തെ 15 ക്വിന്റലിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു ഇത്). നന്ദയുടെ ഭർത്താവ് കൈലാസ് വാഡ തൂലൂക്കിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ അസിസ്റ്റന്റാണ്. 47-കാരനായ അയാൾക്ക് മാസം 8,000 രൂപ പ്രതിഫലം ലഭിക്കും. ഈ ദമ്പതികളുടെ 14-കാരിയായ മകളും 10 വയസുള്ള മകനും ജില്ലാപരിഷത്തിന്റെ സ്കൂളിൽ പഠിക്കുകയാണ്.
ഒക്ടോബറിൽ അപ്രതീക്ഷിതമായി പെയ്ത മഴ നന്ദയുടെയും കുടുംബത്തിന്റെയും പ്രതീക്ഷകളെല്ലാം കെടുത്തിക്കളഞ്ഞു. 1,134 പേർ താമസിക്കുന്ന ഗാറ്റെസ് ബദ്രുക് ഗ്രാമത്തിലെ എല്ലാ കർഷകരുടെയും അവസ്ഥ ഇതുതന്നെയാണ്.
കാമിനി ഗൊതരണെയുടെ പാടവും ചെളിക്കണ്ടമായി മാറിയിരിക്കുന്നു. “നെല്ലെല്ലാം നനഞ്ഞുകുതിർന്നു. എല്ലായിടത്തും ചെളിയാണ്” അവർ പറഞ്ഞു. ഈ ഒക്ടോബറിൽ കാമിനിയും ഭർത്താവ് മനോജും തങ്ങളുടെ നാലേക്കർ പാടത്തുനിന്ന് കേടായ നെൽച്ചെടികൾ അരിവാളുപയോഗിച്ച് മുറിച്ചുമാറ്റുകയാണ്. മറ്റ് നാല് കർഷകർ അവരെ സഹായിക്കുന്നുണ്ട്. ഗ്രാമീണരെല്ലാം ഒരേ അവസ്ഥയിലായതിനാൽ മറ്റുള്ളവരുടെ പാടങ്ങളിൽ സഹായിക്കാൻ എല്ലാവരും തയ്യാറാണ്.













