മഹാരാഷ്ട്ര സർക്കാരിൻ്റെ ഒരു പദ്ധതിൽനിന്നുള്ള പെൻഷനുവേണ്ടി സഞ്ജീവനി ബെഡഗെ ശ്രമിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമാവുന്നു. മരിക്കുന്നതിന് മുമ്പ് ഭർത്താവ് ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് എടുത്ത ഭീമമായ വായ്പ അടച്ചുകൊണ്ടിരിക്കുകയാണ് അവരിപ്പൊഴും
“സർക്കാരിൻ്റെ പദ്ധതികളെക്കുറിച്ച് ഞങ്ങളെങ്ങിനെ അറിയാൻ? ഞങ്ങൾക്കുവേണ്ടിയുള്ള പദ്ധതിയെക്കുറിച്ച് ഞങ്ങളോടാരും ഒന്നും പറഞ്ഞിട്ടില്ല,” മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ 42 വയസ്സുള്ള സഞ്ജീവനി ബെഡഗെ പറയുന്നു. തുൽജാപുർ താലൂക്കിലെ ജൽകോട്ട് ഗ്രാമത്തിലെ കർഷകയായ അവർ അധികവരുമാനത്തിനായി മറ്റുള്ളവരുടെ പാടങ്ങളിലും പണിയെടുക്കാറുണ്ട്. 2020 മുതൽ, വിവിധ പദ്ധതികളിൽ ഉൾപ്പെടാൻ നെട്ടോട്ടമോടുകയാണെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. “2020 ജനുവരി 24-ന് എൻ്റെ ഭർത്താവ് ശങ്കർ ആത്മഹത്യ ചെയ്തു. ലോക്ക്ഡൗൺ തുടങ്ങി കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ. ഒരാൾ മരിച്ചാലും കടം മരിക്കുന്നില്ല. കടബാധ്യതകൊണ്ടാണ് എൻ്റെ ഭർത്താവ് സ്വന്തം ജീവനെടുത്തത്. ഇപ്പോൾ ആ ഭാരവും ചുമന്നാണ് ഞാൻ ദിവസവും തള്ളിനീക്കുന്നത്.”
മരിച്ചുപോയ ഭർത്താവിൻ്റെ അച്ഛന് ജൽകോട്ടിലുണ്ടായിരുന്ന അഞ്ചേക്കർ പാടത്ത് ശങ്കറും അയാളുടെ മൂന്ന് സഹോദരന്മാരും ഒരുമിച്ച് കൃഷി ചെയ്തിരുന്നു. “മഴകൊണ്ട് നനച്ചാണ് കൃഷി ചെയ്യുന്നത്. വെള്ളമൊന്നും കിട്ടാനില്ല. എന്നാൽ വെള്ളം നനച്ച് കൃഷി ചെയ്യുന്ന ചില വിളകൾക്ക് നല്ല വില കിട്ടുന്നതുകൊണ്ട് അതും ചെയ്യാറുണ്ട്,” സഞ്ജീവനി പറയുന്നു. “മഴക്കാലത്ത് സോയാബീനും തുവരയും, ദീപാവലിക്കുശേഷം ചോളവും ഗോതമ്പും കറുത്ത കടലയും കൃഷി ചെയ്യാറുണ്ട്.”
2011 മുതൽ 2014-വരെ, ചോളം, ഗോതമ്പ്, കറുത്ത കടല എന്നിവയ്ക്ക് ഒരു ക്വിൻ്റലിന് ഏകദേശം 2,200 രൂപയും, സോയാബീൻ, തുവര എന്നിവയ്ക്ക് 5,000 രൂപയുമായിരുന്നു വില. വീട്ടാവശ്യത്തിനുള്ളത് മാറ്റിവെച്ചാലും മൂന്ന് തണുപ്പുകാല വിളവുകൾ ഓരോന്നും 4 ക്വിൻ്റൽ – ഏകദേശം 26,400 രൂപ, സോയാബീനും തുവരയും ഓരോന്നും 5 ക്വിൻ്റൽ – 50,000 രൂപയ്ക്കടുത്ത്, നീക്കിയിരിപ്പുണ്ടായിരുന്നു. അതായത്, വർഷത്തിൽ 76,400 രൂപയുടെ വരുമാനം. നാല് സഹോദരന്മാരുടേയും കുടുംബം ഇത് വീതിച്ചെടുത്തിരുന്നുവെന്ന് ജൽകോട്ടിൽവെച്ച് സഞ്ജീവനി എന്നോട് പറഞ്ഞു.
“ഞങ്ങളെല്ലാം താമസിച്ചിരുന്ന വീടിന് (വൈക്കോൽ മേഞ്ഞ മൺകുടിൽ) ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ചും, മഴക്കാലത്ത് അത് ചോരുകയും കുട്ടികൾക്ക് അസുഖങ്ങൾ വരികയുമൊക്കെ ചെയ്തിരുന്നു. ചികിത്സാച്ചിലവ് വളരെ കൂടുതലാണ്,” അവർ വിശദീകരിക്കുന്നു.








